2016 സെപ്റ്റംബർ 29, വ്യാഴാഴ്‌ച

പിണറായി വിജയന്റെ മക്കളുടെ പഠനത്തെക്കുറിച്‌ സംസാരിക്കാം ..

ശരി ... നമുക്ക്‌ പിണറായി വിജയന്റെ മക്കളുടെ പഠനത്തെക്കുറിച്‌ സംസാരിക്കാം ...
ഡയറക്റ്റർ ജനറൽ ഓഫ്‌ ഇൻകം ടാക്സ്‌ 4-6-2006 ൽ കേരള ഹൈക്കോടതിയിൽ സമർപ്പിച്‌ രേഖ .
# 2001-2004 ൽ പിണറായി വിജയന്റെ മകൾ കോയംബത്തൂർ അമൃതയിൽ പഠിക്കാൻ ആകെ ഫീസ്‌ 2.44 ലക്ഷം രൂപ്‌ . അതിൽ 2 ലക്ഷം രൂപ "ഇന്ത്യൻ ബാങ്ക്‌ , ചാല ശാഖയിൽ നിന്ന് വിദ്യാഭ്യാസ ലോൺ എടുത്തു . പഠനശേഷം 2005 ൽ ലോൺ തിരിച്ചടവ്‌ തുടങ്ങി .
# പിണറായ്‌ വിജയന്റെ മകൻ കളമശേരി SCMS ൽ പഠിക്കാൻ ഫീസ്‌ ആയി അടചത്‌ 2, 73,500 ലക്ഷം രൂപ . അതിൽ 2.53 ലക്ഷം SBT കലൂർ ബ്രാഞ്ജിൽ നിന്നും ലോൺ എടുത്ത തുക
# അതിനു ശേഷം ബർമ്മിംഗ്‌ ഹാം യൂണിവേർസ്സിറ്റിയിൽ തുടർ പഠനം നടത്താൻ ഫീസ്‌ ‌ 20 ലക്ഷം . 2003 മുതൽ 2005 വരെ ഇന്ത്യയിലും UAE യിലുമായി ജോലിചെയ്തപ്പോൾ സമാഹരിച തുകകൊണ്ട്‌ അവിടെ ഫീസ്‌ അടചു .
അവിടത്തെ ചിലവുകൾ വിദ്യാഭ്യാസത്തിനായി വിദേശത്ത്‌ പോയ എല്ലാ വിദ്യാർത്ഥികളും ചെയുന്ന പോലെ പാർട്ട്‌ ടൈം ജോലി ചെയ്തും കണ്ടെത്തി
കേന്ദ്ര സർക്കാരിന്റെ ആദായ നികുതി വകുപ്പും , കേരള ഹൈക്കോടതിക്കും മുകളിലായി നിങ്ങളുടെ കയിൽ എന്തെങ്കിലും രേഖകൾ ഉണ്ടെങ്കിൽ കോടതിയിൽ എത്രയും പെട്ടന്ന് സമർപ്പിക്കണം :)
25 കോൺഗ്രസ്‌ നേതാക്കളുടെ മക്കൾ മാനേജ്‌മന്റ്‌ സീറ്റിൽ കേരളത്തിലെ സ്വാശ്രയ മെഡിക്കൽ സീറ്റിൽ പഠിക്കുന്നു എന്ന വസ്ഥുത ചൂണ്ടിക്കാണിക്കുംബോൾ , പിണറായിയുടെ മെക്കിട്ട്‌ കയറുന്ന എല്ലാവരോടുമായ്‌ പറയുന്നു .
മാനേജ്മെന്റ്‌ സീറ്റിൽ പഠനത്തിനായി ഒരു ബാങ്കും വിദ്യാഭ്യാസ ലോൺ പോലും കൊടുക്കാറില്ല . കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജിലും മാനേജ്‌മന്റ്‌ സീറ്റുകളിൽ ക്യാപിറ്റേഷൻ ഫീസ്‌ ഉണ്ട്‌ . കുറഞ്ഞത്‌ 50 ലക്ഷത്തോളം രൂപ .
നിങ്ങളുടെ നേതാക്കളുടെ മക്കൾ ഇതൊക്കെ കാശായി അടചൊ , അതോ ഇതുപോലെ അവർക്ക്‌ വേണ്ടി അണികളെ ഇറക്കി സമരം നടത്തി വീട്ടുമൊ ?

2016 സെപ്റ്റംബർ 27, ചൊവ്വാഴ്ച

സോവിയേറ്റ് അഫ്ഗാന്‍ അധിനിവേശം

അഫ്ഗാനിസ്താനിലെ മാർക്സിസ്റ്റ് സർക്കാരിനെ പിന്തുണച്ചുകൊണ്ട്, സോവിയറ്റ് യൂണിയനും എതിരേ സർക്കാർ വിരുദ്ധരായിരുന്ന ഇസ്ലാമികപ്രതിരോധകക്ഷികളും (മുജാഹിദീൻ) തമ്മിൽ ഒരു ദശകത്തോളം നീണ്ടുനിന്ന യുദ്ധമാണ് സോവിയറ്റ് യുദ്ധം എന്നറിയപ്പെടുന്നത്. സോവിയറ്റ് യൂനിയനും അമേരിക്കയുമായി നിലനിന്നിരുന്ന ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇസ്ലാമികകക്ഷികൾക്ക് അമേരിക്കയും അവരുടെ സഖ്യകക്ഷികളായ ബ്രിട്ടൺ, പാകിസ്താൻ, സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നും മറ്റനേകം ഇസ്ലാമികരാജ്യങ്ങളിൽ നിന്നും സഹായം ലഭിച്ചിരുന്നു.
സോവിയറ്റ് നേതാവ് ലെനോയ്‌ഡ് ബ്രെഷ്നേവിന്റെ കാലത്ത് 1979 ഡിസംബർ 24-നാണ് സോവിയറ്റ് സൈന്യം അഫ്ഗാനിസ്താനിൽ സാന്നിധ്യമുറപ്പിച്ചത്. പിന്നീട് സോവിയറ്റ് പ്രസിഡണ്ട് മിഖായേൽ ഗോർബച്ചേവിന്റെ കാലത്ത് 1989 ഫെബ്രുവരി 15-നാണ് അവസാന സോവിയറ്റ് സൈനികസംഘം രാജ്യത്തുനിന്ന് പിന്മാറിയത്. കാലങ്ങളോളം പോരാടിയിട്ടും ഒരു പക്ഷത്തിനും വ്യക്തമായ വിജയം നേടാനാകാതെ തുടർന്ന ഈ യുദ്ധത്തിന്റെ പ്രത്യേകത മൂലം അമേരിക്കയുടെ വിയറ്റ്നാമിലെ സ്ഥിതിയെ അനുസ്മരിപ്പിക്കും പ്രകാരം സോവിയറ്റുകളുടെ വിയറ്റ്നാം എന്നാണ് ഈ യുദ്ധത്തെ വിശേഷിപ്പിക്കുന്നത്.


പശ്ചാത്തലം
അഫ്ഗാനിസ്താന്റെ ആദ്യ പ്രസിഡണ്ടായിരുന്ന മുഹമ്മദ് ദാവൂദ് ഖാൻ, തന്റെ ബന്ധുവായ സഹീർ ഷാ രാജാവിനു കീഴിൽ 1953 മുതൽ 1963 വരെയുള്ള കാലത്ത് പ്രധാനമന്ത്രിയായി ഭരണം നടത്തുന്ന കാലത്താണ് അഫ്ഗാനിസ്താനും സോവിയറ്റ് യൂനിയനും തമ്മിലുള്ള ബന്ധത്തിന് ആരംഭം കുറിച്ചത്. 1963-ൽ ദാവൂദ് ഖാൻ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചെതിനു ശേഷം മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന സർക്കാർ രാജ്യത്ത് പുതിയ ഭരണഘടന പ്രഖ്യാപിക്കുകയും രാഷ്ട്രീയകക്ഷികളുടെ പ്രവർത്തനത്തിന് അനുമതി നൽകുകയും ചെയ്തു. അങ്ങനെ 1960-കളിൽ അഫ്ഗാനിസ്താനിൽ ഇടതുപക്ഷ-ഇസ്ലാമികവലതുപക്ഷ രാഷ്ട്രീയകക്ഷികൾ ഉടലെടുത്തു. ഇതിൽ സോവിയറ്റ് യൂനിയന്റെ ശക്തമായ പിന്തുണയോടുകൂടിയ മാർക്സിസ്റ്റ് രാഷ്ട്രീയകക്ഷിയായിരുന്നു പി.ഡി.പി.എ..
1973-ൽ സോവിയറ്റ് യൂനിയന്റേയും പി.ഡി.പി.എയുടെ ഒരു വിഭാഗത്തിന്റേയും പിന്തുണയിൽ രാജാവിനെ അട്ടിമറിച്ച് മുഹമ്മദ് ദാവൂദ് ഖാൻ അഫ്ഗാനിസ്താന്റെ ആദ്യ പ്രസിഡണ്ടായി. ഇടതുപക്ഷക്കാരുടെ പിന്തുണയിൽ അധികാരത്തിലെത്തിയ ദാവൂദ് ഖാൻ വലതുപക്ഷ ഇസ്ലാമികവാദികളെ ശത്രുക്കളായിക്കരുതുകയും ഇസ്ലാമികവാദി കക്ഷികളെ അടിച്ചമർത്താനാരംഭിക്കുകയും ചെയ്തു. ഇതോടെ ഇസ്ലാമികവാദികൾ അഫ്ഗാനിസ്താനിൽ നിന്നും പലായനം ചെയ്യുകയും പാകിസ്താനിലേക്കും ഇറാനിലേക്കും കടന്ന് അമേരിക്കയടക്കമുള്ള വിദേശശക്തികളുടെ സഹായത്താൽ ശക്തിയാർജ്ജിക്കുകയും ചെയ്തു.
1977-ഓടെ ദാവൂദ് ഖാൻ മാർക്സിസ്റ്റുകൾക്കെതിരെയുള്ള നടപടികൾക്കും തുടക്കം കുറിച്ചു. ഇതോടെ സോവിയറ്റ് പിന്തുണയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ (പി.ഡി.പി.എ.) വിഘടിച്ചു നിന്ന വിഭാഗങ്ങൾ ഒന്നു ചേർന്ന് 1978 ഏപ്രിൽ 27-ന് ദാവൂദ് ഖാനെ വധിച്ച് അധികാരം ഏറ്റെടുത്തു. പി.ഡി.പി.എ. നേതാവ് നൂർ മുഹമ്മദ് താരക്കി പ്രസിഡണ്ടായി സ്ഥാനമേൽക്കുകയും ചെയ്തു
സോവിയറ്റ് സൗഹൃദക്കരാർ
=================================
നൂർ മുഹമ്മദ് താരക്കിയുടെ ഭരണകാലത്ത് 1978 ഡിസംബർ 5-ന് അഫ്ഗാനിസ്താനും സോവിയറ്റ് യൂനിയനുമായി 20 വർഷത്തെ ഒരു സൗഹൃദസഹകരണക്കരാറിൽ ഏർപ്പെട്ടു. രാജ്യത്തിന്റെ ഭാവിയെ നിർണായകമായി സ്വാധീനിച്ച ഒരു കരാറായിരുന്നു ഇത്. കരാറിന്റെ നാലാമത്തെ അനുച്ഛേദമനുസരിച്ച്, ഇരുകക്ഷികൾക്കും സുരക്ഷയുടേയും സ്വാതന്ത്ര്യത്തിന്റേയും അതിർത്തിയുടേയും കാര്യത്തിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നതിനും ഇടപെടുന്നതിനും വ്യവസ്ഥ ചെയ്തു. ഈ കരാറിന്റെ ബലത്തിലാണ്‌ പിൽക്കാലത്ത് സോവിയറ്റ് യൂനിയൻ അഫ്ഗാനിസ്താനിൽ സൈനികവിന്യാസം നടത്തിയത്.
സോവിയറ്റ് സൈനികാധിനിവേശം
==================================
1979-ന്റെ തുടക്കത്തിൽത്തന്നെ കാബൂളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന് ഇസ്ലാമികവാദികളുടെ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടിവന്നു. മാത്രമല്ല കലാപകാരികൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ അധീനതയിലാക്കാനും തുടങ്ങി. 1979-ന്റെ തുടക്കത്തിൽ ഇറാനിൽ നടന്ന ഇസ്ലാമികവിപ്ലവം, അഫ്ഗാനിസ്താനിലെ ഇസ്ലാമികവാദികൾക്ക് ഊർജ്ജം പകർന്നു.
1979 മദ്ധ്യത്തോടെ കാബൂളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നില, വളരെ വഷളാകുകയും അതോടെ സോവിയറ്റ് യൂനിയൻ അഫ്ഗാനിസ്താനിൽ സ്വാധീനം വർദ്ധിക്കാനാരംഭിക്കുകയും ചെയ്തു. 1979 ജൂണിൽ കാബൂളിന് വടക്കുള്ള ബെഗ്രാമിലെ വ്യോമസേനാകേന്ദ്രത്തിന്റെ നിയന്ത്രണം സോവിയറ്റ് സേന ഏറ്റെടുത്തു.
നൂർ മുഹമ്മദ് താരക്കിയുടെ മരണശേഷം അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടായ ഹഫീസുള്ള അമീൻ, അമേരിക്കയുടേയും പാകിസ്താന്റേയും താല്പര്യങ്ങൾക്കനുസരിച്ച് ഇസ്ലാമികവാദികളുമായി അനുരഞ്ജനശ്രമങ്ങൾ നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. മാത്രമല്ല സോവിയറ്റ് യൂനിയനുമായുള്ള ബന്ധം കുറക്കാനും ഹഫീസുള്ള ശ്രമങ്ങൾ നടത്തി. ഇറാനിലെ ഇസ്ലാമികവിപ്ലവം കഴിഞ്ഞുള്ള കാലമായതിനാൽ, അഫ്ഗാനിസ്താനിലെ നിയന്ത്രണം തന്ത്രപരമായി പ്രധാനപ്പെട്ടതാണെന്ന് സോവിയറ്റ് യൂനിയൻ മനസിലാക്കിയിരുന്നു. ഇതിനെത്തുടർന്ന് മാർഷൽ സെർജി സോക്കോലോവിന്റെ നേതൃത്വത്തിൽ സോവിയറ്റ് സൈന്യം, 1979 ഡിസംബറിൽ അഫ്ഗാനിസ്താനിൽ പ്രവേശിക്കുകയും പ്രധാനകേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഡിസംബർ 27-ന് കാബൂളിലെ സൈനികകേന്ദ്രങ്ങളെയെല്ലാം നിയന്ത്രണത്തിലാക്കിയ സോവിയറ്റ് സേന, ഹഫീസുള്ള അമീന്റെ വസതിയായ ദാരുൾ അമാൻ കൊട്ടാരവും പിടിച്ചെടുത്തു. ഈ ആക്രമണത്തിൽ ഹഫീസുള്ളാ അമീൻ കൊല്ലപ്പെടുകയും ചെയ്തു.
ഹഫീസുള്ള അമീൻ, സി.ഐ.എ. ചാരനായിരുന്നു എന്നാണ് സൈനികാധിനിവേശത്തിന് ന്യായീകരണമായി സോവിയറ്റ് യൂനിയനും, പിന്നീട് അധികാരത്തിൽ വന്ന മർക്സിസ്റ്റ് സർക്കാരും വിശദീകരിച്ചത്. ഹഫീസുള്ള അമീനും ഹെക്മത്യാറിന്റെ ഹിസ്ബ്-ഇ ഇസ്ലാമിയും ചേർന്ന് ഒരു അട്ടിമറിശ്രമം നടത്തി എന്നും ഡീസംബർ 29-നായിരുന്നു ഇത് നടപ്പിൽ വരേണ്ടിയിരുന്നതെന്നും കൂട്ടത്തിൽ ആരോപിക്കപ്പെട്ടു.[6]
കാബൂളിന്റെ നിയന്ത്രണം പിടിച്ചടക്കിയ സോവിയറ്റ് സേന, അഫ്ഗാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായ പി.ഡി.പി.എയിലെ പാർചം വിഭാഗം നേതാവ് ബാബ്രക് കാർമാലിനെ പ്രസിഡണ്ടായി നിയമിച്ചു.
സോവിയറ്റ് സൈന്യത്തിന്റെ ആഗമനവും പുതിയ സർക്കാർ പ്രഖ്യാപിച്ച അനുരഞ്ജനഭരണനടപടികളും ഒന്നും മാർക്സിസ്റ്റ് സർക്കാർ വിരുദ്ധരുടെ വീര്യത്തിന് കുറവ് വരുത്തിയില്ല. ഇതിനു പുറമേ ഒരു ഹസാരയായിരുന്ന കേഷ്ത്മന്ദിന്റെ പ്രധാനനന്ത്രിപദം, മാർക്സിസ്റ്റ് സർക്കാരിനെതിരെ പഷ്തൂണുകളുടെ രോഷം വർദ്ധിപ്പിക്കാൻ ഇടയാക്കി. രാജ്യത്തെല്ലായിടത്തും സായുധകലാപങ്ങൾ നടന്നു. 1980 ഫെബ്രുവരി അവസാനം കാബൂളിൽ വൻ പ്രകടനങ്ങൾ അരങ്ങേറി. സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടന്നു. പ്രതിഷേധങ്ങളുടെ നേതാവായ മാവോയിസ്റ്റ് സാമാ റെസിസ്റ്റൻസ് കക്ഷിയുടെ സ്ഥാപകൻ, അബ്ദ് അൽ മജീദ് കലകാനിയുടെ അറസ്റ്റോടെയാണ് പ്രതിഷേധം തണുത്തത്. ഇദ്ദേഹം ജൂൺ 8-ന് വധിക്കപ്പെട്ടു.
1980-നും 88-നുമിടയിൽ അഫ്ഗാനിസ്താനിലെ സോവിയറ്റ് പടയും, മാർക്സിസ്റ്റ് ഭരണകൂടവും അഫ്ഗാൻ മുജാഹിദീനുകളുമായി കടുത്ത യുദ്ധം നടത്തി. മുജാഹിദീനുകളിലെ സുന്നികൾ പാകിസ്താനിലെ പെഷവാർ കേന്ദ്രീകരിച്ചും, ഷിയാക്കൾ ഇറാനും, പാകിസ്താനിലെ ക്വെത്തയും കേന്ദ്രീകരിച്ചാണ് യുദ്ധത്തിന് കോപ്പുകൂട്ടിയത്. സുന്നി, ഷിയാ വിഭാഗങ്ങൾ തന്നെ, പല നേതാക്കളുടെ കീഴിൽ വിവിധ കക്ഷികളും സഖ്യങ്ങളായുമാണ് യുദ്ധത്തിലേർപ്പെട്ടത്.
വർഷങ്ങളോളം യുദ്ധം നടത്തിയെങ്കിലും ആർക്കും ഇതിൽ സമ്പൂർണ്ണവിജയം നേടാനായില്ല. പ്രധാനനഗരങ്ങളിൽ കിടങ്ങുകൾ കുഴിച്ചും കോട്ടകളിലുമായാണ് സോവിയറ്റ് കാബൂൾ സേനകൾ സ്ഥാനമുറപ്പിച്ചിരുന്നത്. മുജാഹിദീനുകളാകട്ടെ, നഗരങ്ങൾക്ക് പുറത്ത് ഗ്രാമപ്രദേശങ്ങളിലായിരുന്നു കേന്ദ്രീകരിച്ചത്. പലപ്പോഴും സോവിയറ്റ് സേന, ഗ്രാമപ്രദേശങ്ങൾ കരസ്ഥമാക്ക്യെങ്കിലും, സൈന്യം പട്ടണങ്ങളിലേക്ക് മടങ്ങുന്നതോടെ ഈ പ്രദേശങ്ങൾ വീണ്ടും മുജാഹിദീനുകളുടെ നിയന്ത്രണത്തിൽ വന്നിരുന്നു. സോവിയറ്റ്, കാബൂൾ സേനക്ക് സോവിയറ്റ് യൂനിയനിൽ നിന്ന് അളവറ്റ ആയുധ പിന്തുണലഭിച്ചപ്പോൾ, പാകിസ്താനിലും ഇറാനിലും കേന്ദ്രീകരിച്ച മുജാഹിദീനുകൾക്ക് അമേരിക്കയും സഖ്യകക്ഷികളും ഇസ്ലാമികരാഷ്ട്രങ്ങളും വൻ‌തോതിൽ ആയുധങ്ങളും പണവും നൽകി സഹായിച്ചു.
അന്താരഷ്ട്രതലത്തിലുള്ള പ്രതിഷേധങ്ങൾ
==========================================
ഇക്കാലത്ത് അഫ്ഗാനിസ്താനിലെ സോവിയറ്റ് സൈനികസാന്നിധ്യത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധങ്ങളുയർന്നു. 1980 ജനുവരിയിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയും പൊതുസഭയും, സോവിയറ്റ് സൈന്യത്തെ പിൻവലിക്കണമെന്ന് പ്രമേയം പാസാക്കി. ഇസ്ലാമികരാജ്യങ്ങളുടെ വിദേശമന്ത്രിമാരുടേ സമിതിയും അഫ്ഗാനിസ്താനിലെ ജനങ്ങൾക്കെതിരെയുള്ള സോവിയറ്റ് അതിക്രമത്തെ പേരെടുത്ത് പറഞ്ഞ് അപലപിച്ചു. അമേരിക്കൻ പ്രസിഡണ്ട്, ജിമ്മി കാർട്ടർ, സോവിയറ്റ് യൂനിയനെതിരെ ഭക്ഷ്യ ഉപരോധം ഏർപ്പെടുത്തി.1980-ൽ 60-ഓളം രാജ്യങ്ങൾ മോസ്കോ ഒളിമ്പിക്സ് ബഹിഷ്കരിക്കുകയും ചെയ്തു
അനുരഞ്ജനശ്രമങ്ങൾ
അഫ്ഗാനിസ്താനിലെ വിദേശ ഇടപെടൽ അവസാനിപ്പിച്ച് ശാന്തിപൂർണമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനു വേണ്ടി പാകിസ്താനും അഫ്ഗാനിസ്താനിലെ മാർക്സിസ്റ്റ് ഭരണകൂടവും തമ്മിൽ 1982 ജൂണിൽ ജനീവയിൽ വച്ച് ചർച്ചകൾ ആരംഭിച്ചു. സോവിയറ്റ് യൂനിയനും അമേരിക്കൻ ഐക്യനാടുകളുമായിരുന്നു യഥാക്രമം ഇരുകക്ഷികളേയും പിന്തുണച്ചിരുന്നത്. മുജാഹിദീനുകൾ ഈ ചർച്ചയിൽ നേരിട്ട് പങ്കെടുത്തിരുന്നില്ല. ചർച്ച തുടങ്ങി 3 വർഷങ്ങളായിട്ടും അമേരിക്കയുടേയും മുജാഹിദീനുകളുടേയും നിലപാടീൽ മാറ്റമുണ്ടായില്ല. എന്നാൽ 1985 മാർച്ചിൽ, മിഖായേൽ ഗോർബച്ചേവ്, സോവിയറ്റ് യൂനിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ജനറൽ ആയതോടു കൂടി സോവിയറ്റ് യൂനിയന്റെ നിലപാടുകളിൽ അയവ് വന്നു.
ഇതിനിടയിൽ അഫ്ഗാനിസ്താൻ പ്രസിഡണ്ട് ബാബ്രാക് കാർമാലിനോടൊപ്പം ഒരു സർക്കാറിൽ പങ്കാളിയാകില്ലെന്ന് മുജാഹിദീൻ പ്രഖ്യാപിച്ചു. ഇതോടെ മുഹാഹിദീനുകളെ അനുനയിപ്പിക്കുന്നതിന് ബാബ്രാക് കാർമാൽ പ്രസിഡണ്ട് പദം രാജിവക്കുകയും 1986 മേയ് 4-ന് അഫ്ഗാൻ രഹസ്യപ്പോലീസിന്റെ തലവനായിരുന്ന മുഹമ്മദ് നജീബുള്ള തത്സ്ഥാനത്തെത്തുകയും ചെയ്തു. എങ്കിലും മുജാഹിദീനുകൾ വഴങ്ങിയില്ല. 1987 ജനുവരി 15-ന് നജീബുള്ള ആറുമാസത്തേക്ക് ഒരു ഏകപക്ഷീയ വെടിനിറുത്തൽ പ്രഖ്യാപിച്ചു. ഇതിനു പുറമേ അനുരഞ്ജനത്തിനായുള്ള നിരവധി നിർദ്ദേശങ്ങൾ അദ്ദേഹം പ്രതിരോധകക്ഷികൾക്ക് മുമ്പാകെ അവതരിപ്പിച്ചു. ഇതിനു പ്രതികരണമായി പ്രതിരോധകക്ഷികളുടെ സേനാനായകരുടെ ഒരു സംയുക്തസമ്മേളനം, 1987 ജൂലൈയിൽ ഗോർ പ്രവിശ്യയിൽ വച്ച് നടന്നു. ഈ സമ്മേളനത്തിൽ ഇവർ നജീബുള്ളയുടെ അനുരഞ്ജനനിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞു. അങ്ങനെ നജീബുള്ള പ്രഖ്യാപിച്ച വെടിനിർത്തലും അതിനായി രൂപീകരിച്ച വെടിനിർത്തൽ കമ്മീഷനും വിഫലമായി. സർക്കാരിൽ ചേരാൻ മൂന്ന് പ്രതിരോധകക്ഷികളെ നജീബുള്ള ക്ഷണീച്ചെങ്കിലും ഇതിനും ഫലമുണ്ടായില്ല. അമേരിക്കയും സൗദി അറേബ്യയും തങ്ങൾക്ക് വൻ സഹായങ്ങൾ നൽകിപ്പോന്നതിനാൽ തങ്ങൾ യുദ്ധത്തിൽ വിജയിക്കാൻ പോകുകയാണെന്നും നജീബുള്ളയുടെ നിർദ്ദേശങ്ങളൊന്നും അംഗീകരിക്കേണ്ടതില്ലെന്നും മുജാഹിദീനുകൾ കരുതി
സോവിയറ്റ് സേനാപിന്മാറ്റത്തിനുള്ള ധാരണ
======================================
1988-ൽ ജനീവയിൽ നടന്ന ചർച്ചകളിൽ പുതിയ നിർദ്ദേശങ്ങൾ ഉടലെടുക്കപ്പെടുകയും സോവിയറ്റ് യൂനിയന്റെ സേനാപിന്മാറ്റത്തിന് സമയപരിധി നിശ്ചയിക്കുകയും ചെയ്തു. 1988 ഏപ്രിൽ 4-ന് ഒപ്പുവക്കപ്പെട്ട അഫ്ഗാനിസ്താൻ, പാകിസ്താൻ, സോവിയറ്റ് യൂനിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവരുടെ ജനീവ ധാരണപ്രകാരം, സോവിയറ്റ് സേന 9 മാസത്തിനകം അഫ്ഗാനിസ്താനിൽ നിന്ന് പിന്മാറണം എന്ന് പ്രസ്താവിച്ചു. സോവിയറ്റ് സേനയുടെ പിന്മാറ്റത്തിനു ശേഷം , കമ്മ്യൂണീസ്റ്റ് സർക്കാരിനും മുജാഹിദീനും നൽകിവന്ന വിദേശസഹായങ്ങളെല്ലാം നിർത്താനും അഫ്ഗാനിസ്താനിൽ നിന്ന് പലായനം ചെയ്തവർക്ക് തിർച്ചെത്താനുള്ള സൗകര്യമൊരുക്കാമെന്നും വ്യവസ്ഥയായി. 1988 ഏപ്രിലിൽ സോവിയറ്റ്സേന, ആദ്യഘട്ട പിന്മാറ്റം നടത്തി.
ജനീവ ധാരണാചർച്ചയിൽ പങ്കാളിയല്ലാതിരുന്നതിനാൽ മുജാഹിദീൻ, ധാരണയെ അംഗീകരിച്ചില്ല. മാത്രമല്ല 1988 ജൂണിൽ പെഷവാർ ആസ്ഥാനമാക്കി, മുജാഹിദീൻ കക്ഷികൾ ഒരു ഇടക്കാലസർക്കാർ രൂപീകരിക്കുകയും ചെയ്തു. വിവിധ കാരണങ്ങളാൽ ഈ സർക്കാർ പ്രാവർത്തികമായില്ല. 1988 ഡിസംബറിൽ അഫ്ഗാൻ പ്രതിരോധകക്ഷികളുടെ പ്രതിനിധികൾ പ്രൊഫസർ റബ്ബാനിയുടെ നേതൃത്വത്തിൽ അഫ്ഗാനിസ്താനിലെ സോവിയറ്റ് സ്ഥാനപതിയായിരുന്നു യൂറി വൊറോണ്ട്സോവുമായി സൗദി അറേബ്യൻ നഗരമായ തൈഫിൽ വച്ച് ഒരു കൂടീക്കഴ്ച നടത്തി. സോവിയറ്റ് സൈന്യത്തിന്റെ പിൻ‌മാറ്റം മൂലം രാജ്യത്തുണ്ടാകുന്ന ശൂന്യത കലാപങ്ങളിലേക്ക് വഴിവെക്കാതിരിക്കുന്നതിനും അധികാരം ക്രമമായ രീതിയിൽ കൈമാറുന്നതിനുമായാണ് ഈ യോഗം വിളിച്ചുചേർക്കപ്പെട്ടത്. കാബൂളിലെ പുതിയ സർക്കാരിൽ നജീബുള്ളക്കും അയാളുടെ കക്ഷിക്കും ഒരു സ്ഥാനവും നൽകേണ്ടെന്ന് മുജാഹിദീനുകളും, നൽകണമെന്ന് സോവിയറ്റ് യൂനിയനും ശഠിച്ചതോടെ ഈ ചർച്ചയും നിഷ്ഫലമായി

യുദ്ധത്തിന്റെ അവസാനം
========================
1989 ഫെബ്രുവരി 14-ന് സോവിയറ്റ് യൂനിയൻ, അഫ്ഗാനിസ്താനിൽ നിന്ന് സേനാപിന്മാറ്റം പൂർത്തിയാക്കിയാക്കിയതോടെ സോവിയറ്റ് യുദ്ധത്തിന് അന്ത്യമായി. ഈ ദിവസം, ജനറൽ ബോറിസ് ഗ്രോസ്മോവിന്റെ നേതൃത്വത്തിൽ അവസാന സോവിയറ്റ് സൈനികസംഘവും അതിര്‍ത്തി കടന്നു

2016 സെപ്റ്റംബർ 25, ഞായറാഴ്‌ച

എന്താണ് ഇസ്രായേല്‍-പലസ്തീന്‍ പോരാട്ടം? എന്താണ് സയണിസം?

എന്താണ് ഇസ്രായേല്‍-പലസ്തീന്‍ പോരാട്ടം? എന്താണ് സയണിസം?



മദ്ധ്യധരണ്യാഴിയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന ഇസ്രായേല്‍,ലോകത്തിലെ ഏക ജൂത രാജ്യമാണ്. ഇപ്പോള്‍ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള തങ്ങളുടെ ജന്മനാട്ടില്‍ ഭാഗികമായോ അല്ലെങ്കില്‍ പൂര്‍ണമായോ ഒരു പലസ്തീന്‍ രാജ്യം രൂപീകരിക്കാനുള്ള ശ്രമങ്ങളിലാണ് അറബ് ജനതയായ പലസ്തീനികള്‍. ആര്‍ക്ക് ഏത് ഭൂമി ലഭിക്കുമെന്നും അതിന്റെ നിയന്ത്രണം എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധച്ച തര്‍ക്കമാണ് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങളുടെ അടിസ്ഥാനം. ജൂതന്മാരും അറബികളും ഈ ഭൂമിയിലുള്ള തങ്ങളുടെ അവകാശങ്ങള്‍ക്ക് ഒന്നോ രണ്ടോ ആയിരം വര്‍ഷങ്ങളുടെ ചരിത്രം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. യൂറോപ്പില്‍ നിന്നും പലായനം ചെയ്ത ജൂതന്മാര്‍, അന്ന് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന അറബ്-മുസ്ലീം ഭൂരിപക്ഷമുള്ള ഈ പ്രദേശത്ത് ഒരു ദേശീയ മാതൃരാജ്യം സ്ഥാപിക്കാന്‍ ആഗ്രഹിച്ചു. ഈ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളാണെന്ന് കരുതുന്ന അറബികള്‍ ഈ നീക്കത്തെ ചെറുത്തു. ഓരോ വിഭാഗത്തിനും ഭൂമി ഭാഗം വയ്ക്കാനുള്ള യുഎന്‍ നീക്കം പരാജയപ്പെടുകയും മേഖലയുടെ നിയന്ത്രണത്തിനായി ഇസ്രായേലും ചുറ്റുപാടുമുള്ള അറബി രാജ്യങ്ങളും തമ്മില്‍ നിരവധി യുദ്ധങ്ങള്‍ നടക്കുകയും ചെയ്തു. ഈ യുദ്ധങ്ങളുടെ, പ്രത്യേകിച്ചും 1948ലും 1967ലും നടന്ന രണ്ട് യുദ്ധങ്ങളുടെ ബാക്കിപത്രമാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍.

പലസ്തീന്‍ ജനതയ്ക്ക് ഭൂരിപക്ഷമുള്ള ഗാസയുടെയും വെസ്റ്റ്ബാങ്കിന്റെയും നിയന്ത്രണം ഇസ്രായേലിന് ലഭിച്ച 1967ലെ യുദ്ധത്തിന് ഇന്നത്തെ സംഘര്‍ഷങ്ങളില്‍ വലിയ പങ്കുണ്ട്: ഇപ്പോള്‍ വെസ്റ്റ് ബാങ്കിന് മേല്‍ പലസ്തീന് നാമമാത്രമായ നിയന്ത്രണം ഉണ്ടെങ്കിലും പ്രദേശം ഇസ്രായേല്‍ അധിനിവേശത്തിന് കീഴിലാണുള്ളത്. പലസ്തീനികള്‍ക്ക് ഭൂമി നിഷേധിക്കുന്ന തരത്തില്‍ ഫലപ്രദമായ ജൂത കുടിയേറ്റത്തിലൂടെയാണ് ഇസ്രായേല്‍ ഈ നിയന്ത്രണം നേടിയെടുത്തത്. ഇസ്രായേല്‍ സേന കൈയേറ്റക്കാര്‍ക്ക് സായുധ സംരക്ഷണം നല്‍കുകയും പലസ്തീന്‍ പ്രസ്ഥാനത്തിന് നേരെ സുരക്ഷാ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് ഇരുവിഭാഗം പലസ്തീന്‍ സംഘങ്ങള്‍ യോജിക്കുകയും 2007ന് ശേഷം ആദ്യമായി സംയുക്ത പലസ്തീന്‍ സര്‍ക്കാര്‍ രൂപീകൃതമാവുകയും ചെയ്തു. തങ്ങളെ തകര്‍ക്കാനുള്ള ഒരു അവസരവും ഹമാസ് പാഴാക്കില്ല എന്ന് വിശ്വസിക്കുന്ന ഇസ്രായേലിനെ ഈ നീക്കം പ്രകോപിപ്പിക്കുകയും അതോടെ സമാധാന സംഭാഷണങ്ങള്‍ക്ക് വിഘ്‌നം വരുകയും ചെയ്തു.


ഗാസയുടെയും വെസ്റ്റ്ബാങ്കിലെ ഭൂരിപക്ഷം പ്രദേശങ്ങളുടെ നിയന്ത്രണം പലസ്തീന് ലഭിക്കുകയും ബാക്കിയുള്ള പ്രദേശങ്ങള്‍ ഇസ്രായേലിന് നല്‍കുകയും ചെയ്യുന്ന 'രണ്ട് വ്യത്യസ്ത രാജ്യങ്ങള്‍' എന്ന പരിഹാര നിര്‍ദേശമാണ് ഇപ്പോള്‍ അടിസ്ഥാനപരമായി നിലനില്‍ക്കുന്നത്. രണ്ട് രാജ്യങ്ങള്‍ എന്ന നിര്‍ദ്ദേശം സിദ്ധാന്തപരമായി പൂര്‍ണമാണെങ്കിലും അത് എങ്ങനെ പ്രായോഗികമായി നടപ്പിലാക്കും എന്ന കാര്യത്തില്‍ ഇരുകക്ഷികളും തമ്മില്‍ ആഴത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

എല്ലാ പ്രദേശത്തെയും ഉള്‍പ്പെടുന്ന രീതിയില്‍ ഒരു വലിയ പലസ്തീന് അല്ലെങ്കില്‍ ഒരു വലിയ ഇസ്രായേലിന് നിയന്ത്രണം ലഭിക്കുന്ന ഏകരാജ്യ പരിഹാര നിര്‍ദ്ദേശവും നിലവിലുണ്ട്. ഈ നിര്‍ദ്ദേശം കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കാനേ സഹായിക്കുകയുള്ളൂ എന്ന് മിക്ക നിരീക്ഷകരും കരുതുന്നു. എന്നാല്‍ രാഷ്ട്രീയവും ജനസംഖ്യാനുപാതികവുമായ കാരണങ്ങളാല്‍ ഈ നിര്‍ദ്ദേശം നടപ്പിലാവാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

എന്താണ് സയണിസം?
ഇസ്രായേലിന്റെ ദേശീയ പ്രത്യയശാസ്ത്രമാണ് സയണിസം. ജൂഡായിസം മതമെന്ന പോലെ ദേശീയതയും ആണെന്നും ഫ്രഞ്ചുകാര്‍ക്ക് ഫ്രാന്‍സ് എന്ന പോലെയോ ചൈനക്കാര്‍ക്ക് ചൈന എന്ന പോലെയോ തങ്ങളുടെ പിതൃഭൂമിയായ ഇസ്രായേലില്‍ സ്വന്തം രാജ്യം സ്ഥാപിക്കാനുള്ള അവകാശമുണ്ടെന്നും സയണിസ്റ്റുകള്‍ വിശ്വസിക്കുന്നു. ജൂതന്മാരെ ഇസ്രായേലിലേക്ക് മടക്കി കൊണ്ടുവന്ന ഈ വികാരമാണ് അറബ്-പലസ്തീന്‍ ജനതയുടെ മനസില്‍ ഇസ്രായേല്‍ രാജ്യത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഉണര്‍ത്തുന്നതും.


ഏകദേശം ബിസി 950ല്‍ നിലവിലുണ്ടായിരുന്നു എന്ന് ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന ദാവീദിന്റെയും സോളമന്റെയും സമ്രാജ്യത്തോടാണ് തങ്ങളുടെ രാജ്യാവകാശത്തെ ജൂതന്മാര്‍ കൂട്ടിയിണക്കുന്നത്. യൂറോപ്പില്‍ ദേശീയ വികാരം വ്യാപകമായ 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് 'സയണിലേക്കുള്ള മടക്കം' എന്ന് ദീര്‍ഘകാല ജൂത ആവശ്യത്തിനുമേല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ആധുനിക സയണിസം ആരംഭിക്കുന്നത്. മതേതരവാദിയായ ഓസ്ട്രിയന്‍-ജൂത പത്രലേഖകനായിരുന്ന തിയോഡര്‍ ഹേള്‍സാണ് 1896-ഓടെ ജൂത ദേശീയതയെ ഒരു അന്താരാഷ്ട്ര പ്രസ്ഥാനമാക്കി മാറ്റിയത്.

പാലസ്തീന്‍, നിനക്കില്ല 9/11

2001 സെപ്തംബര്‍ മാസത്തില്‍ അല്‍ ക്വയ്ദയിലെപ്പെട്ട ഒരു കൂട്ടം ഭീകരര്‍ ന്യൂയോര്‍ക്കില്‍ ആയിരക്കണക്കിന് അമേരിക്കക്കാരെ കൊലചെയ്തു. അമേരിക്കയുടെ സുഹൃത്തുക്കളും ശത്രുക്കളും ഒരു പോലെ ആ അക്രമണത്തെയും അക്രമണകാരികളെയും അപലപിച്ചു. സംവാദങ്ങള്‍ എല്ലാം തന്നെ ഊന്നിയത് അമേരിക്ക പ്രതികാരം നിര്‍വഹിക്കുന്നതിലും, നീതി തേടുന്നതിലും എത്രമാത്രം വിവേചനബുദ്ധി കാണിക്കണം എന്നതിലായിരുന്നു. അമേരിക്കയുടെ ഇറാഖ്, അഫ്‌ഗാനിസ്ഥാന്‍ അധിനിവേശങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്ന അവസരത്തിലെല്ലാം തന്നെ 9/11ന്റെ ഭയാനകതകള്‍ ഉയര്‍ന്നുവന്നിരുന്നു. തങ്ങള്‍ അതുവരെ ചെയ്തുകൂട്ടിയതിനെയെല്ലാം ന്യായീകരിക്കുവാനായി തങ്ങളുടെ ജനത അനുഭവിച്ച കഷ്ടപ്പാടുകളും മരണവും ഉപയോഗിക്കുവാന്‍ അമേരിക്ക അനുവദിക്കപ്പെട്ടിരുന്നു.

2008 നവംബര്‍ മാസത്തില്‍ ഒരു കൂട്ടം ഭീകരര്‍ മുംബൈയിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം അഴിച്ചുവിടുകയും ഏതാണ്ട് 200 സാധാരണക്കാരായ ജനങ്ങളെ വധിക്കുകയും ചെയ്തു. അവരുടെ ചെയ്തിക്കുപിന്നിലെ ഉദ്ദേശം എന്തായിരുന്നുവെന്നോ അവര്‍ ആരായിരുന്നുവെന്നോ എന്നതിനെക്കുറിച്ച് നമുക്ക് അത്ര ഉറപ്പൊന്നും ഇതുവരെയും ഇല്ല. അവരുടെ ആസൂത്രണം രഹസ്യമായാണ് നടന്നത്. എല്ലാ ആക്രമണകാരികളും കൊല്ലപ്പെടുകയോ പിടികൂടപ്പെടുകയോ ചെയ്തു. ഈ കൂട്ടക്കൊലക്ക് “ഇന്ത്യയുടെ 9/11” എന്ന അപരനാമവും നല്‍കി. ഇന്ത്യയുടെ സുഹൃത്തുക്കളും ശത്രുക്കളും ഒരേപോലെ ഈ ആക്രമണത്തെ അപലപിച്ചു.

ഇപ്പോള്‍ ഈ സമയത്ത്, ഇസ്രായേല്‍ ഗാസയിലെ വിവിധ സ്ഥലങ്ങളെ ആക്രമിക്കുകയും മുന്നൂറില്‍പ്പരം(മരണം ഇനിയും ഉണ്ടാകും) സാധാരണക്കാരെ കൊല്ലുകയും ചെയ്തിരിക്കുന്നു അവരുടെ ആസൂത്രണം വളരെ അവധാനതയോടെയും, വ്യക്തമായ ഉദ്ദേശ്യത്തോടെയും, പരസ്യമായിട്ടുമായിരുന്നു. ആ കൊലപാതകികളാകട്ടെ ആഘോഷിക്കപ്പെടുകയുമാണ്, തുടരുവാന്‍ പ്രോത്സാഹിപ്പിക്കപ്പെടുകയുമാണ്. പാശ്ചാത്യരാജ്യങ്ങളാകട്ടെ ഈ ആക്രമണങ്ങളെ തിരിച്ചടി എന്നു വിശേഷിപ്പിക്കുവാന്‍ മത്സരിക്കുന്നു, അപൂര്‍വമായി കൊലകളില്‍ ഇസ്രായേല്‍ നീതിപൂര്‍വകമായി പെരുമാറണം എന്നു പറയാറുള്ളതൊഴിച്ചാല്‍.

ആരും പാലസ്തീനിന്റെ 9/11നെക്കുറിച്ച് സംസാരിക്കുന്നില്ല - പാലസ്തീനിനു 9/11നു അവകാശമില്ല തന്നെ.

ഈ ആക്രമണങ്ങള്‍ നടത്തുമ്പോള്‍ അടുത്തു വരുന്ന തെരഞ്ഞെടുപ്പ് (പാലസ്തീനികളുടെ വധം വോട്ടര്‍മാര്‍ക്കിടയില്‍ മുന്‍തൂക്കം നല്‍കുന്നു), അവധിക്കാലം ‍(അന്താരാഷ്ട്ര നിരീക്ഷകര്‍ അവധിയിലാകുന്ന സമയം‍), അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യം (ഇസ്രായേലിനാല്‍ സൃഷ്ടിക്കപ്പെട്ട നിലവിലെ സാഹചര്യം ഒബാമയെ ഓര്‍മ്മപ്പെടുത്താന്‍) എന്നിവയൊക്കെ ഉള്‍പ്പെടുന്ന താല്‍കാലികമായ ചില കണക്കുകൂട്ടലുകള്‍ ഇസ്രായേലിനു ഉണ്ടായിരുന്നു. എങ്കിലും ഈ ആക്രമണത്തിനുള്ള ഇസ്രായേലിന്റെ കാരണങ്ങള്‍ അതിന്റെ ദീര്‍ഘകാല ആവശ്യത്തില്‍ നിന്നും നേരിട്ടുതന്നെയാണ് ഉയരുന്നത്, അവ അടിസ്ഥാനപരമായി വംശീയോന്മൂലനത്തില്‍ ഊന്നുന്നവയുമാണ്. ഇസ്രായേലിന്റെ വിഭവങ്ങളധികവും പാലസ്തീനികളെ തടവിലാക്കുന്നതിനും പട്ടിണിക്കിടുന്നതിനും അധിനിവേശത്തിനും കൊലയ്ക്കും ഉന്മൂലനത്തിനുമായിട്ടാണ് ഉഴിഞ്ഞുവെച്ചിരിക്കുന്നത്. അവരുടെ നയതന്ത്രജ്ഞതയൊക്കെയും പാലസ്തീനികള്‍ക്ക് പോകാനൊരിടമില്ലെന്നുറപ്പുവരുത്തുന്നതിനും, അവര്‍ക്ക് സമൂഹം, സമ്പദ്‌വ്യവസ്ഥ, സംസ്കാരം എന്നിവയ്ക്കൊക്കെ അവകാശമില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഉപയോഗിക്കപ്പെടുന്നത്.

ശാരീരികമായ ഇല്ലായ്മ ചെയ്യല്‍ ഇതിന്റെ ഭാ‍ഗമാണ്, അത് തുടരുകയുമാണ്. കുറെക്കാലമായി ഇസ്രായേല്‍ 360 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഗാസയിലെ 15 ലക്ഷം വരുന്ന പാലസ്തീനികളെ ലക്ഷ്യമിടുന്നു. വര്‍ഷങ്ങളായി ഇസ്രായേല്‍ അവര്‍ക്കുള്ള മരുന്ന്, ഭക്ഷണം, ഊര്‍ജ്ജം എന്നിവയുടെ മാത്രമല്ല കടലാസ്, മഷി, പുസ്തകങ്ങള്‍ തുടങ്ങി അവശ്യസാധനങ്ങളുടെ പോലും പ്രവേശനം തടയുകയായിരുന്നു. പുറംലോകത്തു നിന്നൊരു സഹായമില്ലാതെയും, വൈദ്യസഹായമോ മരുന്നോ ഇല്ലാതെയും വേണമായിരുന്നു പാലസ്തീനികള്‍ക്ക് തങ്ങളെ കൊല്ലാനായി പാഞ്ഞുവരുന്ന മിസൈലുകളെ നേരിടേണ്ടിയിരുന്നത്. ഗാസയില്‍ ഇപ്പോള്‍ മരുന്നേ ഇല്ല. ഇസ്രായേലികളാകട്ടെ സ്കൂളുകളെയും, പള്ളികളെയും, ആശുപത്രികളെയും ആക്രമിക്കുകയുമാണ്. അഞ്ച് ആംബുലന്‍സുകളും മൂന്ന് അഗ്നിശമന യന്ത്രങ്ങളും മാത്രമാണ് മൊത്തം ഗാസയിലെ സേവനത്തിനായി ഉള്ളത് - അതും ഇസ്രയേല്‍ തകര്‍ക്കും വരെ മാത്രം...

ഇസ്രായേല്‍ ചെയ്യുന്നത് യുദ്ധക്കുറ്റമല്ല. അവിടെ യുദ്ധമേയില്ല. ഇത് മാനവികതക്കെതിരായ കുറ്റകൃത്യമാണ്; തങ്ങള്‍ തന്നെ തടവിലാക്കുകയും, പട്ടിണിക്കിടുകയും ചെയ്യുന്ന ജനതക്കു നേരെ, ലോകത്തിന്റെ മുഴുവന്‍ മുന്‍പില്‍ അവരുടെ പിന്തുണയോടെയും നടക്കുന്ന കുറ്റകൃത്യം. ഇസ്രായേലിനു ഒറ്റക്ക് പാലസ്തീനിനെ തടവിലിടുവാനാവുകയില്ല, ഒരു കൊച്ചുരാജ്യത്തെ പട്ടിണിക്കിടുന്നതിനായി ഇസ്രായേല്‍ മൊത്തം ലോകത്തെയും കൂടെക്കൂട്ടുകയാണ്. അതുകൊണ്ടു തന്നെ ഈ കുറ്റകൃത്യങ്ങള്‍ ഇസ്രായേലിന്റെതുമാത്രമല്ല. അതിക്രമവും തിരിച്ചടിയും തമ്മിലുള്ള വ്യത്യാസമെന്തെന്നും, രണ്ട് തുല്യശക്തികള്‍ തമ്മിലുള്ള യുദ്ധവും നിസ്സഹായരായ ഒരു ജനതയെ മുച്ചൂടും നശിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസമെന്തെന്നും മനസ്സിലാക്കിക്കുവാന്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് കഴിയാത്തിടത്തോളം അവരും ഈ കുറ്റകൃത്യങ്ങളില്‍ കൂട്ടുപ്രതികളായി തുടരും. ഇസ്രായേലിന്റെ അജണ്ട എന്തെന്നത് കണ്ണു തുറന്നിരിക്കുന്നവര്‍ക്കൊക്കെയും വളരെ വ്യക്തമാണ്. ആരെങ്കിലും തടയുന്നതുവരെ ഇസ്രായേല്‍ ഇത് തുടരുകയും ചെയ്യും. അത് അവസാനിപ്പിക്കാന്‍ അവരുടെ ഇരകള്‍ക്കാവുകയുമില്ല. ആയതിനാല്‍ ലോകമേ, നീ എത്രകാലം ഈ പീഡനത്തെ പിന്താങ്ങും 

ഇസ്രായേലില്‍ നിന്നും ഒരു എത്തി നോട്ടംപാലസ്തീനിലേയ്ക്ക്

1. ഇസ്രായേല്‍ = അമേരിക്ക എന്ന നിര്‍വചനത്തില്‍ നിന്നു വായികൂ.

2. ഇസ്രായേലിനെയും അമേരിക്കയേയും ന്യായീകരിക്കുകയൊ അവരുടെ തെറ്റുകളെ ലളിതവല്‍കരിക്കുകയൊ അല്ല എന്റെ ലക്ഷ്യം. “ജീവിതം പുറമ്പോക്കില്‍ ഉപേക്കേണ്ടി വന്ന“ പാലസ്തീനികളെ ഏന്തെങ്കിലും തരത്തില്‍ സഹായിക്കനാകുമൊ എന്ന എന്റെ ആകുലതയാണ് ഞാന്‍ പങ്കുവയ്ക്കുന്നത്. അമേരിക്ക അമേരിക്ക എന്ന് വൃഥാ പറഞ്ഞൊഴിയാതെ എനിക്കെന്തെങ്കിലും ചെയ്യാനാകുമൊ? ഇതി വായിക്കുന്നവര്‍ക്ക് എന്തെങ്കിലും ചെയ്യാനാകുമൊ? അതു മാത്രമെ ഞാന്‍ മുന്നില്‍ കാണുന്നുള്ളൂ. ഇതില്‍ തീവ്രമായ വികാരങ്ങള്‍ക്കു യാതൊരു പങ്കുമില്ല. വിവേകത്തൊടെ ചിന്തിച്ച് അവരെ രണ്ടുകാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ സഹായിക്കാനയാല്‍........ എന്നു മാത്രമെ ഇതെഴുതുമ്പോള്‍ ഞാന്‍ ചിന്തിക്കുന്നുള്ളൂ.

പാലസ്തീനിന്റെ മേല്‍ എത്രയെത്ര ബോംബുകള്‍ വീണാലും അന്താരാഷ്ട്ര സമൂഹത്തിന്റെ ശബ്ദം ഒറ്റകെട്ടായി അതിനെതിരെ ഉയരില്ല.കാരണം പാലസ്തീനികളെ സഹായിക്കാന്‍ ആരുമില്ല എന്നതു തന്നെ...കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാല്‍ പാലസ്തീന്‍ എന്താണ് എന്ന് നമ്മള്‍ മറന്നു പോയിരിക്കുന്നു.ഇത്തരം ഗാസ ആക്രമണങ്ങളെയും നിരപരാധികളുടെ മേലുള്ള ഇസ്രായേലിന്റെ ( അപ്പോള്‍ ഇസ്രായേലി നിരപരാധികള്‍ മരിക്കുമ്പോള്‍ അവര്‍ അപരാധികളാണൊ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ) ആക്രമണങ്ങളെ തീവ്രമായ വാക്കുകള്‍ ഉപയോഗിച്ചു റിപ്പോര്‍ട്ടുകള്‍ എഴുതുകയും എന്തിനും ഏതിനും അമേരിക്കയെ കുറ്റം പറയുകയും ചെയുന്നതിനു മുന്‍പ് ചുരിങ്ങിയ പക്ഷം റിപ്പോര്‍ട്ടര്‍മാരെങ്കിലും പാലസ്തീനെ മനസ്സിലാക്കാന്‍ ‍ശ്രമിച്ചിരുന്നെങ്കില്‍...(പാലസ്തീന്‍ എന്നത് ആര്‍ക്കെങ്കിലും ഒക്കെ അമ്മാനമാടാനുള്ള യുദ്ധഭൂമി അല്ലെന്നും ഒരുകൂട്ടം മനുഷ്യരാണവിടെ ജീവിക്കുന്നതെന്നും, ചത്തവരുടെ കണക്കുകളേക്കള്‍ അവര്‍ക്കവശ്യം ഭക്ഷണവും മരുന്നും ആണെന്നും)

മാധ്യമത്തില്‍ വന്ന രണ്ട് വാര്‍ത്ത ഡ്രിസില്‍ തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. ആദ്യത്തേത് വായിച്ചീട്ട് ഞാന്‍ പറഞ്ഞിരുന്നു ഇതിനെ കുറിച്ച് പറയാന്‍ ഒരുപാടുണ്ട്, ഒരിക്കല്‍ പറയും എന്ന്. പക്ഷെ ഇത്ര തീവ്രമായ ഒരു വികരമായി മാറിയതുകൊണ്ട് എഴുതാന്‍ ഒരു ചെറിയ പേടി. ഒരു തീവ്രമായ വികാരത്തില്‍ (വീക്ഷണത്തില്‍) ഇസ്രായേല്‍ പാല‍സ്തീന്‍ പ്രശ്നം നോക്കികാണാന്‍ എനിക്ക് താല്പര്യമില്ല.കുറച്ചുകൂടെ വിവേകപരമായി ചിന്തിച്ചു കൂടെ നമുക്ക്‌.

ഡ്രിസില്‍ ചൂണ്ടികാണിച്ച മാധ്യമം വാര്‍ത്തകളെ ഞാന്‍ എന്റെ കണ്ണിലൂടെ ഒന്നു നോക്കുന്നു ഈ പോസ്റ്റിലൂടെ.
ആദ്യത്തേത്: ജൂലായ് ഒന്നിലെ മുഖപ്രസംഗം.

പ്രതികൂട്ടില്‍ അന്താരാഷ്ട സമൂഹം“ അതാണ് തല വാചകം. ആദ്യവാചകം: “അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ഒത്താശയോടെ ഗാസയില്‍, ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന കൈയേറ്റങ്ങള്‍ ഒട്ടും കരുണയില്ലതെ നോക്കി നില്‍ക്കുകയാണ് അന്താരാഷ്ട്ര സമൂഹം.“
ഇവിടെ എനിക്കു ചോദ്യങ്ങള്‍ രണ്ട്. എന്താണ് അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റേയും ഒത്താശ? അവര്‍ ഇസ്രയേലിനെ അംഗീകരിക്കുന്നു എന്നതോ? ഈ ഗാസ ആക്രമണത്തില്‍ അമേരിക്ക ഏന്തെങ്കിലും രീതിയില്‍ നേരിട്ടു പങ്കെടുത്തീട്ടുണ്ടൊ? ഞാന്‍ കേട്ടീട്ടില്ല. അമേരിക്കയ്ക്ക് ഇന്ത്യയോടുള്ള സമീപങ്ങള്‍ക്ക്‌ മാറ്റം വന്നത് കൊണ്ട് അമേരിക്കന്‍ ഒത്താശയൊടെ ഇന്ത്യ, പാകിസ്ഥാനില്‍ നിന്നും കാഷ്മീര്‍ തട്ടിയെടുക്കുന്നു എന്നു ഒരു പാകിസ്ഥാനി പറയുന്നത്ര കാര്യമല്ലെ ഈ അപലപിക്കലില്‍ ഉള്ളൂ? ( ഈ ഒരു വാചകത്തിന് എനിക്ക് ഒരുപാട് കമന്റ് കിട്ടി. ഒന്നു പറയട്ടെ ഇസ്രായേല്‍ = അമേരിക്ക എന്ന നിര്‍വചനത്തില്‍ വായിച്ചാലും അമേരിക്ക ഈ യുദ്ധത്തില്‍, ഇറാക്കിലൊ, അഫ്ഗാനിസ്ഥാനിലൊ, ചെയ്ത പോലെ നേരിട്ടിടപെടുന്നില്ല തന്നെ. പിന്നെ പാലസ്തീന്‍ തീവ്രവാദികളെ വളര്‍ത്തുന്നത് ഇസ്രായേല്‍ അഥവാ അമേരിക്കയാണ്. ഇസ്രായേല്‍ നേരിട്ടാണ് പാലസ്തീന്‍ തീവ്രവാദികള്‍‍ക്ക് ആയുധങ്ങള്‍ കൊടുക്കുന്നത്. അപ്പോള്‍ പലസ്തീന്‍ തീവ്രവാദികള്‍ ചെയ്യുന്നത് ആരുടെ ഒത്താശ കൊണ്ടാണ്? ഇസ്രായേലില്‍ നിന്നു് ഇന്ന് ഇന്ത്യപോലും ആയുധങ്ങള്‍ വാങ്ങുന്നു. ആയുധങ്ങള്‍ വില്‍ക്കലാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം. ഇസ്രായേല്‍ നയങ്ങള്‍ അമേരിക്ക കണ്ണടച്ച് അംഗീകരിക്കുന്നു അത് സത്യം തന്നെയാണ്. ഈ ഒരു വാചകം ഒഴിവാക്കി ഈ പോസ്റ്റ് വായിച്ചാലും തരക്കേടില്ല എന്നു തോന്നുന്നു. എനിക്ക് വിനിമയം നടത്തേണ്ടത് പാലസ്തീനികളുടെ ഗതികേടിനെ കുറിച്ചാണ്)

രണ്ട് : ആരാണ് അന്താരാഷ്ട്ര സമൂഹം? അമേരിക്കയും യൂറോപ്യന്‍ യൂണിയനും മാത്രമാണോ?അത് അറബി രാജ്യങ്ങല്‍ കൂടി ഉള്‍പെട്ടതല്ലേ? പാലസ്തീനി വിമോചന പോരാളികള്‍ (സാധാരണ പാലസ്തിനി ജനങ്ങള്‍ക്ക് സമാധാനമായി തലചായ്ക്കാന്‍ ഒരു തുണ്ട് ഭൂമി മതി) ഒരു അറബ് രാജ്യത്തിനു വേണ്ടി മുറവിളി കൂട്ടുമ്പോള്‍ തോട്ടയല്പക്ക അറബി രാജ്യങ്ങള്‍ “ ആക്രമണ നടപടികളില്‍ നിന്നും ഇസ്രയേല്‍ പിന്മാരണമെന്നു 57 അംഗ (ഇത്രയും പേരുണ്ട് എന്നീട്ടാണ്) ഇസ്ലാമിക രാജ്യങ്ങളുടെ പൊതു വേദിയായ ഒ.ഐ.സി. ആവശ്യപ്പെട്ടതൊഴിച്ചാല്‍ മറ്റ് കനപ്പെട്ട ശബ്ദങ്ങള്‍ ഒന്നും തന്നെ ഉയര്‍ന്നു വന്നീട്ടില്ല“, മാധ്യമം പറയുന്നു.

അന്താരാഷ്ട്രങ്ങളിലെ ജി-8 ഉച്ചകോടി ഉത്കണ്ഠരേഖപ്പെടുത്തുക മാത്രമാണ് ചെയ്തത് “എന്നും മാധ്യമം പറയുന്നു.
(ഒന്നു കനപ്പെട്ടതാകുകയും ഒന്നു ഒരു “മാത്രമ“വുകയും ചെയ്യുന്നതെന്താണവൊ? അത് എന്റെ വിഷയമല്ല ഞാന്‍ വിടുന്നു)

അറബ് ജനതയ്ക്കു വേണ്ടി ഇതില്‍ കൂടുതല്‍ ചെയ്യാന്‍ അറബ് രാജ്യങ്ങള്‍‍ക്കവാത്തതെന്തേ? ഞാന്‍ ഉദ്ദേശിക്കുന്നത് ആറ് ദിവസത്തെ യുദ്ധം പോലുള്ള സഹായങ്ങള്‍ അല്ല. പാവപ്പെട്ട പാലസ്തീനികള്‍ക്കു വേണ്ട ഭക്ഷണം, മരുന്ന്, വസ്ത്രം ഇവ നല്‍കി സഹായിച്ച് കൂടെ എന്നാണ്. ഇത് ഇപ്പോള്‍ ആ പാവങ്ങള്‍ക്ക് കിട്ടണമെങ്കില്‍ മാധ്യമം പറയുന്ന ഇസ്രയേല്‍ തട്ടിയെടുക്കുന്ന യാചക പണം വേണം, അല്ലെങ്കില്‍ നേരത്തെ നാം തുപ്പിയ ആ ഐക്യരാഷ്ട്ര സംഘന വേണം, അതുമല്ലെങ്കില്‍ നേരത്തെ പറഞ്ഞ ഇസ്രയേല്‍ ഒത്താശക്കരുടെ കാരുണ്യ പണം വേണം. പാലസ്തീനില്‍ ഗവണ്മെന്റ് ജീവനക്കാര്‍ക്ക് ശബളം കൊടുക്കാന്‍ ഇസ്രായേല്‍ കൊടുക്കുന്ന നികുതി പണം വേണം. വെറുതെ കിടന്നു “ആവശ്യപ്പെടാതെ“, പാലസ്തീനിലെ സ്വകാര്യ ജീവിതം പോലും പണയം വെക്കേണ്ടി വന്ന പട്ടിണിപാവങ്ങള്‍ക്ക്‌ ഭക്ഷണവും വെള്ളവുമെങ്കിലും എത്തിച്ചു കൊടുത്തു കൂടെ ഈ അയല്‍ അറബ് രാജ്യങ്ങള്‍ക്ക്. അവരെ രണ്ട് കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ കുറച്ചെങ്കിലും സഹായിച്ചു കൂടെ? എന്നീട്ട് ഒരു അന്തസ്സുള്ള അന്താരാഷ്ട്ര സമൂഹത്തെ ഇസ്രായേലിന്നും, അമേരിയ്ക്കക്കും മറ്റും കണിച്ചു കൊടുത്തു കൂടെ?

പിന്നെ മാധ്യമം പറയുന്നു.“ഇസ്രായേലിന്റെ തടവറയില്‍ കഴിയുന്ന ആയിരങ്ങല്‍ക്കു പുറമെ അറുപതു ലക്ഷത്തിലധികം പാലസ്തീനികള്‍ സിറിയ ജോര്‍ദ്ദാന്‍, ലബനാന്‍ മേഘലകളില്‍ അഭയാര്‍തികളാ‍യുമുണ്ട്.”ഇവരുടെ ജീവിതം എങ്ങിനെ എന്നു ആരെങ്കിലും അന്വേഷിച്ചീട്ടുണ്ടൊ ആവൊ? അതിദയനീയമാണ് എന്നാണ് അവരെ അടുത്തറിയുന്ന ഇസ്രായേല്‍ അറബികള്‍ (?) പറഞ്ഞത്. അറബ് രാജ്യത്ത് എത്തിപെട്ട ഈ 60 ലക്ഷം (ഈ കണക്കില്‍ എനിക്കു നല്ല സംശയം ഉണ്ട്‌) പാലസ്തീനികള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെകില്‍/ പ്രവര്‍ത്തിക്കനുള്ള സാഹചര്യം ഒരുക്കിയിരുന്നെങ്കില്‍ അവര്‍ മതിയല്ലോ വെറും 60 ലക്ഷം വരുന്ന ഇസ്രായേലികളെ ജയിക്കാന്‍ (ഇസ്രായേല്‍ ജന സംഖ്യ 6 മില്യണ്‍, 6,352,117 note: includes about 187,000 Israeli settlers in the West Bank, about 20,000 in the Israeli-occupied Golan Heights, and fewer than 177,000 in East Jerusalem (July 2006 est.) അങ്ങിനെയല്ലെ ബ്രിട്ടണ്‍ന്റെ ഒത്താശയൊടെ ഇന്നു നാം കാണുന്ന ഇസ്രായേല്‍ ഉണ്ടായത് തന്നെ?

അടുത്തത്, “കഴിഞ്ഞ ജനുവരിയില്‍ ഹമാസ് അധികാരത്തില്‍വന്നതിനെ തുടര്‍ന്ന് പാലസ്തിനുള്ള സാമ്പത്തിക സഹായങ്ങള്‍ അമേരിക്കയും യൂറൊപ്യന്‍ രാജ്യങ്ങളും തടഞ്ഞു വച്ചത് പാലസ്തീനിനെ ഭീകര രജ്യങ്ങലുടെ പട്ടികയിലിട്ടുകൊണ്ടാണ്‌. “( വീണ്ടും സാമ്പത്തിക സഹായം ചെയ്യുന്നത് അമേരിക്കയും യൂറൊപ്യന്‍ രാജ്യങ്ങളും..അത് അവരുടെ ഔദര്യമാണൊ അതൊ കടമയാണൊ?) ഇതിനിടയിലാണ് പാലസ്തീന്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നും ഒരു ഇസ്രയേലി ഭടനെ തട്ടി കൊണ്ട് പോകുന്നത്.” (അല്ല ഇതിനിടയില്‍ അല്ല)ഇവിടെ എനിക്കു ചിലത് പറയാനുണ്ട്.

ഹമാസ് ജനുവരിയില്‍ അധികരത്തില്‍ വന്നു. അത്ര നാളും അതൊരു തീവ്രവാദി സംഘടന തന്നെ ആയിരുന്നു. അവര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നം ഏതു തലത്തിലെത്തും എന്നതിനെ കുറിച്ച് ലോകം മുഴുവനും ഉത്കണ്ഠ ഉണ്ടയിരുന്നു. പക്ഷെ മിക്കവരും പോസറ്റിവ് ആയി തന്നെയാണ് ചിന്തിച്ചത്. ഇത്ര നാളും ഭീകരര്‍ എന്നു വിളിക്കപ്പെട്ടവരായാലും ഭരണകര്‍ത്താക്കളാകുമ്പോള്‍ അവര്‍ക്കു കുറച്ചെങ്കിലും ഭികരത മാറ്റി വച്ച് സാധാരണ ജനത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടി വരും. (മാധ്യമം തന്നെ ഇത് പറയുന്നു പാരഗ്രാഫ് 4) അത് സമാധാന ശ്രമങ്ങളെ സഹായിക്കും. അതു തന്നെയണ് സംഭവിച്ചത്. ജനുവരി മുതല്‍ മെയ് വരെ,5 മാസം, നടന്ന ചര്‍ച്ചകളുടെ ഭാഗമായി രണ്ടു കൂട്ടരും എകദ്ദേശം സമ്മതിച്ച രൂപരേഖ ഒപ്പിടുന്നതിന്നു തൊട്ടു മുന്‍പാണ് 3 ഇസ്രായേല്‍ ഭടന്മരെ കൊല്ലുകയും ഒരാളെ തട്ടികൊണ്ട് പോവുകയും ചെയ്തത്. അത് ചെയ്തത് ഹമാസിനെ തീരുമാനങ്ങ ളെ അംഗീകരിക്കാത്ത പോരാളി സംഘടനയായ ( മാധ്യമം നിര്‍വചനം) ഇസ്ലമിക് ജിഹാദ്, അതും വെസ്റ്റ് ബങ്കിനെ രണ്ടായി പകുത്ത വന്മതില്‍ തുരന്നീട്ട്. (ആ മതില്‍ ഇനി എന്നെങ്കിലും പൊളിക്കുമൊ? കൂടുതല്‍ കരുത്തുറ്റതാക്കുകയല്ലെ ഉള്ളൂ) ഒരു ഭടനെ തട്ടി കൊണ്ടു പോയി അയാളെ വച്ച് തീവ്രവാദികള്‍ വിലപേശിയതിനു അനുഭവിക്കേണ്ടി വന്നത് ജീവിക്കാന്‍ തന്നെ മറന്നു പോയികൊണ്ടിരിക്കുന്ന ഗാസയിലെ ജനങ്ങള്‍. പാലസ്തീന്‍ ഗവണ്മെന്റിനെ അംഗീകരിക്കാത്ത ഈ ഭീകര സംഘടന എന്തു നേടീ? ഇത്തരം തീവ്രവാദി സംഘടനകള്‍ കൊണ്ട്‌ സാധാരണ പാലസ്തീനിക്കു ദുരിതം മാത്രം.ഇതൊക്കെ ‘ഏതിനിടയില്‍ ആണ് ‘എന്നാണ് മാധ്യമം പറയുന്നത്.

പിന്നെ മാധ്യമം പറയുന്നു “ സയണിസ്റ്റ് രാഷ്ട്രത്തെ അംഗീകരിക്കുക, അണികളെ നിരായുധികരിക്കുക, ഇസ്രായേലുമായി പാലസ്തീന്‍ അതോറിട്ടി ഉണ്ടാക്കിയ കരാറുകള്‍ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഇസ്രായേല്‍ ഹമാസിനോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ ആവശ്യങ്ങളൊക്കെ അമേരിക്കയുടെതണെന്നു ലോകത്താര്‍ക്കുമറിയാം.” പക്ഷെ എനിക്കറിയില്ല ഇതെങ്ങനെ അമേരിക്കയുടെ ആവശ്യങ്ങളാകുന്നതെന്ന്. പ്രത്യേകിച്ചും“ഇസ്രായേലുമായി പാലസ്തീന്‍ അതോറിട്ടി ഉണ്ടാക്കിയ കരറുകള്‍ ഉറപ്പു വരുത്തുക “ ഇതില്‍ അമേരിക്കയ്ക്ക് എന്ത് റോള്‍ ആണ് . ഇവിടെയൊന്നും എണ്ണയുടെ കണിക പോലുമില്ലാത്ത സ്ഥിതിക്ക്. ഇത് ഇസ്രായേലിന്റെ മാത്രം ആവശ്യങ്ങളാണ്.

ഇനി കുറെ ചോദ്യങ്ങളാണ് മാധ്യമത്തില്‍. “ പിറന്ന മണ്ണിനും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി, ജീവിതം തന്നെ പുറമ്പോക്കില്‍ ഉപേക്ഷിച്ചു പൊരുതുന്ന ഒരു ജനസമൂഹത്തെ തോല്‍പ്പിക്കാന്‍ കൂട്ടു നില്‍ക്കുക എത്ര വലിയ പാപമല്ല. ഈ പാപത്തിന്റെ കറ കൈയില്‍ പുരളാന്‍ ഒരു അന്താരാഷ്ട്ര സമൂഹം യഥാര്‍ഥത്തില്‍ ആഗ്രഹിക്കുമൊ” പാപമാണ്, തലയില്‍ ഇടിതീ വീഴ്ത്തുന്ന പാപം.കറ കൈയില്‍ പുരളണം എന്നഗ്രഹിക്കുമൊ എന്നെനിക്കറിയില്ല.പക്ഷേ ആ പാപ രക്തം തലയില്‍ വീഴുന്ന അന്താരാഷ്ട്ര സമൂഹം അമേരിക്കയും യൂറോപ്യന്‍ യൂണിയനും മാത്രമാണൊ? തൊട്ടത്തു കിടക്കുന്ന സമ്പന്ന അറബ് രാജ്യങ്ങള്‍ക്ക് ശിക്ഷക്കിള്ളവുണ്ടോ (ഇന്ത്യ, മറ്റു വികസിച്ചു കൊണ്ടിരിക്കുന്ന, വികസിച്ച രാജ്യങ്ങള്‍ക്കും ഇതു ബാധകം അല്ലെ? പാവപ്പെട്ട സൊമാലിയ മുതലായവ അവരുടെ തന്നെ പാ‍പം ചുമക്കാനാവാതെ തളരുന്നു.അവരെ നമുക്ക് ഒഴിവാക്കാം)

പാലസ്തീന്‍ പ്രശ്നപരിഹാരവും പശ്ചിമേഷ്യയിലെ സമാധാനവും കെട്ടുകാണാന്‍ ഇസ്രായേലിനെക്കാള്‍ ആഗ്രഹം അമേരിക്കക്കാണെന്ന തിരിച്ചറിവിന് ഇനിയും നമ്മള്‍ എത്ര കാലം കാത്തിരിക്കേണ്ടി വരും?” ഈ (തിരി) അറിവ് ഈ പ്രശനത്തെ കുറിച്ചറിയുന്ന ഒട്ടുമിക്കപേര്‍ക്കും മാധ്യമങ്ങള്‍ക്കും ഉണ്ട് എന്നാണ് സ്ഥിരം മധ്യമങ്ങളെ ശ്രദ്ധിക്കുന്ന എനിക്ക് മനസ്സിലായിട്ടുള്ളത്. അതുകൊണ്ടാണോ അറബ് രാജ്യങ്ങള്‍ ഈ പാവം ജനതയെ തിരിഞ്ഞു നോക്കാത്തത്? അമേരിക്കയ്ക്ക് ഇപ്പോള്‍ ഇറക്ക് എണ്ണയുണ്ട്. പിന്നെ പശ്ചിമേഷ്യയിലെ സമാധാനങ്ങള്‍ക്കു തുരങ്കം വെക്കാന്‍ അമേരിക്കയ്ക്ക് ഇറാനുണ്ട്, അതുകഴിഞ്ഞു സിറിയയും.

രണ്ടാമത്തെ ലേഘനം:ജൂലായ് 11ന്‍ (ഇന്ന്)

ഇതുപോലെ അടുത്ത ലേഘനവും കീറി മുറിച്ച് പരിശോധിച്ചാല്‍ ഈ പോസ്റ്റ് ഇനിയും ഒരുപാടു നീളും. ആ ലേഘനത്തിലെ ഒരു വാചകം മാത്രമെടുക്കുന്നു. “ഹമാസ് നേതൃത്വത്തിലുള്ള പാലസ്തീന്‍ ഗവണ്മെന്റ് ജനാതിപത്യ രീതിയില്‍ തിരഞ്ഞെടുക്കപെട്ടതാണെന്നതില്‍ ഇസ്രായേലിന്നു പോലും സംശയമില്ല.” 

അറബികളോട് സംസാരിച്ചതില്‍ നിന്നും മനസ്സിലായത് യാസര്‍ അറഫത്തിന്റെ സംഘടന സാധാരണ പാലസ്തീനിക്കു വേണ്ടി, (ബീച്ചിലും, കാറിലും ഒരു കുടുംബത്തെയാകെ നഷ്ടപ്പെടുന്ന, അല്ലെങ്കില്‍ ഏതു സമയത്തും ഇസ്രായേല്‍ സൈന്യം കതകില്‍ മുട്ടി വിളിച്ചു തങ്ങളുടെ സ്വകാര്യ ജീവിതമേ ഇല്ലാതായ, ഇസ്രായേല്‍ സേനയുടെ പോസ്റ്റുകളില്‍ മണികൂറുകള്‍ കാത്തു കിടന്നു യാത്ര ദുരിതം ജീവിത ദുരന്തമാകുന്ന) ഒന്നും ചെയ്തില്ല എന്നതാണ്. അറഫത്തിനെ ചുറ്റിപറ്റിയ ഒരു ചെറിയ ഗ്രൂപ്പ് മാത്രം രക്ഷപ്പെട്ടു. ഇത് വല്ലത്തൊരു വിടവ് ഈ രണ്ട് കൂട്ടരിലും വരുത്തി. അതില്‍ പ്രതിഷേധിക്കാന്‍ സാധാരണ ജനത്തിനുണ്ടായിരുന്ന ഏക പ്രതിവിധി ഹമാസിനു വോട്ടുചെയ്യുകയായിരുന്നു.

കുറച്ചു ചോദ്യങ്ങളേ എനിക്കുള്ളൂ.അല്ലെങ്കില്‍ അവ ചോദ്യങ്ങളല്ല എന്റെ ഉത്തരങ്ങളാണ്.
1. അമേരിക്കയേയും മറ്റും കുറ്റം പറഞ്ഞ് സമയം കളയാതെ, മനുഷ്യരെ പോലെ ജീവിക്കാന്‍ നമുക്കവരെ സഹായിച്ചു കൂടെ?( സമ്പന്ന അറബ് രാജ്യങ്ങളുടെ നല്ല മനസ്സു മാത്രം മതി അതിന്.)

2. പാലസ്തീന്‍ സമാധാനത്തിനു (പശ്ചിമേഷ്യന്‍ സമാധാനത്തിനും) ഇസ്രായേല്‍ അതിര്‍ത്തി നിര്‍ണയിക്കുക തന്നെ വേണം. അതിന് പാലസ്തീന്‍ തീവ്രവാദികള്‍ തടസ്സമാകുന്നെകില്‍ അതിനെ ചെറുക്കുകയും വേണം. അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന ആ നിമിഷമൊ അതിനു മുന്‍പോ ( സാധ്യമായത്ര വേഗത്തില്‍) പാലസ്തീന്‍ മണ്ണില്‍ നിന്നും ഇസ്രയേല്‍ പട്ടാളം ഒഴിഞ്ഞ് പോകേണ്ടത് കര്‍ശനമായി നിഷ്കര്‍ഷിക്കപ്പെടണം. (ഇന്ന് പലസ്തീനികള്‍ കൂടുതല്‍ തീവ്രവാദികളയെങ്കില്‍ അതിനു കാരണം ഈ പട്ടാളമാണ്).

3. ശരിയായ രീതിയില്‍ ജനങ്ങളെ നയിക്കുന്ന ഒരു വ്യക്തി അല്ലെങ്കില്‍ പ്രസ്ഥാനം ഇല്ലാത്തതും, ശരാശരി ജീവിത സാഹചര്യങ്ങള്‍ ഇല്ലാത്തതുമല്ലേ ഇത്രയധികം തീവ്രവാദികള്‍ (കുട്ടികള്‍ ഉള്‍പ്പെടെ) ഇവിടെ ഉണ്ടാകാന്‍ ഒരു കാരണം. ( ജീവിത സാഹചര്യങ്ങള്‍ ഉണ്ടാക്കാനെങ്കിലും നമുക്കവരെ സഹായിച്ചു കൂടെ?

4. അമേരിക്കയും യൂറൊപ്യന്‍ യൂണിയനും കൊടുക്കുന്ന കാരുണ്യ പണം കൊണ്ട് ജീവിക്കുന്ന ആ പാവങ്ങള്‍ക്ക് എങ്ങിനെ ‍അമേരിക്കയുടേയും യൂറൊപ്യന്‍ യൂണിയന്റേയും പ്രിയ സ്നേഹിതനായ ഇസ്രായേലിനെ ജയിക്കാന്‍ പറ്റും?

ജറുസലേം

യെരൂശലേം ദേവാലയം യഹൂദജനതയുടെ സൈക്കിയുടെ ഭാഗമാണു്. 'വിശ്വാസികളുടെ പിതാവായ' അബ്രാഹാമിന്റെ കാലം മുതലുള്ള മഹാപരിശുദ്ധ സ്ഥലമായാണു് അതു് കണക്കാക്കപ്പെടുന്നതു്. എന്നാല്‍ സൈനികാക്രമങ്ങള്‍ക്കു് പലപ്പോഴും വിധേയമാവുകുയും തകര്‍ക്കപ്പെടുകയും പിന്നീടു് ശലോമോന്‍ രാജാവിന്റെ കാലത്തു് പണിതുയര്‍ത്തപ്പെടുകയും ചെയ്ത ദേവാലയം കൂടിയാണിതു്. അസീറിയക്കാരും ഫെസിസ്ത്യരും (ഫലസ്തീനികള്‍) അടക്കമുള്ള ജനതയാണു് ബൈബിളിലെ പഴയനിയമപ്രകാരം - യഹൂദ മതഗ്രന്ഥമായ തോറ പ്രകാരം - പലപ്പോഴും യെരൂശലേം നഗരത്തേയും ദേവാലയത്തേയും ആക്രമിച്ചിട്ടുള്ളതു്. ചതിവില്‍ മുടി മുറിക്കപ്പെട്ട ശിംശോന്റെ കഥ, ദാവീദ് - ഗോല്യാത്ത് പോരാട്ടത്തിന്റെ കഥ, തുടങ്ങിയവയൊക്കെ യഹൂദരും ഫെലിസ്ത്യരും തമ്മിലുള്ള വൈരത്തിനു് സാക്ഷ്യം നില്‍ക്കുന്നു. ദാവീദിന്റെ മകനായ ശലോമോന്‍ രാജാവിന്റെ കാലത്തു് യെരൂശലേം ദേവാലയം പുതുക്കിപ്പണിയാനായി നാനാദിക്കുകളില്‍ നിന്നും പത്തേമാരികളിലും മറ്റുമായി ദ്രവ്യങ്ങളും മറ്റും എത്തിച്ചതായി പറയുന്നു. അക്കൂട്ടത്തില്‍ (പ്രാചീന ഭാരതത്തില്‍ നിന്നും?) ദേവദാരുക്കളെക്കുറിച്ചും പരാമര്‍ശമുണ്ടു്. ശലോമോന്‍ പുതുക്കിപ്പണിത യെരൂശലേം ദേവാലയം തകര്‍ക്കപ്പെട്ടശേഷം അതിന്റെ ഓര്‍മ്മയ്ക്കായി നിലനിര്‍ത്തിയിരിക്കുന്ന ഭാഗമാണു് വിലാപത്തിന്റെ മതില്‍. യെരൂശലേം ദേവാലയം മാത്രമാണു് യഹൂദരെ സംബന്ധിച്ചു് ദേവാലയം എന്ന കാര്യവും പ്രത്യേകം പ്രസ്താവ്യമാണു്. മറ്റുള്ളവയെല്ലാം സിനഗോഗുകളെന്ന താത്ക്കാലിക പ്രാര്‍ത്ഥനാലയങ്ങളാണു്. അവ മതപഠനകേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്നു. യഹൂദരെ സംബന്ധിച്ചു് പ്രാര്‍ത്ഥനയ്ക്കു് സിനഗോഗുകള്‍ നിര്‍ബന്ധമല്ല. പത്തുപേര്‍ കൂടുന്നിടത്തു് ഒരുമിച്ചിരുന്നു് ദൈവത്തെ മഹത്വപ്പെടുത്തുന്നതു് അംഗീകൃതമായ യഹൂദപാരമ്പര്യമാണു്. യഹോവയാം ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം എന്നാണു് അവര്‍ സ്വയം കരുതുന്നതു്. 

യഹൂദരുടെ മതനിയമങ്ങള്‍ മോശയുടെ കാലത്തേതാണു്. ഈജിപ്തിലെ ഫറവോയുടെ അടിമത്വത്തില്‍ നിന്നും യഹൂദജനതയെ മോചിപ്പിച്ച് കൊണ്ടുവരുമ്പോള്‍ സീനായ് മലയില്‍ വച്ച് യഹോവ മോശയ്ക്ക് കൊടുത്ത പത്തുകല്‍പ്പനകളാണു് അവരുടെ പ്രമാണം.

ക്രിസ്തുമതസ്ഥാപകന്‍ സെയ്‌ന്റ് പോളാണെങ്കിലും സഭയുടെ ആധാരശില ക്രിസ്തുവാണല്ലോ. ക്രിസ്തുവിന്റെ പരസ്യശുശ്രൂഷക്കാലത്തെ പ്രധാന സംഭവങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിച്ചതു് ഇതേ ഭൂമികയാണു്. ഹന്നയുടെ മകളായ മറിയം ബാല്യം കഴിച്ചുകൂട്ടിയതു് യെരൂശലേം ദേവാലയത്തിലായിരുന്നു. അവിടെ വച്ച് സാമ്പ്രദായിക മതവിദ്യാഭ്യാസത്തിനു് വിധേയമായാണു് അവള്‍ വളര്‍ന്നതു്. ഋതുമതിയായതോടെ അവളെ വിവാഹം ചെയ്തയ്ക്കാന്‍ അവളുടെ രക്ഷാകര്‍ത്താക്കള്‍ തീരുമാനിച്ചപ്രകാരം തച്ചനായ യൌസേപ്പ് പിതാവുമായി വിവാഹനിശ്ചയം നടന്നു. വിവാഹം നിശ്ചയിക്കപ്പെട്ട ശേഷം ഇരുവരും ഒരു വര്‍ഷക്കാലം നോമ്പിലും ജാഗരണത്തിലും കഴിച്ചുകൂട്ടണമെന്നു് യഹൂദമതം നിഷ്കര്‍ഷിക്കുന്നു. ഈ കാലയളവിലാണു് കന്യക പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിക്കുമെന്ന യെശയ്യാ പ്രവചനംനിവൃത്തിയാകേണ്ടതിനു് അങ്ങനെ സംഭവിച്ചുവെന്നു് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതു്. യെരൂശലേം ദേവാലയത്തില്‍ ക്രിസ്തു പരീശന്മാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും മറ്റും പുതിയ നിയമത്തിലുണ്ടു്.യഹൂദ മതത്തിനുള്ളിലെ നവീകരണശ്രമമായാണു് വാസ്തവത്തില്‍ ക്രിസ്തുവിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നതു്. മോശയുടെ പഴയനിയമത്തിന്‍മേല്‍ സ്നേഹത്തിന്റെ പുതിയ നിയമം കൊണ്ടു് ക്രിസ്തു തന്റെ അടയാളം സ്ഥാപിച്ചു. തന്നെപ്പോലെ തന്നെ തന്റെ അയല്‍ക്കാരനേയും സ്നേഹിക്കാന്‍, ഒരുവന്‍ തന്നോടു് എങ്ങനെ പെരുമാണമെന്നു് തങ്ങളാഗ്രഹിക്കുന്നുവോ, അതേ പോലെ അപരനോടു് പെരുമാറാന്‍ ക്രിസ്തു യഹൂദരെ പഠിപ്പിച്ചു. അവിടെ നിന്നു് പുറംജാതികളിലേക്കു് ക്രിസ്തുവിന്റെ വചനങ്ങള്‍ വ്യാപിക്കുന്നതു് അപ്പോസ്തോലപ്രവര്‍ത്തികളാലാണു്.

ഈശാ നബിയെ അംഗീകരിക്കുന്ന ഇസ്ലാമും ഇതേ സെമറ്റിക് പാരമ്പര്യത്തില്‍ നിന്നാണു് ഊര്‍ജ്ജമുള്‍ക്കൊള്ളുന്നതു്. അബ്രാഹാം കടിഞ്ഞൂല്‍ പുത്രനായ ഇസഹാക്കിനെ ബലികൊടുക്കാന്‍ പോകുന്ന പഴയനിയമ കഥയില്‍ ഇസ്ലാമിന്റേതായ വകഭേദമുണ്ടു്. അതില്‍ അബ്രാഹാമിനു് ദാസിയില്‍ ജനിച്ച പുത്രനേയാണു് ബലികൊടുക്കാന്‍ കൊണ്ടുപോകുന്നതു്. ആ ദാസിയുടെ മകന്റെ സന്തതിപരമ്പരകളാണു് തങ്ങളെന്നു് അവര്‍ വിശ്വസിക്കുന്നതായി കേട്ടിരിക്കുന്നു. 

1948ലെ അറബ് ഇസ്രയേല്‍ യുദ്ധം

1948ലെ അറബ് ഇസ്രയേല്‍ യുദ്ധം

“1948 മെയ് 15ന് ഇസ്രയേല്‍ നിലവില്‍ വന്നു. ഉടന്‍ തന്നെ നവജാതശിശുവിനെ ഞെക്കിക്കൊല്ലാന്‍ അയല്പക്കത്തുള്ള അറബ് രാഷ്ട്രങ്ങള്‍ ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. അറബികളുടെ സംയുക്തസേനയെ ഇസ്രയേല്‍ നിശ്ശേഷം തോല്‍പ്പിക്കുകൌം കൂടുതല്‍ ഭൂമി പിടിച്ചടക്കുകയും ചെയ്തു.” ഇസ്രയേല്‍ രൂപവല്‍ക്കരണത്തെത്തുടര്‍ന്ന് പലസ്തീന്‍ മേഖലയില്‍ നടന്ന യുദ്ധത്തെക്കുറിച്ച് ഏതാണ്ട് എല്ലാ ചരിത്രപുസ്തകങ്ങളിലും പ്രതിപാദിക്കുന്ന രീതിയുടെ സാമാന്യവല്‍ക്കരണമാണ് മുകളില്‍ കൊടുത്തത്.

പലസ്തീന്‍ മണ്ണിന്റെ 57% ഭാഗം വിദേശികള്‍ക്ക് ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രം ഉണ്ടാക്കാന്‍ വിട്ടുകൊടുക്കണമെന്ന് ഐക്യരാഷ്ട്രസഭാ പ്രമേയം വന്നത് 1947 നവംബര്‍ 29ന് ആയിരുന്നല്ലോ. ഇത് ലോക ജൂതപ്രസ്ഥാനം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. അതിനര്‍ത്ഥം തങ്ങള്‍ക്ക് പലസ്തീനിന്റെ ഇത്രയും ഭാഗം മാത്രം മറ്റി എന്ന് അവര്‍ സമ്മതിച്ചു എന്നതല്ല. പ്രയോഗക്ഷമമായ ഒരു രാഷ്ട്രമായി ജൂത പലസ്തീന്‍ മാറണമെങ്കില്‍ അയല്പക്കത്തുള്ള അറബ് രാഷ്ട്രങ്ങളില്‍ നിന്നും ഏതാനും ഭാഗങ്ങള്‍ കൂടി ചേര്‍ന്നുവന്നാലേ പറ്റൂ എന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍.ഇങ്ങനെ രൂപവല്‍ക്കരിക്കുന്ന വിശാല ‘മെദീനത്ത് യിസ്രയേലില്‍’ ജൂതന്മാര്‍ ഭൂരിപക്ഷമായിരിക്കണമെന്നും അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെ വിഭാവനം ചെയ്യപ്പെട്ട പ്രദേശത്തെ ഭൂരിപക്ഷമായി തീരുവാനുള്ള ജൂത ജനസംഖ്യ ഭൂമിയിലാകെ ഉണ്ടായിരുന്നില്ല. പക്ഷെ അതിനൊരു എളുപ്പവഴി ഉണ്ടായിരുന്നു. അറബ് ഭൂപ്രദേശങ്ങള്‍ മാത്രം പിടിച്ചെടുക്കുകയും അതില്‍ അധിവസിക്കുന്നവരെ ഓടിക്കുകയും ചെയ്യുക! ഇത് ആദ്യം പലസ്തീന്‍ ഭൂമിയില്‍ നിന്ന് തുടങ്ങുക. തുടര്‍ന്ന് അയല്‍ പ്രദേശങ്ങളില്‍ ആവര്‍ത്തിക്കുക. ഇതിനായി മുന്‍‌കൂര്‍ കണ്ടുവെച്ച സ്ഥലങ്ങളായിരുന്നു ഈജിപ്ത്, ട്രാന്‍സ് ജോര്‍ദാന്‍, സിറിയ, ലബനന്‍ എന്നിവ.

1948ന് മുന്‍പ് തന്നെ ഇത് കേവലം കാടുകയറിയ ചില സിയോണിസ്റ്റുകളുടെ ചിന്ത എന്ന നിലയിലല്ല മുന്നോട്ട് വെക്കപ്പെട്ടത്. ബ്രിട്ടീഷ് സാമ്രാജ്യം തന്നെ ചിന്തിച്ചുറപ്പിച്ച ഒരു നിലപാടായി രൂപപ്പെട്ടു വന്നതാണ്. 1944ല്‍ ചേര്‍ന്ന ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയുടെ ഒരു തീരുമാനത്തില്‍ ഇങ്ങനെ പറയുന്നു:

“ പലസ്തീന്‍ തീര്‍ച്ചയായും ഒരു പ്രശ്നമാണ്. മാനുഷികമെന്ന് നിലക്കും ഒരു സുസ്ഥിരമായ ജൂത കുടിയേറ്റ മേഖല സ്ഥാപിക്കാനുള്ള സ്ഥലമെന്ന നിലക്കും അവിടുത്തെ നിലവിലുള്ള ജനങ്ങളെ അവിടെ നിന്നും മാറ്റേണ്ടത് ആവശ്യമാണ്.ജൂതന്മാര്‍ പ്രവേശിപ്പിക്കുമ്പോള്‍ അവരെ അവിടെനിന്നും പുറത്തുപോകാന്‍ പ്രോത്സാഹിപ്പിക്കണം.....തീര്‍ച്ചയായും നിലവിലുള്ള അതിര്‍ത്തി വിപുലപ്പെടുത്താനുള്ള സാധ്യതകള്‍ ആരായണം. അതിന് ഈജിപ്ത്, സിറിയ, ട്രാന്‍സ് ജോര്‍ദ്ദാന്‍ എന്നിവയുമായി അതിര്‍ത്തി കരാറുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം.”(1944 Annual General Conference Report of British Labour Party quoted by Christopher Mayhew & Michael Adam in Publish It Not, page 34)

ഇങ്ങനെ രൂപവത്ക്കരിക്കപ്പെടാന്‍ പോകുന്ന ഒരു കൃത്രിമ രാജ്യത്തെക്കുറിച്ച് വിഭാവനം ചെയ്യുമ്പോള്‍ത്തന്നെ അത് പലസ്തീന്‍ മുഴുവനായി മാത്രമല്ല. അയല്‍‌പ്രദേശങ്ങളെക്കൂടി ലക്ഷ്യമാക്കിയുള്ളതായിരുന്നു എന്ന് വ്യക്തമാകുന്നു. ഈ ലക്ഷ്യസ്ഥാപനത്തിനുള്ള ആയപടി എന്ന നിലയിലായിരുന്നു യു.എന്‍ പ്രഖ്യാപനത്തെ സാമ്രാജ്യത്വവും സിയോണിസ്റ്റുകളും കണ്ടത്. അതുകൊണ്ടു തന്നെയാണ് യു.എന്‍ പ്രഖ്യാപനത്തിനും ഔദ്യോഗിക ഇസ്രയേല്‍ രൂപവത്കരണപ്രഖ്യാപനത്തിനും ഇടയില്‍ത്തന്നെ ഐക്യരാഷ്ട്രസഭ വിട്ടുകൊടുക്കാമെന്ന് പറഞ്ഞ സ്ഥലവും അതിന്റെ പകുതിയോളം വരുന്ന അധികസ്ഥലവും അവര്‍ പിടിച്ചെടുത്തത്. സ്വാഭാവികമായും മെയ് 15 മുതല്‍ തങ്ങളുടേ അജണ്ടയുടെ ബാക്കിഭാഗങ്ങള്‍ കൂടി നടപ്പിലാക്കാന്‍ ഇസ്രയേല്‍ കുതിക്കുമ്പോഴാണ് പലസ്തീന്റെ/ഇസ്രയേലിന്റെ അയല്‍ രാജ്യങ്ങളായ ട്രാന്‍സ് ജോര്‍ദ്ദാന്‍, സിറിയ, ലെബനണ്‍, ഈജിപ്ത് എന്നിവ ഇസ്രയേലുമായി യുദ്ധം പ്രഖ്യാപിച്ചു എന്ന് പറയപ്പെടുന്നത്.

അറബ് രാഷ്ട്രങ്ങളും ഇസ്രയേലിന്റെ ജനനവും

ജനിക്കുന്നതിനു മുന്‍പു തന്നെ ഇസ്രയേലിനെ വിഴുങ്ങിക്കൊണ്ടിരുന്ന ഭീകരനായിരുന്നല്ലോ ഇസ്രയേല്‍. സാമ്രാജ്യത്വത്തിന്റെ പൂര്‍ണ്ണസഹായത്തോടെ മുഴുവനായും സൈനികവല്‍ക്കരിക്കപ്പെട്ട സമൂഹവുമായിരുന്നു അവരുടേത്. എന്നാല്‍ പലസ്തീന്റെ അയല്‍‌രാജ്യങ്ങളായ അറബ് രാഷ്ട്രങ്ങളുടെ അവസ്ഥയോ? അവ പൂര്‍ണ്ണമായും സ്വതന്ത്ര സമൂഹങ്ങളെന്നോ സ്വതന്ത്ര രാജ്യങ്ങളെന്നോ പറയാന്‍ പറ്റാത്തവയായിരുന്നു. ട്രാന്‍സ് ജോര്‍ദ്ദാന്‍, സിറിയ, ലെബനണ്‍, ഈജിപ്ത് എന്നിവിടങ്ങളിലെല്ലാം സാമ്രാജ്യത്വത്തിന്റെ പാവകളായ ഭരണാധികാരികളായിരുന്നു ഉണ്ടായിരുന്നത്. ഇവയിലെ പ്രമുഖശക്തികളായ ഈജിപ്തിലെയും ജോര്‍ദ്ദാനിലെയും സൈന്യങ്ങളെ നിയന്ത്രിച്ചതുപോലും ബ്രിട്ടീഷുകാരായിരുന്നു.

പലസ്തീനെ വിഴുങ്ങി ജനങ്ങളെ അടിച്ചോടിക്കുന്ന പുതിയ ജൂതരാഷ്ട്രത്തിന്റെ ആക്രമങ്ങളില്‍ ഈ രാജ്യങ്ങളിലെ സാധാരണ ജനങ്ങള്‍ക്ക് വമ്പിച്ച പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ ഈ പ്രതിഷേധത്തെ സൈനികമായ ഒരു മുന്നേറ്റത്തിന് ഊര്‍ജ്ജമാക്കിത്തീര്‍ക്കേണ്ട ഭരണകൂടത്തെ നിയന്ത്രിക്കുന്നത് സാമ്രാജ്യത്വ ശക്തികള്‍ തന്നെയാണെന്നതായിരുന്നു വൈരുദ്ധ്യം.ഇതില്‍ ജോര്‍ദ്ദാന്‍ രാജാവിന്റെ പട്ടാളമായ അറബ് ലീജയന്റെ തലവന്‍ തന്നെ ഗ്ലബ് പാഷാ എന്ന പേരിലറിയപ്പെട്ട സര്‍ ജോണ്‍ ഗ്ലബ്ബ് ആയിരുന്നു.(Sir John Glubb)

1948 മെയ് 15ന് ഇസ്രയേലിനോട് യുദ്ധം പ്രഖ്യാപിച്ചു എന്ന് പാഠപുസ്തകങ്ങളില്‍ പറയുന്ന രാഷ്ട്രങ്ങളുടെ അവസ്ഥ തന്നെയായിരുന്നു ഇത്. യു.എന്‍ അനുവദിച്ച പലസ്തീന്‍ ഭൂമിയും കടന്ന് ഏകപക്ഷീയമായി ആക്രമിച്ചു കയറുന്ന ഇസ്രയേലിനെതിരെ എന്തെങ്കിലും ചെയ്യേണ്ടത് ഈ രാഷ്ട്രങ്ങളുടെ ആവശ്യമായിരുന്നു. തങ്ങളുടെ സമൂഹത്തിലെ സാധാരണ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അതല്ലാതെ അവര്‍ക്ക് ഒരു പോവഴിയും ഉണ്ടായിരുന്നില്ല. ഇങ്ങനെ സ്വന്തം ജനങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ഉപാധി എന്ന നിലയില്‍ ഈ നാല് രാജ്യങ്ങളും ഇസ്രയേലിനോട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. ഓരോ രാജ്യവും തങ്ങളുടെ പ്രതീകാത്മകസൈനികസാന്നിദ്ധ്യമായിരുന്നു ഉറപ്പാക്കിയത്. എല്ലാവരും കൂടി 20,000 പേര്‍. ഇങ്ങനെ യുദ്ധത്തില്‍ പങ്കെടുക്കുന്നത് ഇസ്രയേലിന്റെ ആക്രമിച്ച് തോല്‍പ്പിക്കാനല്ല എന്ന് വ്യക്തം. ഇസ്രയേലി മണ്ണിലേക്ക് കടന്നു പോകരുതെന്ന് ഈ സൈന്യങ്ങള്‍ക്ക് യുദ്ധാരംഭത്തിനു മുന്‍പു തന്നെ വ്യക്തമായി നിര്‍ദ്ദേശം നല്‍കപ്പെട്ടിരുന്നു. ഇസ്രയേലിന്റെ ഒരിഞ്ചു ഭൂമിപോലും യാതൊരു കാരണവശാ‍ലും പിടിച്ചെടുക്കരുതെന്ന് ഒരു മുന്‍ ഉപാധി ഉണ്ടാ‍യിരുന്നു എന്നര്‍ത്ഥം.

“ട്രാന്‍സ് ജോര്‍ദ്ദാന്റെ അറബ് ലീഗിനെ നയിച്ചിരുന്നത് ബ്രിട്ടീഷ് നേതൃത്വമായിരുന്നു. യു.എന്‍ വിഭജന പദ്ധതി പ്രകാരം ജൂതന്മാര്‍ക്ക് അനുവദിച്ച സ്ഥലത്തേക്ക് കടക്കരുതെന്ന് ഇവര്‍ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. ഗ്ലബ് പാഷാ എന്നു കൂടി വിളിക്കപ്പെടുന്ന സര്‍ ജോണ്‍ ഗ്ലബ് എന്ന അറബി ലീഗിന്റെ കമാണ്ടര്‍ പറയുന്നത് ജോര്‍ദ്ദാന്‍ സൈനികര്‍ ഐക്യരാഷ്ട്രസഭ ഇസ്രയേലിനു നീക്കിവെച്ച പ്രദേശത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നുമാണ്.”(Henry Cattan, Palestine, The Arabs and Israel: The Search for Justice. Longman London 1970- page27-38)

യുദ്ധം ആരംഭിക്കുന്നതിനു മുന്‍പുള്ള ഈ നിലപാട് വ്യക്തമാക്കുന്നത് ഈ മുസ്ലീം ഫ്യൂഡല്‍ രാഷ്ട്രം പലസ്തീനെ വിഭജിച്ച് ജൂത പലസ്തീന്‍ അഥവാ ഇസ്രയേല്‍ സ്ഥാപിക്കാനുള്ള പദ്ധതിയെ അവര്‍ അനുകൂലിക്കുന്നു എന്നതാണ്. പലസ്തീന്‍ വിഭജിച്ച് വിദേശീയര്‍ക്ക് രാഷ്ട്രമുണ്ടാക്കാന്‍ ദാനം ചെയ്ത നടപടിയെ എതിര്‍ക്കുന്ന പലസ്തീന്‍ ജനതെയുടെ കൂടെയല്ല ഇവരെന്നുമാണ്. പലസ്തീനിലെ മൌലികമായ ഈ പ്രശ്നത്തിന്റെ പേരിലല്ല ഇവരാരും തന്നെ ഇസ്രയേലിനോട് യുദ്ധം പ്രഖ്യാപിച്ചതും. അതുകൊണ്ട് തന്നെ യുദ്ധത്തിലെ ജയാപജയങ്ങള്‍ ഒരു തരത്തിലും പലസ്തീന്റെ ഭാവിയെ സ്പര്‍ശിക്കുന്നതുമായിരുന്നില്ല.

അപ്പോള്‍പ്പിന്നെ അറബ് രാഷ്ട്രങ്ങള്‍ നടത്തിയ പ്രതീകാത്മകയുദ്ധം എന്തിനായിരുന്നു? ജോര്‍ദ്ദാന്റെ കാര്യത്തില്‍ വാക്കില്‍പ്പോലും ഒരു സ്വതന്ത്രപലസ്തീനായിരുന്നില്ല ലക്ഷ്യം. ഈ ഇസ്ലാമിക രാഷ്ട്രെത്തിന്റെ ലക്ഷ്യം തയ്യാറാക്കപെട്ടതുപോലും സാമ്രാജ്യത്വ തലസ്ഥാനങ്ങളിലായിരുന്നു. ഐക്യരാഷ്ട്രെസഭ നിര്‍ദ്ദേശത്തില്‍ പലസ്തീനായി ഒഴിച്ചിട്ട ഭാ‍ഗവും കൂടി തങ്ങളുടേതാക്കുകയായിരുന്നല്ലോ ഇസ്രയേല്‍ ചെയ്തുകൊണ്ടിരുന്നത്. ഇങ്ങനെ ഇസ്രയേല്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുന്ന ഭാഗത്തേക്ക് തങ്ങളും കൂടി ഇറങ്ങുക. കുറച്ച് ഭാഗം തങ്ങളും പിടിച്ചെടുക്കുക. അത് തങ്ങളുടെ രാജ്യത്തില്‍ ലയിപ്പിക്കുക. ഇത് ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും പ്രോത്സാഹിപ്പിക്കുന്ന നയപരമായ തീര്‍ന്മാനമായിരുന്നു. പലസ്തീന്‍ എന്ന ഭൂപ്രദേശം അറബ് രാഷ്ട്രെങ്ങളുടെ കൂടി ചെയ്തികളുടെ ഫലമായാണ് ചരിത്രത്തില്‍ നിന്നും തിരോഭവിക്കുന്നത് എന്ന് ഇതുവഴി വന്നുകൂടുമല്ലോ. അതായത് ഇസ്രയേലിന്റെ യുക്തിപരമായ നിലനില്‍പ്പിന് പിറന്നുവീണ ഈ കുഞ്ഞിനു നേരെയുള്ള ഒരു അറബ് യുദ്ധം ആവശ്യമായിരുന്നു എന്ന് സാരം.

ജോര്‍ദ്ദാന്റെ ഈ നിലപാടിനോട് വിയോജിക്കുന്നവരായിരുന്നു ഈജിപ്തും അവരെ സഹായിക്കുന്ന അറേബ്യയിലെ സൌദികളും. ജോര്‍ദ്ദാന്റെ വിസ്തൃതി വര്‍ദ്ധിക്കുന്നതിനെതിരെ കരുക്കള്‍ നീക്കുകയായിരുന്നു യുദ്ധത്തില്‍ പങ്കെടുക്കുന്ന ഇവരുടെ ഒരേ ഒരു ലക്ഷ്യം. ഇതിനായി വേണ്ടി മാത്രം ജറുസ്സലേമിലെ മുഫ്തിയുടെ നേതൃത്വത്തിലുള്ള ഒരു സ്വതന്ത്രപലസ്തീനു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നത് എന്ന് പറഞ്ഞാണ് ഇവര്‍ യുദ്ധത്തിനിറങ്ങിയത്. ഇങ്ങനെ പരസ്പരം യുദ്ധം ചെയ്യാന്‍ ഒരു പൊതുകളം എന്ന നിലയിലുള്ള ഒരു ‘സംയുക്ത അറബ് സൈന്യ‘മാണ് 1948 മെയ് 15ന് ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്.

മെദീനത്ത് യിസ്രായേലിന്റെ പ്രഖ്യാപനദിവസം തന്നെ ഹഗനാഹ എന്ന ഭീകരസംഘടനയെ അവരുടെ ഔദ്യോഗിക സൈന്യമായും പ്രഖ്യാപിക്കപ്പെട്ടു. ആ‍ബാലവൃദ്ധം ജനങ്ങള്‍ക്ക് ആയുധപരിശീലനം നല്‍കിക്കൊണ്ട്, അത്യന്താധുനിക ആയുധങ്ങളോടെ എല്ലാം കീഴടക്കാനുള്ള അധിനിവേശ ദാഹത്തോടെ നീങ്ങുന്ന ഒരു സൈന്യത്തോടാണ് അറബികള്‍ ആര്‍ക്കോ വേണ്ടി പ്രതീകാത്മക യുദ്ധത്തിനു പോയത്.

യുദ്ധം പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ പലസ്തീനിന്റെ ഏറിയ പങ്ക് സ്ഥലവും കൈവശപ്പെടുത്തിയ ജൂതപ്പടക്കും അതിന് കൂട്ടുനിന്ന സാമ്രാജ്യത്വത്തിനും തങ്ങളുടെ കടന്നാക്രമണത്തെ പുകമറകൊണ്ട് മറയ്ക്കേണ്ടിയിരുന്നു. കൈയേറ്റത്തെ ‘യുദ്ധ വിജയ’മാക്കി അവതരിപ്പിക്കുക എന്നതായിരുന്നു ഇതിന് കണ്ടെത്തിയ വിദ്യ. ജൂതപ്പടക്ക് ഒരു യുദ്ധവിജയത്തിന്റെ ബാക്കിപത്രമായി വന്നുചേര്‍ന്നതാണ് പലസ്തീന്‍ ഭൂമി എന്ന താര്‍ക്കിക യുക്തിക്ക് വഴിയൊരുക്കുക എന്നതായിരുന്നു ‘സംയുക്ത അറബ് സൈന്യ‘ത്തിന്റെ ആക്രമണത്തിന്റെ പ്രായോഗിക ഫലം. അറബ് ഭരണകൂടങ്ങള്‍ ഇങ്ങനെ സാമ്രാജ്യത്വവുമായി ഒത്തുകളി നടത്തുമ്പോള്‍ പലസ്തീന്‍ ജനത കടന്നാക്രമണത്തിന്റെ ഭീകരത സഹിക്കവയ്യാതെ തങ്ങളുടെ പിറന്ന മണ്ണും വിട്ട് പാലായനം തുടങ്ങി.

പ്രശ്നം ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൌണ്‍സിലിന്റെ പരിഗണക്ക് വന്നു. മെയ് 29ന് സെക്യൂരിറ്റി കൌണ്‍സില്‍ ഒരു വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. ഇസ്രയേല്‍ ചെവി കൊണ്ടില്ല. അവസാനം ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥന്‍ കൌണ്ട് ബര്‍ണാഡോട്ടിന്റെ ശ്രമഫലമായി ജൂണ്‍ 11ന് നാല് ആഴ്ചത്തേക്ക് വെടി നിറുത്താം എന്ന് സമ്മതിച്ചു. ഈ കാലയളവിനുള്ളില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അഭയാര്‍ത്ഥി പ്രശ്നമുള്‍പ്പെടെയുള്ള പലസ്തീന്‍ പ്രശ്നത്തിന് കുറെക്കൂടി മെച്ചപ്പെട്ട ഒരു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും എന്നതായിരുന്നു ധാരണ. ഇതിനായി വെടിനിറുത്തല്‍ പ്രാബല്യത്തിലുള്ള കാലയളവില്‍ യാതൊരുവിധ യുദ്ധസാമഗ്രികളും ഇറക്കുമതി ചെയ്യാന്‍ പാടില്ല എന്നും ഒരു വ്യവസ്ഥയായി ഉള്‍ക്കൊള്ളിച്ചിരുന്നു. അതുവരെയുള്ള യുദ്ധംകൊണ്ടു തന്നെ ഇസ്രയേല്‍ അടക്കമുള്ള കക്ഷികളുടേ ആയുധസാമഗ്രികള്‍ തീരാറായിട്ടുണ്ടായിരുന്നു. കൂടുതല്‍ സാമഗ്രികള്‍ എത്തിയില്ലെങ്കില്‍ പ്രശ്നം യുദ്ധം കൊണ്ട് തീര്‍ക്കാനുള്ള അമിതാവേശം ഇല്ലാതാകുമല്ലോ. ഇതിന്റെ ഭാഗമായിത്തന്നെ യുദ്ധത്തില്‍ ഏര്‍പ്പെട്ട രാജ്യങ്ങള്‍ക്ക് പുറത്തുനിന്നുള്ള ഒരു രാജ്യവും ഈ കാലയളവില്‍ ആയുധങ്ങള്‍ നല്‍കരുതെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു.

ആയുധങ്ങള്‍ ശേഖരിക്കുന്നതിന് അറബ് രാഷ്ട്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അക്ഷരം പ്രതി പാലിക്കപ്പെട്ടു. കാരണം തീരുമാനമെടുക്കേണ്ടത് സാമ്രാജ്യത്വശക്തികളുടേ സൈനിക നേതൃത്വമായിരുന്നല്ലോ. തങ്ങളുടെ കൈവശമുണ്ടായിരുന്ന വെടിക്കോപ്പുകള്‍ തീര്‍ത്ത ശേഷം ഐക്യരാഷ്ട്രസഭയുടേ നേതൃത്വത്തിലുണ്ടാകാന്‍ പോകുന്ന യുദ്ധമില്ലാക്കാലത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നെയ്ത് അവര്‍ നാലാഴ്ച സുഖകരമായി ചെലവഴിച്ചു.

എന്നാല്‍ ഇസ്രയേലിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ നടന്നത് വ്യത്യസ്തമായാണ്. യുദ്ധവിരാമം അനുവദിച്ച നാല് ആഴ്ച സമയം പരമാവധി ആയുധങ്ങള്‍ യൂറോപ്പില്‍ നിന്നും അനധികൃതമായി ഇറക്കുമതി ചെയ്യാനാണ് അവര്‍ ഉപയോഗിച്ചത്. ഇതിനായി അമേരിക്കയില്‍ നിന്നും നിര്‍ലോപം കിട്ടിയ ഡോളര്‍ അവര്‍ വാരിയെറിഞ്ഞു.

യുദ്ധവിരാമം ജൂലൈ 7ന് അവസാനിച്ചു. 1948 ജൂണ്‍ 8ന് പുതുതായി വാരിക്കൂട്ടിയ ആയുധങ്ങളുമായി ഇസ്രയേല്‍ പൂര്‍വാധികം ശക്തിയോടെ യുദ്ധരംഗത്തെത്തി വന്നു. തങ്ങള്‍ തല്‍ക്കാലം ഉദ്ദേശിച്ച പ്രയോഗക്ഷമമായ രാഷ്ട്രത്തിന്റെ അതിര്‍ത്തിയില്‍ എത്തിക്കഴിഞ്ഞുവെന്ന് ഇസ്രയേലിനും സാമ്രാജ്യത്വശക്തികള്‍ക്കും ബോധ്യം വന്നപ്പോള്‍ ജൂലൈ 18ന് വീണ്ടും യുദ്ധവിരാമമുണ്ടായി. പലസ്തീന്‍ പ്രശ്നത്തിന് പരിഹാരമാകുന്നതുവരെ ഈ യുദ്ധവിരാമം തുടരണം എന്നതായിരുന്നു ഇതിലെ മുഖ്യവ്യവസ്ഥ.

യുദ്ധവിരാമം അടിച്ചോടിപ്പിക്കപ്പെട്ട പലസ്തീന്‍ ജനതയെ സ്വന്തം മണ്ണിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് അവസരമൊരുക്കും എന്ന് യു.എന്‍. മധ്യസ്ഥന്‍ ബര്‍ണഡോട്ട് പ്രത്യാശിച്ചു. ഇതിനായി അഭയാര്‍ത്ഥികളായി പോയവരോട് നിര്‍ഭയം തങ്ങളുടെ നാട്ടിലേക്ക് കടന്നുവരാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ അവര്‍ ഒരിക്കല്‍പ്പോലും തിരിച്ചുവരില്ല എന്നുറപ്പു വരുത്താന്‍ വേണ്ട എല്ലാ നടപടികളും തങ്ങള്‍ ചെയ്യുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്‍ ഗുരിയന്‍ ഇതിനു നല്‍കിയ മറുപടി. (Michael Bar - Zoher - The Armed Prophet - A Biography of Ben-Gurion)

ഏതൊക്കെയായിരുന്നു ആ നടപടികള്‍? ആദ്യ യുദ്ധവിരാമത്തെത്തുടര്‍ന്നു തന്നെ തല്‍ക്കാലം ഓടി രക്ഷപ്പെട്ട ജനങ്ങള്‍ പ്രതീക്ഷയോടെ തിരിച്ചുവന്നു തുടങ്ങിയിരുന്നു. പക്ഷേ അവര്‍ക്ക് തങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ കാണാന്‍ കഴിഞ്ഞത് ബുള്‍ഡോസറുകളെയായിരുന്നു. പട്ടാളക്കാര്‍ പലസ്തീന്‍ ജനതയുടെ വീടുകളെല്ലം നിലം‌പരിക്കുകയായിരുന്നു. ഒരു അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ച ബര്‍ണഡോട്ട് വിവരിക്കുന്നുണ്ട്. ഭക്ഷണത്തിനും വീടിനും വേണ്ടി അലമുറയിട്ടു കരയുന്ന ദേശവാസികളുടെ ചിത്രം ദയനീയമായിരുന്നു. ഇതിനെത്തുടര്‍ന്ന് മറ്റ് അറബ് രാഷ്ട്രങ്ങളുമായുള്ള അതിര്‍ത്തി പ്രശ്നത്തിനപ്പുറം മാനമുള്ളതാണ് പ്രശ്നമെന്ന് യു.എന്‍ മധ്യസ്ഥന്‍ പ്രസ്താവിച്ചു. പലസ്തീനിലെ ജനതയും അവരുടെ മണ്ണും എന്ന കേന്ദ്രപ്രശ്നത്തെ മുന്‍‌നിര്‍ത്തി വേണം പ്രശ്നപരിഹാരം തേടേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനായി 1947ലെ യു. എന്‍ നിര്‍ദ്ദേശം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പ്രശ്നത്തിന്റെ കാതല്‍ തൊട്ടുള്ള ഈ നിര്‍ദ്ദേശം ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം രൂപവത്ക്കരിക്കപ്പെട്ട ഇസ്രയേല്‍ എങ്ങനെയാണ് സ്വീകരിച്ചത്? 1948 സെപ്തംബര്‍ 17ന് ജറുസ്സലേമില്‍ വെച്ച് ബര്‍ണഡോട്ടിനെയും യു.എന്‍ പ്രതിനിധി ആന്ദ്രെ സറോട്ടിയേയും ഇസ്രയേല്‍ വെടിവെച്ചുകൊന്നു. പക്ഷെ, അതിനു മുന്‍പ് തന്നെ അദ്ദേഹം തന്റെ നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. എന്നാല്‍ അത് തയ്യാറാക്കിയ വ്യക്തിയെത്തന്നെ കൊന്നുതള്ളിയ ഭീകരരാഷ്ട്രം ആ റിപ്പോര്‍ട്ടിന് കീറക്കടലാസിന്റെ വിലപോലും കല്‍പ്പിച്ചില്ല.

ഐക്യരാഷ്ട്രസഭയുടെ ഇത്രയും ഉന്നതനായ ഒരു വ്യക്തിയെ ഇത്രയും ക്രൂരമായി വധിച്ചിട്ട് ഒരിലപോലും ഇളകിയില്ല എന്നത് തങ്ങള്‍ നടത്തുന്ന കടന്നാക്രമണം കൂടുതല്‍ രൂക്ഷമാക്കാന്‍ ഇസ്രയേലിനെ പ്രോത്സാഹിപ്പിച്ചു. അതിന്റെ തുടര്‍ച്ചയായി അറബ് രാഷ്ട്രങ്ങളുമായി വെവ്വേറെ വെടിനിര്‍ത്തല്‍ കരാറുകളും പിന്നീട് നിലവില്‍ വന്നു. ഇസ്രയേലുമായി യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ജോര്‍ദ്ദാന്‍ ഈജിപ്തിനെതിരെയും ഈജിപ്ത് ജോര്‍ദ്ദാനെതിരെയും കരുക്കള്‍ നീക്കുകയായിരുന്നു. പരസ്പരം ആരോപണം ഉന്നയിച്ച് യുദ്ധത്തില്‍ നിന്നും പിന്മാറി ഇസ്രയേലുമായി സന്ധിയിലെത്തുവാന്‍ ഇരു രാഷ്ട്രങ്ങളും അണിയറയില്‍ ശ്രമിക്കുകയായിരുന്നു. ഇതിനുവേണ്ടിയുള്ള ജോര്‍ദ്ദാന്റെ ശ്രമങ്ങള്‍ പുറത്തായപ്പോള്‍ അറബ് ഐക്യത്തെ ജോര്‍ദാന്‍ തുരങ്കം വെച്ചു എന്ന് പറഞ്ഞ് ഈജിപ്ത് യുദ്ധത്തില്‍ നിന്നും പിന്മാറി. 1949 ഫെബ്രുവരി 29ന് അവര്‍ ഇസ്രയേലുമായി കരാറിലെത്തി. തുടര്‍ന്ന് മറ്റു രാഷ്ട്രങ്ങളും ഇതുതന്നെ പിന്തുടര്‍ന്നു.

ഇങ്ങനെ തങ്ങള്‍ ആദ്യപടിയായി ആഗ്രഹിച്ചതെല്ലാം നേടി എന്നു വന്നപ്പോള്‍ ഇസ്രയേല്‍ യുദ്ധം താല്‍കാലികമായി നിറുത്തി. ഇത്തരമൊരു പരിസമാപ്തിക്കായി എല്ലാവിധ സൌകര്യങ്ങളും ചെയ്തുകൊടുത്തു. തങ്ങള്‍ക്കുവേണ്ടി അറബ് മേഖലയെ ഭരിക്കാന്‍ കെല്‍പ്പുള്ള ഒരു രാഷ്ട്രം നിലവില്‍ വന്നു എന്നുറപ്പായപ്പോള്‍ സാമ്രാജ്യത്വ അച്ചുതണ്ട് മറനീക്കി പുറത്തുവന്നു. 1950 ഏപ്രിലില്‍ ബ്രിട്ടന്‍ ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിച്ചു. മെയ് മാസത്തില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവര്‍ അറബ് മേഖലയുടെ ശാശ്വത ശാന്തിക്കായി എന്തു ചെയ്യുന്നുവെന്ന് ആലോചിക്കാന്‍ ഒരു യോഗം ചേര്‍ന്നു. തുടര്‍ന്ന് ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കപ്പെട്ടു. ഈ മേഖലയില്‍ ഇനി മേലില്‍ ആയുധം പ്രയോഗിക്കുന്നതിനും ആയുധപ്രയോഗമെന്ന ഭീഷണി ഉയര്‍ത്തുന്നതിനും തങ്ങള്‍ അങ്ങേയറ്റം എതിരാണ് എന്ന്!

ഈ പ്രഖ്യാപനത്തിന്റെ അര്‍ത്ഥം ഇതായിരുന്നു: തങ്ങള്‍ ഉദ്ദ്യേശിച്ച ഇസ്രയേല്‍ രാഷ്ട്രം നിലവില്‍ വന്നു കഴിഞ്ഞു. അത് ആയുധബലം ഒന്നു കൊണ്ട് മാത്രമാണ് തങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ചിരിക്കുന്നത്. അതിനെതിരെ അന്താരാഷ്ട്രപ്രമാണങ്ങളുടെയും ജനാധിപത്യ നടപടി ക്രമങ്ങളുടെയും പേരു പറഞ്ഞ് പലസ്തീന്‍ ജനതയില്‍ നിന്നും അറബ് ലോകസമൂഹത്തില്‍ നിന്നും വെല്ലുവിളികള്‍ ഉയരാന്‍ സാധ്യതയുണ്ട്. ആ നടപടി ഇപ്പോള്‍ നടന്നതുപോലെയുള്ള പ്രതീകാത്മക യുദ്ധമായിരിക്കണമെന്നില്ല. ഇസ്രയേലിന്റെ നിലനില്‍പ്പിനെ അപകടപ്പെടുത്തുന്ന ഏതൊരു യുദ്ധത്തെയും തങ്ങള്‍ എതിര്‍ക്കും.

അങ്ങനെ 1950 തുടങ്ങുന്നതിനു മുന്‍പു തന്നെ ലോകരാഷ്ട്രീയ ഭൂപടത്തില്‍ നിന്നും പലസ്തീന്‍ എന്ന രാജ്യത്തെയും അതിലെ ജനതയെയും ഇല്ലായ്മ ചെയ്തു. ലോകയുദ്ധാനന്തര ലോകത്ത് അറബ് മേഖല ഭരിക്കേണ്ടുന്ന പോലീസിനെ ഉറപ്പിച്ചും സാമ്രാജ്യത്വം ആദ്യവിജയം ആഘോഷിച്ചു.

അബ്രഹാമിന്റെ സന്തതികള്‍ .( palasthin )

അബ്രഹാമിന്റെ സന്തതികള്‍

ഇസ്രയേല്‍ - ഫലസ്തീന്‍ വൈരങ്ങളുടെ കനല്‍ വീണ്ടും ജ്വലിക്കുന്നു. സമാനതകളില്ലാത്ത ആക്രമണങ്ങള്‍ വഴി ഒടുങ്ങുന്നത് നിരപരാധികളായ മനുഷ്യരും. രണ്ടുരാജ്യങ്ങളുടെ,1948 ല്‍ തുടങ്ങുന്ന കഥകള്‍ക്കുമപ്പുറം ചരിത്രം കുഴിക്കുമ്പോള്‍ വംശീയോന്മൂലനമെന്ന അജണ്ട മാത്രം ബാക്കിയാവുന്നു. യെറുശലേമെന്ന വിശുദ്ധഭൂമിക്കായി നടന്ന യുദ്ധങ്ങള്‍ക്കുമപ്പുറത്തെ ഇസ്രയേല്‍ ഫലസ്തീന്‍ നാള്‍ വഴികളിലൂടെ ചരിത്രം ചികഞ്ഞ് ഒരു സ്കൂള്‍ കുട്ടിയായി...വെറുതേ...

1517 മുതലുള്ള നാലു നൂറ്റാണ്ടുകള്‍ : പലസ്തീന്‍ തുര്‍ക്കിയിലെ ഒട്ടോമാന്‍ സുല്‍ത്താന്മാരുടെ അറബ് സാമ്രാജ്യത്തിന്റെ ഭാഗം.
1831-40 : ഒട്ടോമാന്‍ സുല്‍ത്താന്റെ ജെനറലായിരുന്ന് പിന്നീട് ഈജിപ്തിന്റെ ഭരണം കൈയ്യേറ്റ മുഹമ്മദ് അലിയുടെ ഭരണകാലത്താണ് ഫലസ്തീനിന്റെ ആധുനികീകരണം ആരംഭിച്ചതെന്ന് ചരിത്രകാരന്മാര്‍ . അദ്ദേഹത്തിന്റെ മകന്‍ ഇബ്രാഹിം പാഷയാണ് ആധുനികചരിത്രത്തിലാദ്യമായി ഒരു കേന്ദ്രീകൃതനികുതിനയവും ഭരണസൗകര്യത്തിനായി ജൂത,ക്രൈസ്തവരടക്കമുള്ള തദ്ദേശീയജനപ്രമുഖരെ ഉള്‍പ്പെടുത്തി ഭരണനിര്‍വഹണ സമിതികള്‍ ഉണ്ടാക്കിയത്.

1840കള്‍ : ഇബ്രാഹിം പാഷയുടെ പതനത്തെത്തുടര്‍ന്ന് ഫലസ്തീനില്‍ ഒട്ടോമാന്‍ ഭരണവും പിന്നീട് യൂറോപ്യന്‍ കോളനിവല്‍ക്കരണവും. "താന്‍സിമത്"എന്ന് വിളിക്കപ്പെട്ട ആധുനികീകരണ ശ്രമങ്ങള്‍ തുടരുന്നു.അതോടൊപ്പം ഭരണകേന്ദ്രീകരണവും സാമ്രാജ്യത്തെ ഉറപ്പിച്ചുനിര്‍ത്താനുള്ള ശ്രമവും.

1853-56 : ക്രിമിയന്‍ യുദ്ധമാരംഭിക്കുന്ന അവസരത്തില്‍ ഏതാണ്ട് അഞ്ചുലക്ഷമായിരുന്നു പലസ്തീന്‍ ജനസംഖ്യ എന്ന് മക് കാര്‍ത്തി. ഭൂരിപക്ഷവും അറബിസംസാരിക്കുന്നവര്‍ . ഏറിയപങ്കും മുസ്ലീമുകളും.പല സെക്റ്റുകളില്‍ പെട്ട ക്രൈസ്തവര്‍ അറുപതിനായിരത്തോളവും ജൂതവിഭാഗക്കാര്‍ ഏതാണ്ട് ഇരുപതിനായിരത്തോളവും ഉണ്ടായിരുന്നെന്നാണ് കണക്ക്. ഇവരെക്കൂടാതെ അന്‍പതിനായിരം ഒട്ടോമാന്‍ പടയാളികളും പതിനായിരത്തിനടുത്ത് യൂറോപ്യന്മാരും.
1878 : ഇന്നത്തെ ടെല്‍ അവീവിന്റെ ചുറ്റുവട്ടത്തായി ആദ്യ സയണിസ്റ്റ് കാര്‍ഷികകോളനി ഉയരുന്നു.

1882 : കിഴക്കന്‍ യൂറോപ്പില്‍ നിന്നും പതിനായിരക്കണക്കിനു ജൂതക്കുടിയേറ്റക്കാര്‍ ഫലസ്തീനിലേയ്ക്ക്.

1891 : ജൂതക്കുടിയേറ്റക്കാരുടെ സഹായത്തിനായി ആദ്യ സംഘടന - Jewish Colonization Association (JCA)- ജര്‍മ്മന്‍ ജൂതനായ മൊറീസ് ഡി ഹെര്‍ഷിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായി.

1896 : ജൂതര്‍ക്കായി ഒരു എക്സ്ക്ലൂസീവ് രാഷ്ട്രം ഉണ്ടാവേണ്ടതുണ്ടെന്ന ദീര്‍ഘകാലമായി നില്‍ക്കുന്ന ആശയം തിയോഡര്‍ ഹെര്‍സലിന്റെ "ജൂതരാഷ്ട്രം" എന്ന പുസ്തകത്തിലൂടെ രാഷ്ട്രീയ ആഹ്വാനമാകുന്നു.

1897-1904 : മേല്പ്പറഞ്ഞ ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള ജെ.സി.ഏ യുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു. സ്വിറ്റ്സര്‍ലന്റില്‍ സ്ഥാപിതമായ ലോകസയണിസ്റ്റ് സംഘടന ഫലസ്തീനി ഒരു ജൂതരാഷ്ട്രം വേണമെന്ന ആവശ്യം ഔദ്യോഗിക പ്രമേയമാക്കുന്നു. Jewish National Fund എന്ന പേരില്‍ ഫലസ്തീനില്‍ ആവശ്യമെങ്കില്‍ ജൂതര്‍ക്കായി ഭൂമി വാങ്ങാനും നീക്കമാരംഭിക്കുന്നു.

1904-1911 : കൂടുതല്‍ ജൂതര്‍ ഫലസ്തീനിലേയ്ക്ക് കുടിയേറുന്നു.ഫലസ്തീനി അറാബ് കര്‍ഷകരുമായി പലയിടങ്ങളിലും സംഘരഷമാരംഭിക്കുന്നു. ജൂതര്‍ ജനസംഖ്യയുടെ 6% ആയി ഉയരുന്നു.
ജൂതകോളനികളെ, വിശേഷിച്ച് യൂറോപ്യന്‍ കുടിയേറ്റക്കാരെ ഫലസ്തീനില്‍ വ്യാപിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനു ക്രൈസ്തവ ചായ് വുള്ള യൂറോപ്യന്‍ നേതൃത്വങ്ങള്‍ക്ക് ചില സ്ഥാപിത താല്പര്യങ്ങളുണ്ടായിരുന്നുവെന്ന് പില്‍ക്കാല ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. ഒന്നാമത്, വിശുദ്ധഭൂമിയായ യെറുശലേമിനു വേണ്ടി മുസ്ലീങ്ങളുമായി നടന്ന പോരാട്ടങ്ങളുടെ ബാക്കിയായ വംശദ്വേഷം. രണ്ടാമത്, 'ഇസ്രായീല്യ'രാല്‍ വിശുദ്ധദേശം നിറയുന്ന ബിബ്ലിക്കല്‍ പ്രവചനത്തിന്റെ (പ്രതീകാത്മക) സാക്ഷാത്കാരം. മൂന്നാമത്, തദ്ദേശീയമായ ഒരുതരം ഉദ്ഗ്രഥനത്തിനും തയ്യാറാവാതെ നൂറ്റാണ്ടുകളായി വേറിട്ടു നില്‍ക്കുന്ന ജൂതരോടുള്ള വ്യംഗ്യമായ വെറുപ്പ്.
1914 : ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നു.
1917: ബ്രിട്ടന്റെ സെക്രട്ടറി ഒഫ് സ്റ്റേയ്റ്റ് , ബാല്ഫോര്‍ പ്രഭു ഫലസ്തീനില്‍ ഒരു 'സമ്പൂര്‍ണ്ണ ജൂതരാഷ്ട്ര'മുണ്ടാക്കുമെന്ന് സയണിസ്റ്റ് സംഘടനകള്‍ക്ക് ബാല്ഫോര്‍ ഡിക്ലറേയ്ഷനിലൂടെ വാക്ക് നല്‍കുന്നു.
1918 : ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനി പരാജയപ്പെട്ടപ്പോള്‍ ഒപ്പം അവരെ പിന്തുണച്ച ഒട്ടോമാന്‍ തുര്‍ക്കിയും വീണു. ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ തെക്കുഭാഗം സൈക്സ്-പികോട്ട് ധാരണപ്രകാരം ഫ്രാന്‍സിനും ബ്രിട്ടനും വീതിച്ചുകിട്ടി .അന്ന് ബ്രിട്ടനു വീതിച്ചുകിട്ടിയ ഫലസ്തീന്‍ രാജ്യം യോര്‍ദാനും വെസ്റ്റ് ബാങ്കും ഇസ്രയേലും അടങ്ങുന്ന വിശാല ഭൂവിഭാഗമായിരുന്നു. ലെബനോനും സിറിയയും ഫ്രാന്‍സിനു പോയി.
1919 : ഫലസ്തീന്‍ ജനസംഖ്യയില്‍ മൃഗീയഭൂരിപക്ഷം വരുന്ന അറബികളെ നിഷ്കാസനം ചെയ്തേ ഇത് സാധ്യമാവൂ എന്ന് പച്ചയ്ക്ക് വിളിച്ചുപറയാന്‍ പാരീസിലെ സമാധാന സമ്മേളനത്തില്‍ സയണിസ്റ്റ് കമ്മീഷന്‍ അംഗങ്ങള്‍ തയ്യാറായി എന്നത് സമരസപ്പെടലിന്റെ സാധ്യതകളെ മുളയിലേ നുള്ളുന്നതായി. ജൂതക്കുടിയേറ്റത്തെ സഹായിക്കാനായി തദ്ദേശവാസികളെ ഫലസ്തീനില്‍ നിന്ന് കുടിയിറക്കിക്കൊടുക്കാമെന്നത് ഇംഗ്ലണ്ടിന്റെ വാഗ്ദാനങ്ങളില്‍ പെടും എന്ന് വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പോലും എഴുതുകയുണ്ടായി.
ഫലസ്തീനി നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ സമ്മേളനം യെറുശലേമില്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്നതും ഈ വര്‍ഷമാണ്. ബാല്ഫോര്‍ പ്രഭുവിന്റെ പ്രഖ്യാപനം സമ്മേളനം തള്ളുകയും ചെയ്തു.
മുസ്ലീമുകളും ജൂതരും തമ്മിലുള്ള മതപരമായ പൗരാണിക വൈരങ്ങള്‍ കാരണമാണ് മിഡിലീസ്റ്റ് പ്രശ്നം ഇങ്ങനെ കാലാകാലം പുകഞ്ഞുകൊണ്ടേയിരിക്കുന്നത് എന്ന സാമാന്യവല്‍ക്കരണം നിലനില്‍ക്കുമ്പോള്‍ തന്നെ നാം കേള്‍ക്കാറുള്ള മറ്റൊരു വാദമാണ് അറബികളുടെ 'പ്രാകൃതമായ അസഹിഷ്ണുത'യെക്കുറിച്ചുള്ളത്. ഈ വാദത്തെ ഇന്ന് ഉയര്‍ന്നുവന്നിട്ടുള്ള പാന്‍ ഇസ്ലാമിസ്റ്റ് ടെററിസത്തെക്കുറിച്ചുള്ള ഭീതികളുമായി ചേര്‍ത്തുകെട്ടുവാനും എളുപ്പം. എന്നാല്‍ സയണിസത്തിന്റെ ചരിത്രം ചികഞ്ഞുപോകുമ്പോള്‍ ഒരു കാര്യം വ്യക്തമായിവരും: താരതമ്യങ്ങളുടെ ഒരു സ്കെയിലില്‍ ഇസ്ലാമിക മൗലികവാദത്തോടൊപ്പമോ, ഒരുപക്ഷേ അതിലുമധികമോ തീക്ഷ്ണമാണ് ജൂത മൗലികവാദമെന്ന് ! ആദ്യം മുതല്‍ക്കു തന്നെ ഫലസ്തീനെ മിശ്രവംശങ്ങളുടെ ഒരു സെക്യുലര്‍ ദേശമായല്ല, മറിച്ച് ഒരു ജൂതരാഷ്ട്രമായിത്തന്നെയാണ് യൂറോപ്പ് കേന്ദ്രീകരിച്ചുയര്‍ന്നുവന്ന സയണിസ്റ്റ് മൂവ്മെന്റ് വിഭാവനം ചെയ്തിരുന്നത് എന്നത് ഇന്ന് സമരസപ്പെടലിന്റെ സാധ്യതകളെക്കുറിച്ച് അന്വേഷിക്കുന്നവരൊക്കെയും അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്. ഫലസ്തീനിലെ നിലവിലുള്ള അറബികളെ നിഷ്കാസിതരാക്കാത്തിടത്തോളം അവിടെയൊരു രാഷ്ട്രസ്ഥാപനം സാധ്യമാകില്ലെന്ന് സയണിസ്റ്റ് മൂവ്മെന്റിന്റെ നേതാക്കള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ ആവശ്യത്തെ ഫലസ്തീന്‍ ഭരിച്ചിരുന്ന ബ്രിട്ടന്‍ തത്വത്തില്‍ പിന്തുണയ്ക്കുകയും ചെയ്തിരുന്നതായി ഒന്നാം ലോകയുദ്ധകാലത്തെ പ്രധാനമന്ത്രി ലോയിഡ് ജോര്‍ജു മുതല്‍ സെക്രട്ടറി ഒഫ് സ്റ്റേറ്റ് ബാല്ഫോറും എന്തിനു, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വരെയുള്ളവരുടെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

1923 : ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഫലസ്തീനെ ബ്രിട്ടന്‍ ഭരണസൗകര്യാര്‍ത്ഥം രണ്ടായി പകുത്തു. യോര്‍ദാന്‍ നദിക്കു കിഴക്കുള്ള ഭാഗത്തെ അറബ് ഫലസ്തീനികള്‍ക്കും ("ട്രാന്‍സ് ജോര്‍ദാന്‍" എന്നുപേര്) എന്നും പടിഞ്ഞാറുള്ള കഷ്ണം ജൂതര്‍ക്കും എന്ന് നിശ്ചയിക്കപ്പെട്ടു.
1920-28 : പോളണ്ടില്‍ നിന്നടക്കം പതിനായിരക്കണക്കിനു ജൂതര്‍ ഫലസ്തീനിലേയ്ക്ക് കുടിയേറ്റം തുടരുന്നു. 1922 ലെ ബ്രിട്ടീഷ് കാനേഷുമാരിപ്രകാരം ജനസംഖ്യയുടെ 11% ആയിരുന്ന ജൂതര്‍ 1928 ആയപ്പോള്‍ 16% ആയുയര്‍ന്നു. മൊത്തം ഫലസ്തീന്‍ ഭൂമിയുടെ 4% അവരുടേതായിക്കഴിഞ്ഞിരുന്നു.
1920 : ജാഫയിലും മറ്റുമായി പൊട്ടിപ്പുറപ്പെട്ട അറബ് കലാപങ്ങളെ നേരിടാനായി ഹാഹഗന (Haganah) എന്ന സയണിസ്റ്റ് സായുധ സംഘം രൂപീകൃതമാകുന്നു. ജൂതകുടിയേറ്റഭൂമികളെ സംരക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം.
1928 : യെരുശലേമിലെ 'വിലാപത്തിന്റെ മതിലി'നടുത്ത് വിശുദ്ധദിനമായ യോം കിപ്പൂറിന്റെ ദിവസം പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയ ജൂതര്‍ ആണ്‍ ‍-പെണ്‍ വേര്‍തിരിവിനായി കെട്ടിയുയര്‍ത്തിയ മറ നിയമമനുസരിച്ച് അവിടെ പാടില്ല എന്നാരോപണമുയര്‍ന്നു. സ്ഥലം സന്ദര്‍ശിക്കുകയായിരുന്ന യെരുശലേമിലെ ബ്രിട്ടീഷ് ഗവര്‍ണ്ണര്‍ എഡ്വേഡ് റോഷിനു മുന്നില്‍ തര്‍ക്കമെത്തി.ബ്രിട്ടീഷ് അധികാരികള്‍ ആ മറ മാറ്റാനാവശ്യപ്പെട്ടെങ്കിലും പിന്നെ നടന്ന ലഹളയിലാണ് അതു നശിപ്പിക്കപ്പെട്ടത്. ഒരു വശത്ത് അല്‍-അഖ്സ പള്ളി ജൂതര്‍ കൈയ്യടക്കുമെന്ന് അറബികള്‍ക്കിടയില്‍ പ്രചരണം നടന്നപ്പോള്‍ മറുവശത്ത് വിലാപത്തിന്റെ മതില്‍ തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് പറഞ്ഞ് സയണിസ്റ്റുകളും മുന്നോട്ടു വന്നു. ചെറു പ്രശ്നങ്ങള്‍ വലിയ ലഹളയായി വളര്‍ന്നപ്പോള്‍ ഇരുവശത്തും കനത്ത നഷ്ടങ്ങളുണ്ടായി.
ഇരുന്നൂറോളം പേര്‍ കൊല്ലപ്പെടുകയും അതിലുമിരട്ടിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് നടന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ കുറ്റവാളികളെ തടവിനും തൂക്കു ശിക്ഷയ്ക്കും വിധേയരാക്കുകയും നഷ്ടപരിഹാരങ്ങള്‍ പിഴയായി ചുമത്തി ഈടാക്കി നല്‍കുകയുമുണ്ടായി എങ്കിലും ഇരുവശത്തും അക്രമങ്ങള്‍ക്കുള്ള കോപ്പുകൂട്ടലിന് ഇതൊരു തുടക്കമായി.

1932 : ആദ്യ ഫലസ്തീനി രാഷ്ട്രീയസംഘടന, ഹിസ്ബല്‍ ഇസ്തിക്ലാല്‍ (സ്വാതന്ത്ര്യ) പാര്‍ട്ടി, നിലവില്‍ വന്നു. അക്കാലത്ത് ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തില്‍ മുന്നിട്ടു നിന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ അനുകരിക്കാനും, ബഹിഷ്കരണതന്ത്രങ്ങള്‍ വഴി ബ്രിട്ടനെ പുറത്താക്കാനും ശ്രമിക്കുക ഇതിന്റെ ആദ്യകാല നയങ്ങളിലൊന്നായിരുന്നു.

1933- 1939 : തീക്ഷ്ണമായ തെരുവു കലാപങ്ങളുടെ കാലം. 1936 മെയ് മാസം അറബ് ഉന്നത രാഷ്ട്രീയ സമിതി ഫലസ്തീനില്‍ പൊതുപണിമുടക്കുപ്രഖ്യാപിക്കുന്നു. തുടര്‍ന്നു നടന്ന അക്രമാസക്തമായ പ്രകടനങ്ങള്‍ക്കു നേരെ ചിലയിടത്ത് ബ്രിട്ടീഷ് വെടിവയ്പ്പ്. ജൂതക്കുടിയേറ്റത്തിനെതിരേ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി നികുതിയടവ് ബഹിഷ്കരിക്കാന്‍ ആഹ്വാനമുണ്ടായി. ഒപ്പം പലഭാഗങ്ങളിലും ട്രെയിനുകള്‍ക്കുനേരെയും സൗദിമുതല്‍ ലെബനോന്‍ വരെ ആയിടെ സ്ഥാപിക്കപ്പെട്ട എണ്ണ പൈപ്പുലൈനിനു നേരെയും ഫലസ്തീനി സംഘങ്ങള്‍ ബോംബാക്രമണം നടത്തുകയുണ്ടായി.
കല്ലുകളേയും ഗ്രനേഡുകളെയും തടയാന്‍ ജൂതര്‍ സഞ്ചരിച്ചിരുന്ന ബസുകളില്‍ ഇരുമ്പഴികള്‍ പോലും വച്ചുപിടിപ്പിച്ചിരുന്നുവെന്ന് ചരിത്രം. ജാഫാ തുറമുഖത്ത് ജൂതര്‍ രഹസ്യമായി ഫലസ്തീനിലേയ്ക്ക് ആയുധം കടത്തിയത് പിടിയ്ക്കപ്പെട്ടപ്പോള്‍ പരസ്യമായി. ഇര്‍ഗുന്‍ എന്ന സയണിസ്റ്റ് തീവ്രവാദസംഘത്തിന്റെ ബോംബാക്രമണത്തില്‍ നൂറോളം ഫലസ്തീനികള്‍ കൊല്ലപ്പെടുന്നതും തിരിച്ചടിയായി ജൂതര്‍ക്കുനേരെ കുഴിബോംബ് പ്രയോഗം നടക്കുന്നതും ഇക്കാലത്താണ്. ഇരുപക്ഷവും സ്വയരക്ഷയ്ക്കും പ്രത്യാക്രമണത്തിനുമായി ഭീകര/അധോലോക സംഘങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നതും ഇക്കാലത്തു തന്നെ.

1937 : പീല്‍ കമ്മീഷന്‍ ഫലസ്തീനെ വിഭജിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നു. 33% ജൂത രാഷ്ട്രത്തിനായി നീക്കിവയ്ക്കാനും അവിടെനിന്നും ഫലസ്തീനികളെ ഭാഗികമായി ഒഴിപ്പിക്കാനും അദ്ദേഹം ശുപാര്‍ശ വച്ചു.
കലാപങ്ങളെ തുടര്‍ന്ന് ബ്രിട്ടന്‍ ഫലസ്തീനി നേതാക്കളില്‍ പലരേയും നാടുകടത്തുകയും സംഘടനകളെ പിരിച്ചുവിടുകയും അടിച്ചമര്‍ത്തുകയും ചെയ്തു. ഫലസ്തീനികളുടെ സായുധസംഘടനകളെയും ആയുധ സ്രോതസ്സുകളെയും ഇല്ലാതാക്കുക വഴി ബ്രിട്ടീഷധികൃതര്‍ പില്‍ക്കാലത്തെ ഇസ്രയേലി യുദ്ധവിജയങ്ങള്‍ ഉറപ്പാക്കിക്കൊടുക്കുകയായിരുന്നുവെന്ന് പറയാം.
പീല്‍ കമ്മീഷന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥ സയണിസ്റ്റുകള്‍ തന്ത്രപരമായി അംഗീകരിച്ചു. അങ്ങനെ തങ്ങള്‍ 'പ്രശ്നകാരികളല്ല' എന്ന ഒരു ഇമേജുണ്ടാക്കിയെടുക്കുക എന്നതും അവരുടെ ബൃഹദ് പദ്ധതിയുടെ ഭാഗമായിരുന്നു. 1942 ആയപ്പോഴെയ്ക്കും ഈ മൃദുസമീപനത്തിന്റെ മൂടിയഴിച്ച് മുഴുവന്‍ ഫലസ്തീനും തങ്ങള്‍ക്കു വേണമെന്ന ആവശ്യം ഉന്നയിച്ചതു തന്നെ ഒരു യുദ്ധത്തയ്യാറെടുപ്പിനായുള്ള സമയം വാങ്ങുന്നതിനായിരുന്നു.

1933- 37 : ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ശാക്തിക ചേരികളുടെ ലോകക്രമത്തില്‍ മാറ്റങ്ങള്‍ . നാറ്റ്സികളുടെ ജൂതവേട്ടയും തുടര്‍ന്ന് ജര്‍മ്മനിയില്‍ നിന്നും ഫ്രാന്‍സ്, ബ്രിട്ടന്‍,പോളണ്ട്,ബെല്‍ജിയം,സ്വിറ്റ്സര്‍ലന്റ്,റഷ എന്നിവിടങ്ങളിലേയ്ക്ക് ജൂതരുടെ പലായനവും.

പോളണ്ടിനെ ജര്‍മ്മനി ആക്രമിച്ചതിനെ തുടര്‍ന്ന് 1939 സെപ്തംബര്‍ മാസത്തോടെ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു.
ഇവിടെയും കൗതുകകരമായ ചില ചരിത്രവായനകള്‍ നമുക്ക് കാണാം. ജര്‍മ്മനിയിലെയും പോളണ്ടിലെയും ഓസ്ട്രിയയിലെയും ജൂതരെ ഹിറ്റ്ലര്‍ വേട്ടയാടുന്ന അതേ അവസരത്തില്‍ ഫലസ്തീനില്‍ ബ്രിട്ടീഷ് അധികാരികളുടെ പിന്തുണയോടെ അറബികള്‍ക്കു മേല്‍ ജൂതര്‍ അക്രമമഴിച്ചുവിടുന്നുണ്ടായിരുന്നു. ഒരേ സമയം അക്രമികളാവുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ! യൂറോപ്പുതന്നെയും സുരക്ഷിതമല്ലാതായപ്പോള്‍ ഫലസ്തീനിലേയ്ക്ക് കുടിയേറിയ ജൂതരുടെ എണ്ണവും വലുതാണ്. എല്ലാവരാലും തിരസ്കരിക്കപ്പെട്ട ജനത എന്ന വിശേഷണം രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒടുക്കത്തോടെ ജൂതര്‍ക്ക് ലഭിക്കുകയുണ്ടായി. ഒരുപക്ഷേ ലോകരാഷ്ട്രങ്ങളുടെ സഹതാപം ഫലസ്തീനിലെ കുടിയേറ്റക്കാര്‍ക്ക് നേടാനായതും അതിനാലാവാം.
1938 : ജൂതസായുധ സേനയായ ഹാഹഗാനയ്ക്ക് ബ്രിട്ടീഷ് അധികൃതരില്‍ നിന്നും കാര്യമായ പിന്തുണ ഈ സമയത്ത് ലഭിച്ചിരുന്നു. (ഇന്ത്യയില്‍ ജനിച്ചു വളരുകയും സുഡാനിലും മറ്റും ട്രെയിനിംഗ് നേടുകയും ചെയ്ത ബ്രിട്ടീഷ് ഓഫീസര്‍ ചാള്‍സ് വിന്‍ഗേയ്റ്റ് ആയിരുന്നു ഇത്തരമൊരു സായുധ സംഘത്തെ പോഷിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകത പില്‍ക്കാലത്ത് സയണിസ്റ്റ് നേതാക്കളെ ബോധ്യപ്പെടുത്തിയവരില്‍ പ്രമുഖന്‍.) ഒരു ഹാഹഗാന യൂണിറ്റും ഒരു കമ്പനി ബ്രിട്ടീഷ് പട്ടാളവും ചേര്‍ന്ന് ഫലസ്തീനിയന്‍ അതിര്‍ത്തിഗ്രാമം ആക്രമിച്ചത് ഈ കാലത്താണ്. ഇതേ സമയം തന്നെ യുദ്ധാവശ്യം മുന്‍കൂട്ടിക്കണ്ടുകൊണ്ട് അറബ് ഗ്രാമങ്ങളുടെ ഭൂപടം തയ്യാറാക്കുന്ന ഒരു വിഭാഗവും ഹാഹഗാനയില്‍ സജീവമായിരുന്നുവെന്ന് പില്‍ക്കാല രേഖകള്‍ വ്യക്തമാക്കുന്നു. ആദ്യകാലത്തെ പ്രധാന ഇസ്രായേല്‍ ഫലസ്തീന്‍ യുദ്ധങ്ങളിലെ വിജയം സയണിസ്റ്റുകള്‍ക്കായതിന്റെ മുഖ്യ കാരണവും ഈ വിശാലമായ പ്ലാനിങ് തന്നെ.

1939 : പത്തുവര്‍ഷത്തിനു ശേഷം ഉപാധികളോടെ ഫലസ്തീനു സ്വാതന്ത്ര്യമനുവദിക്കാമെന്ന് ബ്രിട്ടീഷ് പൊതുസഭ ധവളപത്രമിറക്കുന്നു. പ്രതിവര്‍ഷം 15,000 ജൂതരെന്ന കണക്കില്‍ അടുത്ത അഞ്ചുവര്‍ഷം കൂടി കുടിയേറ്റമനുവദിക്കണമെന്നും പത്രത്തില്‍ പറയുന്നു.

1943 : ബ്രിട്ടന്‍ 1939-ലെ ധവളപത്രത്തിലൂടെ ജൂതക്കുടിയേറ്റത്തിനായി അനുവദിച്ച അഞ്ചു വര്‍ഷത്തെ കാലാവധി നീട്ടുന്നു. ഫലസ്തീനികളെ ആശ്വസിപ്പിക്കുന്നതിനായി ജൂതര്‍ക്ക് ഭൂമി കൈമാറ്റം ചെയ്യുന്നത് നിയന്ത്രിച്ചുകൊണ്ട് നിയമവും കൊണ്ടുവന്നത് ഈ സമയത്താണ്.

1945 : രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നു.
പ്രമുഖ സയണിസ്റ്റ് നേതാക്കള്‍ ബ്രിട്ടനെ ഫലസ്തീനില്‍ നിന്ന് പുറത്തുചാടിക്കാനുള്ള തയ്യാറെടുപ്പും സമാന്തരമായി നടത്തിയിരുന്നു. എന്നാല്‍ അറബികള്‍ ദേശംവിട്ടു പോകണമെന്ന വാദം പരസ്യമായി ഉന്നയിക്കുന്നതില്‍ നിന്നും അവര്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുനിന്നു. 1900കളുടെ തുടക്കത്തില്‍ ഫലസ്തീനിലെത്തുകയും സയണിസ്റ്റ് സംഘാടകനായി ഉയരുകയും ചെയ്ത ഡേവിഡ് ബെന്‍ ഗൂറിയൊണിനെ പോലുള്ള പ്രമുഖര്‍ ഇക്കാലത്ത് എഴുതിയ കത്തുകള്‍ ഈ ഗൂഢാലോചനകളിലേക്ക് വെളിച്ചം വീശുന്നവയത്രെ.

1947 : ലോകരാജ്യങ്ങളുടെ പുതിയ അന്താരാഷ്ട്ര സമിതിയായ ഐക്യരാഷ്ട്രസഭയോട് ഫലസ്തീന്‍ പ്രശ്നത്തിലിടപെടാന്‍ ബ്രിട്ടന്‍ അഭ്യര്‍ത്ഥിക്കുന്നു. യു.എന്നിന്റെ ഫലസ്തീന്‍ കമ്മിറ്റിയായ യുനെസ്കോപ് (UNSCOP) നിലവില്‍ വരുന്നു. 29 നവംബറോടു കൂടി ഫലസ്തീനെ വിഭജിക്കാനുള്ള തീരുമാന(Resolution 181)മാകുന്നു.
ജനസംഖ്യയില്‍ മൂന്നിലൊന്നുപോലുമില്ലാത്ത, 10% പോലും ഭൂമി കൈവശമില്ലാതിരുന്ന ജൂതരെ പുനരധിവസിപ്പിക്കാന്‍ ഫലസ്തീന്റെ 56% ഭൂമി നല്‍കാനാണ് തീരുമാനമായത്. ക്രൈസ്തവ രാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദപ്രകാരം യെറുശലേമിനെ അന്താരാഷ്ട്രതീര്‍ത്ഥാടന നഗരമായി നിലനിര്‍ത്താനും ധാരണയായി.
യുദ്ധശേഷം അനാവൃതമായ ഹോളോകോസ്റ്റിന്റെ ഭീകരമായ കാഴ്ചകള്‍ യഹൂദരുടെ പീഡിത ജനതയെന്ന ചിത്രത്തിനു മിഴിവേറ്റി. ഹോളൊകോസ്റ്റിനു മുന്‍പ് (നല്ലൊരളവു വരെ അതിനു ശേഷവും) ജൂതരെ വെറുത്ത ബ്രിട്ടന്‍-ഫ്രാന്‍സ്-റഷന്‍-അമേരിക്കന്‍ അച്ചുതണ്ടിന്റെ "സഹതാപം" യഹൂദരെ പുനരധിവസിപ്പിക്കുക എന്ന ബൃഹത് പദ്ധതിയിലേക്ക് ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയെത്തിരിച്ചതും ഫലസ്തീനിലെ യിസ്രയേല്യര്‍ക്ക് അനുകൂലഘടകമായി എന്നതാണ് വാസ്തവം. പൊതുദേശീയതയും ഇഴുകിച്ചേരാതെ വേറിട്ടുനില്‍ക്കുന്ന സ്വഭാവം യഹൂദര്‍ക്കുള്ളതിനാലാവാം, യൂറോപ്പില്‍ നിന്ന് അവരെ ഒഴിവാക്കുക എന്നതായിരുന്നു സഖ്യകക്ഷികളുടെ ഉദ്ദേശ്യം. അതിനവര്‍ കണ്ട സ്ഥലം ഫലസ്തീനും. 1947 നവംബറിലെ വിഭജനതീരുമാനം ബഹിഷ്കരിക്കാനാണ് അറബ് ലീഗും ഫലസ്തീനി രാഷ്ട്രീയ സംഘടനകളും തീരുമാനിച്ചത്. ഇതൊരളവു വരെ അവര്‍ക്കുതന്നെ തിരിച്ചടിയായി എന്നു വേണം കരുതാന്‍ : ഒഴിഞ്ഞ രാഷ്ട്രീയ കളിക്കളത്തില്‍ സയണിസ്റ്റുകള്‍ മാത്രം കളിക്കുന്ന അവസ്ഥയാണ് ഇതുണ്ടാക്കിയത്.
1948 : അറബ് ലഹളയെ തുടര്‍ന്ന് നാടുകടത്തപ്പെട്ടിരുന്ന ഫലസ്തീനി നേതാവ് അബ്ദുല്‍ ഖാദിര്‍ അല്‍ ഹുസൈനി പത്തുവര്‍ഷത്തിനു ശേഷം ഫലസ്തീനില്‍ പോരാട്ടത്തിന്റെ നേതൃത്വമേല്‍ക്കുന്നു. ഭൂവിഭാഗങ്ങളെ അതാത് സ്ഥലത്തെ പ്രബലവിഭാഗങ്ങള്‍ക്കായി ഏല്പ്പിച്ചിട്ട് സ്ഥലം വിടാന്‍ ബ്രിട്ടന്‍ പദ്ധതിയിടുന്നതോടെ ഭീകരമായ കലാപങ്ങള്‍ തുടങ്ങുന്നു.
യഹൂദ സായുധസംഘം (ഹാഹ്ഗാന) യുദ്ധത്തിനായി ആഹ്വാനം നല്‍കി റിക്രൂട്ട്മെന്റ് ആരംഭിച്ചു. ഇതിനോടകം എറെറ്റ്സ് യിസ്രായേല്‍ എന്ന സ്വയം പ്രഖ്യാപിത ഇസ്രയേല്‍ 'ദലേത് പദ്ധതി'യെന്ന കുപ്രസിദ്ധമായ ഫലസ്തീന്‍ വംശീയോന്മൂലനം ആരംഭിക്കുന്നു. 1948 മാര്‍ച്ച് അവസാനത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിക്കുന്നു. വിഭജനത്തേക്കാള്‍ നല്ലത് വിവിധപ്രദേശങ്ങളില്‍ സ്വയംഭരണമേര്‍പ്പെടുത്തുന്നതാണെന്ന ഐക്യരാഷ്ട്ര സുരക്ഷാസമിതിയുടെ നിര്‍ദ്ദേശം അറബ് നേതാക്കള്‍ അംഗീകരിക്കാന്‍ തയ്യാറായെങ്കിലും സയണിസസ്റ്റുകള്‍ക്ക് അതു സ്വീകാര്യമായിരുന്നില്ല.
അബ്ദല്‍ ഖാദിര്‍ ഹുസൈനി ഈജിപ്തില്‍ നിന്നും പോരാളികളുമായി വന്നാണ് ഒന്നാം അറബ്-ഇസ്രയേലി യുദ്ധമെന്ന് വിശേഷിപ്പിക്കുന്ന ഈ പോരാട്ടത്തില്‍ പങ്കുകൊണ്ടത്. യുദ്ധത്തിന്റെ തുടക്കം അറബുകള്‍ക്ക് വിജയം നല്‍കിയെങ്കിലും തന്ത്രപരമായ മേല്‍ക്കോയ്മയും ആയുധസന്നാഹങ്ങളും ഇസ്രയേലിനെ അന്തിമവിജയിയാക്കുകയായിരുന്നു. അല്‍ ഹുസൈനി കൊല്ലപ്പെടുകയും ചെയ്തു. മാര്‍ച്ച് മാസം മുതല്‍ മേയ് 15 വരെ നീണ്ട ഭീകരമായ അക്രമങ്ങളുടെ അവസാനം രണ്ടരലക്ഷത്തോളം ഫലസ്തീനികള്‍ നിഷ്കാസിതരായി. ജൂതരുടെ ഹോളോകോസ്റ്റിനു തുല്യമെന്ന് ഫലസ്തീനികള്‍ വിളിക്കുന്ന 'നഖ്ബ'(ദുരന്തത്തിന്റെ ദിവസം).
ഏപ്രില്‍ മെയ് മാസങ്ങളില്‍ ചെക്കോസ്ലോവാക്ക്യയില്‍ നിന്നെത്തിയ ആധുനികായുധങ്ങള്‍ യഹൂദരുടെ വിജയത്തിനു കാര്യമായി സഹായിച്ചു. മെയ് 14നു (ബ്രിട്ടീഷ് ഭരണകാലാവധി തീരവെ) ഇസ്രയേലിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം. ഇസ്രയേലെന്ന രാഷ്ട്രത്തെ അംഗീകരിക്കാന്‍ ആദ്യം മുന്നോട്ട് വന്നത് അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാനായിരുന്നുവെന്നത് യാദൃച്ഛികമല്ല.

1948-49 : സ്വാതന്ത്ര്യപ്രഖ്യാപനശേഷവും ഫലസ്തീനി അറബുകളെ കുടിയിറക്കല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. പത്തുലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളായി എന്ന് ചില കണക്കുകള്. പലവട്ടം സമാധാനക്കരാറുകള്‍ ഉണ്ടായി. അതിനേക്കാള്‍ കരാര്‍ ലംഘനങ്ങളും.
ഇസ്രയേലിന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ അറബ് ഭൂവിഭാഗത്തില്‍ സിറിയ, ലെബനോന്‍, ഇറാഖ്, യോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സേന ഇറങ്ങി. ഡിസംബര്‍ മാസമായപ്പോഴേക്കും ഈ അറബ് സൈനികരുടെ എണ്ണം അന്‍പതിനായിരത്തോളമായെങ്കിലും മറുവശത്ത് വിപുലമായ നിര്‍ബന്ധിത റിക്രൂട്ടിംഗ് വഴി ഇസ്രയേല്‍ സൈനിക ബലം ഒരുലക്ഷത്തിനു മേല്‍ എത്തിച്ചു. 1949 മധ്യത്തോടെ അയല്‍ സേനകളെയും തുരത്തി ഇസ്രയേല്‍ വിജയിയായി. ഈജിപ്ത്, സിറിയ, യോര്‍ദാന്‍, ലെബനോന്‍ എന്നിവരുമായി ഇസ്രയേല്‍ തന്ത്രപരമായ സമാധാന കരാറുകളും ഉറപ്പിച്ചു

1950 കള്‍ : ഈജിപ്തില്‍ 1928 ല്‍ സ്ഥാപിക്കപ്പെട്ട പാന്‍ ഇസ്ലാമിസ്റ്റ് മൂവ്മെന്റായ 'മുസ്ലീം ബ്രദര്‍ഹുഡി'നു ഗാസയിലും വെസ്റ്റ് ബാങ്ക് പ്രവിശ്യയിലും തമ്പടിച്ചിരുന്ന ഫലസ്തീനി അഭയാര്‍ത്ഥികള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിക്കുന്നു. സ്വാതന്ത്ര്യപ്പോരാളികളെന്നറിയപ്പെടുന്ന ഫിദായീനുകള്‍ ദേശീയാവേശമായി ഉയരുന്നതും ഇക്കാലത്താണ്. ഫിദായീനുകളുടെ യുവവിഭാഗത്തില്‍ നിന്നും 1954ല്‍ "ഹര്‍ക്കത്തല്‍ താരിര്‍ അല്‍വ്വതാനി അല്‍ ഫലസ്തീനി" എന്ന ഫത്താ പാര്‍ട്ടി ഉയിര്‍കൊണ്ടു.
ഈ സംഘങ്ങളൊക്കെയും ഭീകരപ്രവര്‍ത്തനത്തിനു സജ്ജമായ ചെറു സായുധതീവ്രവാദഗ്രൂപ്പുകളെ തുടക്കം മുതല്‍ക്കുതന്നെ വളര്‍ത്തേണ്ടത് ആവശ്യമായിരുന്നു. പാന്‍ ഇസ്ലാമിസം എന്ന അജണ്ട ചിതറിപ്പോയ ഫലസ്തീനികളെ മതവൈകരികതയുടെ പേരില്‍ യോജിപ്പിക്കാന്‍ സഹായിച്ചിരുന്നുവെന്ന് വ്യക്തം.
1964 : മെയ് മാസം യെറുശലേമില്‍ കൂടിയ നാനൂറോളം ഫലസ്തീനി നേതാക്കള്‍ ചേര്‍ന്ന് "മുനതമ്മത് അല്‍ താഹ്രിര്‍ അല്‍ ഫലസ്തിനീയ്യ" എന്ന ഫലസ്തീനിയന്‍ ലിബറേയ്ഷന്‍ ഓര്‍ഗനൈസേഷനു (PLO) രൂപം നല്‍കുന്നു. സായുധ പോരാട്ടമാണ് ഫലസ്തീനെ വീണ്ടെടുക്കാനുള്ള ഏകവഴിയെന്ന് പ്രഖ്യാപനം. അഭയാര്‍ത്ഥികളുടെ അവകാശങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനമെന്നതിലുപരി തങ്ങളുടെ ഭൂമിയില്‍ നിന്നുള്ള ജൂതരുടെ ശാരീരിക ഉന്മൂലനവും ലക്ഷ്യങ്ങളിലൊന്നായി പ്രചരിപ്പിക്കപ്പെട്ടു. ജൂതര്‍ ഒരു ജനതയല്ലെന്നും അവര്‍ താന്താങ്ങളുടെ ദേശീയതയെ അംഗീകരിക്കേണ്ടുന്ന പൗരന്മാരാണെന്നു വാദിക്കുമ്പോള്‍ തന്നെ പി.എല്‍ .ഓ നേതാക്കള്‍ പാന്‍ ഇസ്ലാമിസം എന്ന മതാധിഷ്ഠിത സാഹോദര്യവും പോറ്റിവളര്‍ത്തി എന്നത് ചരിത്രത്തിന്റെ ഒരിരട്ടത്താപ്പാണ് എന്ന് പറയാതെ വയ്യ.

ഇവിടുന്നങ്ങോട്ടു നമുക്ക് പരിചിതമായ ചരിത്രം തീവ്രവാദത്തിന്റെയും മതവൈരത്തിന്റെയും കൂടിയാണ്. ഇരുവശത്തും അത് ആളിക്കത്തിക്കാന്‍ എണ്ണയൊഴിച്ചുകൊടുക്കുന്നതില്‍ യൂറോപ്യന്‍-അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കും അറബ് രാജ്യങ്ങള്‍ക്കും ഉള്ള പങ്കു ചെറുതല്ല.എങ്കിലും ഫലസ്തീനികളെ "ടെററിസ്റ്റുകള്‍" എന്ന് സാമാന്യവല്‍ക്കരിക്കും മുന്‍പ് അവര്‍ അങ്ങനെയായിത്തീര്‍ന്നതിന്റെ ഈ ചരിത്രം ഓര്‍ക്കുന്നത് നല്ലതാണ് - ചുരുങ്ങിയ പക്ഷം ഒരു ബാലന്‍സിനെങ്കിലും.
പിന്‍വിളി :
ക്രിസ്തുവിനും 720 വര്‍ഷത്തോളം മുന്‍പ് അസിറിയക്കാരാല്‍ കീഴടക്കപ്പെടുന്നതോടെയത്രെ ഒരു വംശമെന്ന് നിലയ്ക്ക് അഭ്യാര്‍ത്ഥികളാവേണ്ടി വന്ന ജൂതരുടെ കഥയാരംഭിക്കുന്നത്. പിന്നെ പേര്‍ഷ്യന്മാരാല്‍ ബാബിലോണ്‍ വീഴ്ത്തപ്പെട്ടപ്പോള്‍ , റോമാസാമ്രാജ്യത്തിലെ അടിമകളായി, മുഹമ്മദ് നബിയാല്‍ അമര്‍ച്ചചെയ്യപ്പെട്ടപ്പോള്‍ , യൂറോപ്യന്‍ ക്രൈസ്തവ രാജാക്കന്മാരാല്‍ സ്പെയിനില്‍ , ഫ്രാന്‍സില്‍ , റഷയില്‍ , ബ്രിട്ടനില്‍ .... അങ്ങനെയങ്ങനെ ജൂതരില്‍ നിന്ന് ഉയിര്‍കൊണ്ട സെമൈറ്റിക് മതങ്ങള്‍ തന്നെ പില്‍ക്കാലത്ത് അവരെ വേട്ടയാടിയിരുന്നതായി നാം കാണുന്നു. ലിഖിതചരിത്രത്തിനും മുന്‍പേ ഇങ്ങനെ അഭയാര്‍ത്ഥികളാവേണ്ടിവരുന്നവരുടെ സൈക്കി എന്തായിരിക്കുമെന്നൂഹിക്കുക പ്രയാസം. അതുകൊണ്ടുതന്നെ ദൈവത്താല്‍ വാഗ്ദത്തമായ ഒരു ദേശമെന്നത് മതത്തിന്റെ റൊമാന്റിസിസത്തിനുമപ്പുറത്ത് ഒരു ഭൗതികാവശ്യവും നൊസ്റ്റാള്‍ജിയയുമായാല്‍ കുറ്റം പറയുന്നതെങ്ങനെ ? പക്ഷേ അതിന്റെ സാക്ഷാത്കാരം മറ്റൊരു ജനതയെ അഭയാര്‍ത്ഥികളാക്കിക്കൊണ്ടാവരുത് എന്ന് അവരെങ്കിലും തിരിച്ചറിയേണ്ടതല്ലേ ?