ഉമ്മന്ചാണ്ടി സര്ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായി അര്ഹതയില്ലെന്ന് നൂറുവട്ടം ആവര്ത്തിച്ച് പറഞ്ഞാലും ഒരു ഫലവുമില്ല. അങ്ങനെയൊരു ബോധം തെല്ലെങ്കിലും ഉള്ളവരോട് മാത്രമേ പറഞ്ഞിട്ട് കാര്യമുള്ളൂ. ധാര്മികബോധം ഉണ്ടായിരുന്നെങ്കില്‍ സരിത സംഭവംതന്നെ രാജിവച്ച് സ്വയം ഭരണത്തില്നിന്ന് ഇറങ്ങാന്‍ മതിയായ കാരണമായിരുന്നു. ഉമ്മന്ചാണ്ടി സര്ക്കാരിനെതിരെ പലതവണ നീതിന്യായ കോടതികളുടെ ഭാഗത്തുനിന്ന് ശാസന ഉണ്ടായിട്ടുണ്ട്. അഴിമതി നടത്തിയതിനൊന്നും തനിക്ക് ഉത്തരവാദിത്തമില്ലെന്നും എല്ലാം നടന്നത് എല്ഡിഎഫ് ഭരണകാലത്താണെന്നും പച്ചക്കള്ളം തട്ടിവിട്ട് രക്ഷപ്പെടാമെന്ന വ്യാമോഹമൊന്നും ഉമ്മന്ചാണ്ടിയും കൂട്ടരും വച്ചുപുലര്ത്തേണ്ടതില്ല. ടൈറ്റാനിയം വിഷയത്തില്‍ യഥാര്‍ഥ വസ്തുത എന്തെന്ന് 2006 മെയ് മുതല് 2011 വരെ വ്യവസായവകുപ്പ് കൈകാര്യംചെയ്ത മന്ത്രി എളമരം കരീം വേണ്ടത്ര വിശദമായി വ്യക്തത വരുത്തിക്കൊണ്ട് എഴുതിയ ലേഖനം ഇതേ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ അടിസ്ഥാനരഹിതമായ വിശദീകരണത്തിന്റെ അര്ഥശൂന്യതയെക്കുറിച്ച് ആവര്ത്തിക്കുന്നില്ല.
ടൈറ്റാനിയം അഴിമതിയെപ്പറ്റിയുള്ള വിജിലന്സ് അന്വേഷണം നിര്‍ണായകഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും ഉള്പ്പെടെ ഒരു ഡസന്പേര്ക്കെതിരെ കേസെടുത്ത് വീണ്ടും അന്വേഷണം നടത്താന്‍ പ്രത്യേക വിജിലന്സ് കോടതി ഉത്തരവിട്ടു. 2005ല്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണപ്ലാന്റ് സ്ഥാപിച്ചതില് 256 കോടി രൂപയുടെ അഴിമതി നടന്നെന്ന് ആരോപിച്ചാണ് കേസ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ഒന്നാം പ്രതിയാകും. രമേശ് ചെന്നിത്തലയും ഇബ്രാഹിംകുഞ്ഞും കൂട്ടുപ്രതികളും. വിജിലന്സിന്റെ പ്രാഥമികാന്വേഷണ റിപ്പോര്ട്ട് തള്ളിയാണ് കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതുതന്നെ ഉത്തരവിന്റെ ഗൗരവം വെളിപ്പെടുത്തുന്നതാണ്. യഥാര്‍ഥ വസ്തുതകള്‍ സൂക്ഷ്മമായി പരിശോധിച്ചാണ് പ്രത്യേക വിജിലന്സ് കോടതി ഇത്രയും ഗൗരവമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചതെന്നുവേണം കരുതാന്‍. നാലുമാസം കൂടുമ്പോള്‍ അന്വേഷണത്തെപ്പറ്റിയുള്ള റിപ്പോര്ട്ട് കോടതിക്ക് നല്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ സ്വതസിദ്ധമായ ലാഘവബുദ്ധിയോടെ ഉമ്മന്ചാണ്ടിക്ക് നേരിടാന്‍ കഴിയുന്നതല്ല ഈ അഴിമതിക്കേസ്.
കെഎംഎംഎല്‍ അഴിമതിയെപ്പറ്റി മുമ്പ് വാര്ത്ത വന്നതാണ്. സരിതാകേസില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഒരു കൊടും ക്രിമിനല്പ്പുള്ളിയുമായി എറണാകുളത്തെ അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂര്‍ രഹസ്യ സംഭാഷണം നടത്തിയ വിവരം പുറത്തുവന്നപ്പോള്ത്തന്നെ മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ ക്രിമിനല്ബന്ധം ബഹുജനമധ്യത്തില്‍ തുറന്നുകാട്ടപ്പെട്ടതാണ്. പ്ലസ്ടു സ്കൂളുകളും ബാച്ചുകളും ഒരു മാനദണ്ഡവുമില്ലാതെ അനുവദിച്ചതിലുള്ള ക്രമക്കേടുകള്‍ പുറത്തുവന്നപ്പോള്‍ എല്ലാ കുറ്റങ്ങളും താന്‍ ഏറ്റെടുത്തുവെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ച ആളാണ് ഉമ്മന്ചാണ്ടി. എന്നാല്, ഇത്തരത്തില്‍ മാലാഖ ചമയുന്നത് തനി തട്ടിപ്പാണെന്ന് ഇപ്പോഴെങ്കിലും ജനങ്ങള്‍ തിരിച്ചറിഞ്ഞുകാണും. വായ്ത്താരികൊണ്ടൊന്നും രക്ഷപ്പെടാന്‍ കഴിയുന്നതല്ല ടൈറ്റാനിയം അഴിമതിക്കേസെന്ന് അതിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. 2005ലും 2006ലും സാക്ഷാല്‍ ഉമ്മന്ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്ത്തന്നെയാണ് അഴിമതി നടന്നത്. അത് എല്ഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം പൊളിയാന്‍ മണിക്കൂറുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. മുന്‍ വ്യവസായമന്ത്രി എല്ലാ സംശയങ്ങളും ദൂരീകരിച്ചുകൊണ്ട് നാള്വഴി സര്ക്കാര്‍ ഉത്തരവുകളുടെ വിശദവിവരങ്ങള്‍ ബഹുജനസമക്ഷം സമര്പ്പിച്ചതോടെ പുകമറ സൃഷ്ടിക്കാനുള്ള ഉമ്മന്ചാണ്ടിയുടെ ശ്രമം വൃഥാവിലായിരിക്കുന്നു. താനും മന്ത്രിസഭയിലെ മറ്റ് രണ്ട് പ്രമുഖരായ മന്ത്രിമാരും രക്ഷപ്പെടാന്‍ പഴുതില്ലാതെ പ്രതിക്കൂട്ടില്‍ സ്ഥാനംപിടിക്കേണ്ടിവന്നിരിക്കുന്നു. ഇനിയും സമയം പാഴാക്കാതെ എത്രയുംവേഗം ഭരണം മതിയാക്കി രാജിവച്ചൊഴിഞ്ഞാല്‍ കൂടുതല്‍ ചെളി പുരളാതെ രക്ഷപ്പെടാന്‍ കഴിഞ്ഞേക്കാം.
ബാറുകള്‍ അടച്ചുപൂട്ടല്‍ പ്രശ്നംതന്നെ ആഴക്കടലില്‍ കരകാണാതെ കാലിട്ടടിക്കുന്ന നിലയിലേക്ക് ഭരണമുന്നണിക്ക് നേതൃത്വം നല്കുന്ന കോണ്ഗ്രസിനെ എത്തിച്ചു. ഇടിവെട്ടിയവനെ പാമ്പും കടിച്ചു എന്ന നിലയിലാണ് ഇപ്പോള്‍ യുഡിഎഫ് സര്ക്കാര്‍. ഈ സര്ക്കാരിനെ കൈമെയ് മറന്ന് പിന്തുണയ്ക്കുന്ന മാധ്യമങ്ങള്പോലും യഥാര്‍ഥ വസ്തുതകള്‍ മറച്ചുപിടിക്കാന്‍ വല്ലാതെ പാടുപെടേണ്ടിവന്നിരിക്കുന്നു. ടൈറ്റാനിയം കേസിലെ വിധി നിറംകൊടുത്ത് പ്രസിദ്ധീകരിക്കാന്‍ ഭരണവിലാസം മാധ്യമങ്ങളും നിര്ബന്ധിതരായിരിക്കുന്നു. ഇനിയും പിടിച്ചുനില്ക്കാനുള്ള ശ്രമം നാശത്തിന്റെ തോത് വര്ധിപ്പിക്കുകയേ ഉള്ളൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ