2015 സെപ്റ്റംബർ 2, ബുധനാഴ്‌ച

നന്ദിഗ്രാം വെടിവയ്പിന്റെ കാണാപ്പുറങ്ങള്‍


K M Roy : on mangalam news paper -2007-nov -13

ഏതൊരു പോലീസ് വെടിവയ്പും ദുഖകരവും അപലപനീയവുമാണ്. കാരണം മരിച്ചുവീഴുന്നത് പച്ചമനുഷ്യരാണ്. പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ വെടിയേറ്റു മരിച്ചുവീണത് പതിനാലുപേരാണ്. സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ഇടതുപാര്‍ട്ടികളുടെ മുന്നണി സര്‍ക്കാരാണ് ആ സംസ്ഥാനം ഭരിക്കുന്നത്. അധികാര രാഷ്ട്രീയത്തിന്റെ കണ്ണടവച്ചു മാത്രം നോക്കിയാല്‍ സി.പി.എം. നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനേയും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയേയും പ്രഹരിക്കാനുള്ള നല്ല വടിയാണ് നന്ദിഗ്രാം വെടിവയ്പ്. എന്നാല്‍ സത്യസന്ധമായി വിശകലനം ചെയ്താല്‍ വെടിവയ്പിനേക്കാള്‍ അപലപനീയമാണ് അതിനു സാഹചര്യം സൃഷ്ടിച്ച പ്രതിപക്ഷ പാര്‍ട്ടികളുടേയോ പ്രത്യേകിച്ച് എല്ലായ്പ്പോഴും ആവേശത്താല്‍ മാത്രം നയിക്കപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടേയോ അധികാര രാഷ്ട്രീയം. അവരുടെ നീചരാഷ്ട്രീയമാണ് നന്ദിഗ്രാമില്‍ വെടിവയ്പ് അനിവാര്യമാക്കിയത്.

കിഴക്കന്‍ മിഡ്നാപ്പുര്‍ ജില്ലയിലെ നന്ദിഗ്രാമില്‍ സ്വതന്ത്ര സാമ്പത്തിക മേഖല സൃഷ്ടിച്ച് വ്യവസായ സംരംഭത്തിനു മുന്നോട്ടുവന്നത് ഇന്തോനീഷ്യയിലെ സലിം ഗ്രൂപ്പാണ്. എട്ടു സംസ്ഥാനങ്ങള്‍ ഈ പദ്ധതിക്കായി ശ്രമിച്ചെങ്കിലും കേന്ദ്ര രാസവളം വകുപ്പ് പശ്ചിമബംഗാളിനാണ് അനുമതി നല്‍കിയത്. പദ്ധതിക്കായി സ്ഥലമെടുപ്പ് തുടങ്ങിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്, മാവോയിസ്റ്റുകള്‍, വലതുപക്ഷ പ്രസ്ഥാനങ്ങളായ ജമാഅത്തെ ഉലമ ഹിന്ദ് തുടങ്ങിയ കക്ഷികള്‍ എതിര്‍ത്തു. അതിന്റെ അടിസ്ഥാനത്തില്‍ സ്ഥലമെടുപ്പു നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ജനങ്ങളുടെ അംഗീകാരത്തിനു വിധേയമായേ അക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കു എന്നു മുഖ്യമന്ത്രി ബുദ്ധദേവ് പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും ജമാഅത്തെ ഉലമയും ചേര്‍ന്ന് നന്ദിഗ്രാം പ്രദേശം പിടിച്ചെടുത്തു. അവിടെയുള്ള ജനങ്ങളില്‍ നല്ലൊരു വിഭാഗം മുസ്ലികളായിരുന്നു. നന്ദിഗ്രാം പദ്ധതിയെ അനുകൂലിച്ച സി.പി.എം. പ്രവര്‍ത്തകരുടെ കുടുംബങ്ങളെ മേഖലയില്‍നിന്ന് ആട്ടിപ്പായിച്ചു. പാലങ്ങളും കലുങ്കുകളും റോഡുകളും തകര്‍ത്ത് മേഖലയിലേക്കു പോലീസിനു പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു. ഒരു സംസ്ഥാനത്തിനുള്ളില്‍ കലാപകാരികളുടെ നിയന്ത്രണത്തില്‍ ഒരു പ്രദേശം, അവിടെ പോലീസിനുപോലും പ്രവേശിക്കാനാവാത്ത അവസ്ഥ. അവിടെനിന്ന് ആട്ടിപ്പായിക്കപ്പെട്ടവരെ അവിടെക്കൊണ്ടുവന്നു താമസിപ്പിക്കാന്‍ ഭരണകൂടത്തിനു ബാധ്യതയില്ലേ? അല്ലെങ്കില്‍ പിന്നെ എന്തുഭരണം. പ്രത്യേകിച്ച് ആട്ടിപ്പായിക്കപ്പെട്ടവര്‍ മുഖ്യഭരണകക്ഷിയായ സി.പി.എം. പ്രവര്‍ത്തകരുടെ കുടുംബക്കാര്‍ കൂടിയാകുമ്പോള്‍. ഭരണകക്ഷിയില്‍പ്പെട്ട പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ സര്‍ക്കാരിന്റെ നിലനില്‍പിന് എന്തര്‍ഥം? ഒടുവില്‍ പോലീസ് നന്ദിഗ്രാമില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പോലീസിനെ നേരിട്ടത് നാടന്‍ തോക്കുകളും നാടന്‍ ബോംബുകളുമേന്തിയ ജനക്കൂട്ടമാണ്. അക്ഷരാര്‍ഥത്തില്‍ നിയമം കൈയിലെടുത്ത അക്രമാസക്തമായ ജനക്കൂട്ടത്തിനു നേരേ പോലീസ് വെടിവയ്പു നടത്തി.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം പതിനാലുപേര്‍ കൊല്ലപ്പെട്ടു. ദേശീയ പത്രങ്ങള്‍ പലതും റിപ്പോര്‍ട്ട്് ചെയ്തത് കലാപത്തിനു പിന്നില്‍ അനധികൃതമായി ഭൂമി കൈവശം വയ്ക്കുന്ന ഇടത്തരം ജന്മിമാരാണെന്നാണ്.രേഖകളില്ലാതെ ഏക്കര്‍കണക്കിനു ഭൂമി കൈവശംവച്ച് കര്‍ഷകത്തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ധാരാളം ഇടത്തട്ടുകാര്‍ നന്ദിഗ്രാമിലുണ്ട്. സലീം ഗ്രൂപ്പിന്റെ വ്യവസായ ശൃംഖല സ്ഥാപിക്കാന്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ഈ ഇടത്തട്ടുകാര്‍ കൈവശം വച്ചനുഭവിക്കുന്ന ഭൂമി വെറുതേ വിട്ടുകൊടുക്കേണ്ടിവരും. അവരാണ് നന്ദിഗ്രാം കലാപത്തിനു പിന്നിലെ യഥാര്‍ഥ ശക്തികള്‍. അതുതന്നെയാണ് മറ്റൊരു രൂപത്തില്‍ സിംഗുര്‍ മേഖലയില്‍ നടന്നത്. ഒരു ലക്ഷം രൂപ വിലവരുന്ന ചെറിയ കാര്‍ നിര്‍മിക്കാനുള്ള ടാറ്റാ ഗ്രൂപ്പിന്റെ ബൃഹദ് പദ്ധതിയാണത്. ആയിരക്കണക്കിനാളുകള്‍ക്കു തൊഴില്‍ കിട്ടുന്ന പദ്ധതി. 997 ഏക്കര്‍ ഭൂമിയാണ് അതിനാവശ്യമായി വന്നത്. അതില്‍ 960 ഏക്കര്‍ ഭൂമിയും വിട്ടുകൊടുക്കാന്‍ ഭൂവുടമകള്‍ സ്വമേധയാ തയാറായി. ശേഷിക്കുന്ന നാലു ശതമാനം ഭൂവുടമകളുടെ പേരിലാണ് അവിടെ മമതാ ബാനര്‍ജിയും കൂട്ടരും പ്രക്ഷോഭമാരംഭിച്ചത്. സിംഗുരില്‍ പദ്ധതി തുടങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു അവരുടെ വാശി.

ഉത്തര്‍ഖണ്ഡ് സംസ്ഥാനം ഇത്രയും ഭൂമി ടാറ്റായ്ക്കു നല്‍കിയേടത്തുനിന്നാണ് ബുദ്ധദേവ് ടാറ്റയെ സ്വാധീനിച്ച് പശ്ചിമബംഗാളിലേക്കു കൊണ്ടുവന്നതെന്നോര്‍ക്കണം. ടാറ്റാ പദ്ധതി വിരുദ്ധ സമരത്തിനായി മേധാ പട്കറെപ്പോലുള്ളവരും സിംഗുരിലെത്തി. അവിടേയും അക്രമത്തിനും പോലീസ് വെടിവയ്പിനും ഇടയാക്കുന്ന സമരമാണ് അവര്‍ നടത്തിയത്. ഒടുവില്‍ ഒരു വിവാദത്തിനും അവസരം നല്‍കാത്ത മാന്യമായ വ്യവസായഗ്രൂപ്പെന്നു പ്രശസ്തി നേടിയ ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ രത്തന്‍ടാറ്റാ പരസ്യമായി ആരോപണമുന്നയിച്ചു. സിംഗുരിലെ സമരത്തിനു പിന്നില്‍ ടാറ്റായുടെ കാര്‍ പദ്ധതിയെ എതിര്‍ക്കുന്ന മറ്റു കാര്‍ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നതെന്ന്. അതോടെ സിംഗൂരിലെ പ്രക്ഷോഭം കെട്ടടങ്ങി.

കൌതുകകരമായ മറ്റൊരു കാര്യമുണ്ട്. നന്ദിഗ്രാം വെടിവയ്പിന് ഒരാഴ്ചമുമ്പ് ബംഗാള്‍ നിയമസഭയില്‍ മമതാ ബാനര്‍ജിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പ്രക്ഷുബ്ധരംഗങ്ങള്‍ സൃഷ്ടിച്ചു. ബംഗാളില്‍ നൂറു പട്ടിണിമരണം നടന്നു എന്ന റിപ്പോര്‍ട്ടിനെച്ചൊല്ലിയായിരുന്നു ബഹളം. പ്രതിസന്ധി നേരിടുന്ന തേയിലത്തോട്ടങ്ങളിലെ പണിയില്ലാതായ നൂറു തൊഴിലാളികളാണ് പട്ടിണി മരണങ്ങള്‍ക്കിരയായത്. മുപ്പതുവര്‍ഷം ഒരേ പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരേ മുന്നണി ഭരിച്ചിട്ടും അവിടെ പട്ടിണിമരണമാണു നടക്കുന്നതെങ്കില്‍ ആ മുന്നണിയുടെ ഭരണത്തിന് എന്തുവിലയാണുള്ളത്?ബംഗാളിലെ മാത്രമല്ല ഇന്ത്യയിലെതന്നെ ജനങ്ങള്‍ ഗൌരവമായി ചിന്തിക്കേണ്ട വിഷയമാണിത്.

ബംഗാളിലെ തൊഴിലില്ലായ്മയ്ക്കും ദുരിതങ്ങള്‍ക്കും ഏക പരിഹാരമാര്‍ഗം സംസ്ഥാനത്തിന്റെ വ്യവസായവല്‍കരണം മാത്രമാണ്. പട്ടിണിമരണം ഒഴിവാക്കാന്‍ ജനങ്ങള്‍ക്കു പണിയുണ്ടായാലേ കഴിയൂ. അവിടെയാണ് കൊല്‍ക്കത്തയില്‍നിന്നുള്ള ടെലഗ്രാഫ് പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി ബുദ്ധദേവുമായുള്ള അഭിമുഖസംഭാഷണത്തിലെ അഭിപ്രായപ്രകടനങ്ങള്‍ക്കുള്ള പ്രസക്തി. ബുദ്ധദേവ് പറഞ്ഞു. "നാം ഇപ്പോഴൊരു മാറ്റത്തിന്റെ ഘട്ടത്തിലാണ്. കൃഷിയില്‍നിന്ന് നാം എന്തൊക്കെ നേടിയോ അതു തുടര്‍ന്നും നമുക്കു നേടാനാവില്ല. ആ രംഗത്തുണ്ടായിരിക്കുന്ന ചില പ്രതികൂലമായ സംഭവവികാസങ്ങളാണ് കാരണം. വിത്ത്, രാസവളം തുടങ്ങിയവയുടെയെല്ലാം വില അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില കൊടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അത് എത്രകാലം കഴിയും? അതുകൊണ്ട് അതിവേഗം കൃഷിയില്‍നിന്നു നമുക്കു വ്യവസായത്തിലേക്കു തിരിഞ്ഞേ മതിയാകൂ. അതേസമയം ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യധാന്യത്തിന്റെ കാര്യത്തില്‍ ഉറപ്പുവേണം. അത് ഇന്ത്യാരാജ്യം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു.

സംസ്ഥാനത്തിന്റെ സമ്പദ്സ്ഥിതി മെച്ചപ്പെടണമെങ്കില്‍ വ്യവസായ രംഗത്തുനിന്നും സര്‍വീസ് മേഖലയില്‍നിന്നുമുള്ള സംഭാവനകള്‍കൊണ്ടേ കഴിയൂ."അതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രവ്യവസായ വികസനത്തിനുള്ള പരിപാടി മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആവിഷ്ക്കരിച്ചത്. എന്നാല്‍ അതിനെ മമതാ ബാനര്‍ജിയും കമ്മ്യൂണിസ്റ്റ് തീവ്രവാദികളും എതിര്‍ക്കുന്നു. പട്ടിണിമരണവും തൊഴിലില്ലായ്മയും പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍തന്നെ വ്യവസായവല്‍ക്കരണത്തെ എതിര്‍ക്കുന്നു.നന്ദിഗ്രാം വെടിവയ്പിനെത്തുടര്‍ന്ന് സ്വതന്ത്ര സാമ്പത്തികമേഖല എന്ന വ്യവസായ സമീപനം ബുദ്ധദേവ് ഭട്ടാചാര്യ തല്‍കാലം നിര്‍ത്തിവച്ചു. വെടിവയ്പിനെ മാത്രമല്ല ഈ വ്യവസായ നയത്തേയും എതിര്‍ക്കുന്നവരുടെ മുന്‍നിരയില്‍ മുന്‍മുഖ്യമന്ത്രി ജ്യോതിബസുവുമുണ്ട്. 22 വര്‍ഷം തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്നിട്ടും ബംഗാളിനു പട്ടിണിമരണം സംഭാവന ചെയ്ത് അധികാരമൊഴിഞ്ഞ നേതാവാണ് ബസു. വ്യവസായങ്ങളുടെ ശവപ്പറമ്പായി ആ സംസ്ഥാനം മാറിയെന്നതുകൂടിയാണ് അക്കാലത്തു സംഭവിച്ചത്. അതൊക്കെ ചരിത്രയാഥാര്‍ഥ്യങ്ങള്‍. നന്ദിഗ്രാം പോലീസ് വെടിവയ്പിനെതിരേ ജനവികാരം വളര്‍ന്നതുകൊണ്ട് മുന്നണിയിലെ മറ്റു ഘടകകക്ഷികളും ബുദ്ധദേവിന്റെ വ്യവസായനയത്തെ ഇപ്പോള്‍ എതിര്‍ക്കുകയാണ്. ഒഴുക്കിനൊപ്പം നീന്താനാണ് എല്ലാവര്‍ക്കും താല്‍പര്യം.
ഇക്കാലമത്രയും എല്ലാ ആധുനികവല്‍കരണത്തെയും വികസനത്തെയും എതിര്‍ത്ത് ജനങ്ങളെക്കൊണ്ടു പതിറ്റാണ്ടുകളായി സമരം ചെയ്യിച്ച സി.പി.എമ്മിന് അതില്‍നിന്നു ജനങ്ങളെ മാറ്റിയെടുക്കുമ്പോള്‍ ഇമ്മാതിരി ദുരിതങ്ങളെല്ലാം നേരിടേണ്ടിവരിക സ്വാഭാവികമാണ്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുന്നതുപോലെയുള്ള അനുഭവം. നന്ദിഗ്രാമിലെ വെടിവയ്പ് ഗുജറാത്തിലോ മഹാരാഷ്ട്രയിലോ ആയിരുന്നെങ്കില്‍ പാര്‍ലമെന്റില്‍ സി.പി.എമ്മിന്റെ രോഷപ്രകടനവും പ്രതിഷേധവും എത്ര ഭീകരമായിരുന്നേനെ എന്നു ചിന്തിക്കാവുന്നതേയുള്ളു.

മനുഷ്യരെ കയറ്റിയിരുത്തി മനുഷ്യര്‍ വലിക്കുന്ന റിക്ഷാവണ്ടി യുഗത്തില്‍നിന്ന് സൈക്കിള്‍ റിക്ഷാ യുഗത്തിലേക്കും അതുപേക്ഷിച്ച് ഓട്ടോറിക്ഷാ യുഗത്തിലേക്കും കേരളം പോലുള്ള ഒരു സംസ്ഥാനം പോലും പ്രവേശിച്ചിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും മൃഗങ്ങളെപ്പോലെ, റിക്ഷാവണ്ടി വലിച്ചു ജീവിക്കുന്നവര്‍ ഒരു വര്‍ഷം മുമ്പുവരെയുണ്ടായിരുന്ന സംസ്ഥാനമാണു പശ്ചിമബംഗാള്‍ എന്നതു നഗ്നയാഥാര്‍ഥ്യമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ