2016 ഒക്‌ടോബർ 4, ചൊവ്വാഴ്ച

പ്രവാചകദൗത്യം തൗഹീദീ പ്രബോധനം; ഭരണസ്ഥാപനമല്ല

പ്രവാചകദൗത്യം തൗഹീദീ പ്രബോധനം; ഭരണസ്ഥാപനമല്ല


ദീനുല്‍ ഇസ്‌ലാമിന്റെ തനതായ ആശയാദര്‍ശങ്ങള്‍ ജനങ്ങളെ പഠിപ്പിക്കാനും അവര്‍ക്ക് മാതൃക കാണിക്കാനുമാണ് അല്ലാഹു വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത സമൂഹത്തിലേക്ക് പ്രവാചകന്മാരെ നിയോഗിച്ചത്. അന്തിമനാള്‍ വരെയുള്ള സകലജനങ്ങള്‍ക്കുമായി അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യെ നിയോഗിച്ചതും അതേ ലക്ഷ്യത്തോടെ തന്നെ. വിശുദ്ധക്വുര്‍ആന്‍ പ്രവാചകദൗത്യം വിവരിക്കുന്ന പല സന്ദര്‍ഭങ്ങളും നമുക്കു കാണാന്‍ കഴിയും. 

താക്കീതുകാരും സുവിശേഷകരും
അല്ലാഹു പറയുന്നു: 'ജനങ്ങള്‍ ഏകസമൂഹമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും (നിഷധേികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു... ...'(ക്വുര്‍ആന്‍ 2:213) 'സന്തോഷവാര്‍ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായ ദൂതന്മാരായിരുന്നു അവര്‍. ആ ദൂതന്മാര്‍ക്കു ശേഷം ജനങ്ങള്‍ക്ക് ഒരു ന്യായവും ഇല്ലാതിരിക്കാന്‍വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു' (ക്വുര്‍ആന്‍: 4:165)

തൗഹീദ് മുഖ്യപ്രമേയം
പ്രവാചകന്മാരുടെ പ്രബോധനവിഷയത്തില്‍ ഏകദൈവാരാധനയാണ് ഏറ്റവും പ്രധാനം. നബി(സ) പറഞ്ഞു: 'ഞാനും എന്റെ പൂര്‍വികരായ നബിമാരും പറഞ്ഞതില്‍ ഏറ്റവും ശ്രേഷ്ഠമായ കാര്യം അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്ന വചനമത്രെ!' വിശുദ്ധ ക്വുര്‍ആനിന്റെ മുഖ്യപ്രതിപാദ്യവും ഇതു തന്നെ. അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും ഞാനല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും അതിനാല്‍ എന്നെ മാത്രമേ ആരാധിക്കാവൂ എന്നും ദിവ്യബോധനം നല്‍കാതെ നാം നിനക്കു മുമ്പ് ഒരു പ്രവാചകനേയും അയച്ചിട്ടില്ല' (ക്വുര്‍ആന്‍: 21:25), തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്നു (പ്രബോധനം ചെയ്യുന്നതിന്നു വേണ്ടി).. (ക്വുര്‍ആന്‍: 16:36)

ബലപ്രയോഗമില്ല
ഈ ആദര്‍ശം പ്രബോധനം ചെയ്യേണ്ട ചുമതല മാത്രമാണ് പ്രവാചകന്മാര്‍ക്കുള്ളത്. അടിച്ചേല്‍പിക്കാന്‍ അനുവാദമില്ല. ഈ ആദര്‍ശം സ്വീകരിച്ചാലുള്ള നേട്ടങ്ങള്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും അവഗണിച്ചാലുണ്ടാകുന്ന ശിക്ഷയെക്കുറിച്ച് താക്കീതു നല്‍കുകയും ചെയ്യാനാണ് പ്രവാചകന്മാര്‍ ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ളത്. ക്വുര്‍ആന്‍ അക്കാര്യം പലയിടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട.് '(നബിയേ) അതിനാല്‍ താങ്കള്‍ ഉദ്‌ബോധനം നടത്തുക. നീ ഒരു ഉദ്‌ബോധകന്‍ മാത്രമാകുന്നു; അധികാരം ചെലുത്തേണ്ടവനല്ല' (ക്വുര്‍ആന്‍: 88:21,22) 'മതത്തില്‍ ബലാല്‍ക്കാരമില്ല' (2:256) 'അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവര്‍ മുഴുവനും സന്മാര്‍ഗത്തിലാകുമായിരുന്നു. എന്നിട്ടും നീ അവര്‍ സത്യവിശ്വാസികളായിത്തീരാന്‍ വേണ്ടി നിര്‍ബന്ധം ചെലുത്തുകയാണോ'  ഇങ്ങനെ നിരവധി വചനങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്

ഭരണം അടിസ്ഥാനമെന്ന് ശിയാക്കള്‍ 
എന്നാല്‍ ശിയാക്കള്‍ ഇക്കാര്യത്തില്‍ പ്രമാണങ്ങളെ അവഗണിക്കുകയും ഭരണം ഇസ്‌ലാമിന്റെ അടിസ്ഥാനഘടകമാണെന്ന് വാദിക്കുകയുമാണ് ചെയ്തത്. പ്രവാചകന്മാരുടെ മുഖ്യദൗത്യം ഭരണസ്ഥാപനമായിരുന്നുവെന്ന് ശിയാക്കള്‍ വിശ്വസിക്കുന്നു. ഇറാന്‍ വിപ്ലവത്തിനു മുമ്പ് ഖുമൈനി പ്രഖ്യാപിച്ചു: 'നിശ്ചയം, ഇറാനിലെ ഇസ്‌ലാമിക വിപ്ലവം അനുഗ്രഹദാതാവായ അല്ലാഹു പ്രബലപ്പെടുത്തിയതിനാല്‍ ലോകമണ്ണില്‍ മുഴുവന്‍ വ്യാപനത്തിന്റേയും വളര്‍ച്ചയുടേയും ഘട്ടത്തിലാണുള്ളത്. അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ ഇതിന്റെ വ്യാപനം നിമിത്തം എല്ലാ പൈശാചികഭരണകൂടങ്ങളും തകരുകയും ദുര്‍ബലരുടെ ഭരണകൂടം സ്ഥാപിക്കപ്പെടുകയും ചെയ്യും. അങ്ങനെ ഈ ഭൂമിയുടെ അവസ്ഥ അവസാനകാലത്ത് വരിനിരിക്കുന്ന ഇമാം മഹ്ദിക്കു ഭരണം നടത്താന്‍ തയ്യാറായി നില്‍ ക്കും. അല്ലാഹു അദ്ദേഹത്തിന്റെ വിടവ് എത്രയും പെട്ടെന്ന് നികത്തട്ടെ!' (അത്തൗഹീദു വ ഇമാമത്തുല്‍ അസ്വ്ര്‍ പേ.82). 
ഓരോ കാലഘട്ടത്തിലേയും ഇമാമിനെ തിരിച്ചറിഞ്ഞ് അയാളുടെ ഭരണം നടപ്പാക്കലും അതിനു വേണ്ടി ഭൂമിയെ പാകപ്പെടുത്തലും ശിആക്കളെ സംബന്ധിച്ച് തൗഹീദിന്റെ ഭാഗമാണ്. അവര്‍ മറ്റൊരിടത്ത് എഴുതുന്നതു കാണുക: 'ലാ ഇലാഹ ഇല്ലല്ലാഹ് എന്ന മുദ്രാവാക്യത്തിന് കീഴില്‍ മുഴുവന്‍ പ്രവാചകന്മരും സമരം ചെയതത് അല്ലാഹുവിന്റെ ഭരണം ധിക്കാരികളില്‍ പിടിച്ചു വാങ്ങി അവനെ തിരിച്ചേല്‍പിക്കുന്നതിന്നു വേണ്ടിയാണ്. മുഴുവന്‍ ഭരണത്തിന്റേയും കേന്ദ്രം അല്ലാഹുവാണല്ലോ. എന്നാല്‍ ഇന്നത് ധിക്കാരികളും അഹംഭാവികളും സ്വേച്ഛാധിപതികളും കൈയടക്കി വെച്ചിരിക്കുകയാണ്' (അല്‍ വലായത്തു വല്‍ ഹാകിമിയ്യത്തു ഇന്‍ദശ്ശീഅ: പേ.11) എന്നാല്‍ അല്ലാഹുവിന്റെ ആധിപത്യം ആര്‍ക്കും കൈകടത്താന്‍ പറ്റിയതല്ലെന്ന് 18:26ല്‍ ക്വുര്‍ആന്‍ വ്യക്താമക്കിയതിന്നു വിരുദ്ധമാണിത്. ശിയാക്കളുടെ ഈ ഇമാമത്ത് വാദം ജൂതസൃഷ്ടിയാണെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തില്‍ നിന്നു വ്യത്യസ്തമായി പ്രബോധനത്തിനു പകരം ഭരണസ്ഥാപനമെന്ന ഈ വാദത്തിന്റെ ഉപജ്ഞാതാവ് ജൂതനായ ഇബ്‌നു സബഅ് ആണ്. അയാള്‍ മുസ്ിലം വേഷമണിഞ്ഞ് ഇസ്‌ലാമിക വിശ്വാസങ്ങളെ ശിഥിലീകരിക്കാന്‍ ശ്രമിച്ചയാളാണ്.

മൗദൂദിയും ശിയാഇസവും
ഇമാമത്തിനെ ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തമാക്കുകയും സ്വഹാബികളില്‍ മൂന്നോ നാലോ പേരൊഴികെ ബാക്കിയെല്ലാവരും കാഫിറുകളും സ്വജനപക്ഷപാതികളും പിഴച്ചവരുമെന്നൊക്കെ വിധിയെഴുതുകയും നിലവിലുള്ള ക്വുര്‍ആന്‍ അവിശ്വസിക്കുകയും ഹദീഥ്ഗ്രന്ഥങ്ങള്‍ മുഴുവന്‍ തള്ളിക്കളഞ്ഞ് വ്യാജഹദീഥുകള്‍ സൃഷ്ടിച്ച് അവ പ്രമാണമാക്കുകയും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസത്തില്‍ നിന്ന് പുറത്തു പോവുകയും ചെയ്ത ശിആ പ്രസ്ഥാനവുമായാണ് ജമാഅത്തെ ഇസ്‌ലാമിയും മൗദൂദി ചിന്തകളും ഏറ്റവും ബന്ധപ്പെട്ടു നില്‍ക്കുന്നത് എന്നു കാണാം. ജമാഅത്തികളുടെ വാരികയായ പ്രബോധനം എഴുതുന്നു: 'ഭരണം ലഭിച്ചപ്പോള്‍ ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കുകയല്ല, ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കാന്‍ ഭരണം സ്ഥാപിക്കുകയായിരുന്നു നബി(സ) ചെയ്തതെന്നും സത്യവിശ്വാസികള്‍ അതാണ് ചെയ്യേണ്ടതെന്നും ഇതൊക്കെ സംശയരഹിതമായി തെളിയിക്കുന്നു' (1988 ഒക്‌ടോ. 17 പേ.35). ജമാഅത്ത് ആചാര്യനായ മൗദൂദി പ്രവാചകന്മാരുടെ ദൗത്യത്തെക്കുറിച്ചെഴുതിയതിങ്ങനെ: 'ചുരുക്കത്തില്‍ ഈ ലോകത്ത് പ്രവാചകന്മാര്‍ക്കെല്ലാം നിര്‍വഹിക്കാനുണ്ടായിരുന്ന ദൗത്യത്തിന്റെ പരമവും ആത്യന്തികവുമായ ലക്ഷ്യം ദൈവികഭരണം സ്ഥാപിക്കുക എന്നതായിരുന്നു, ദൈവം നല്‍കിയ ജീവിതവ്യവസ്ഥ! അതിനാല്‍ അഖില പ്രവാചകന്മാരും രാഷ്ട്രീയ വിപ്ലവം നടത്താന്‍ വേണ്ടി പരിശ്രമിച്ചു. ചിലരു ടെ ശ്രമങ്ങള്‍ മണ്ണു പാകപ്പെടുന്നിടത്തോളം മാത്രമേ എത്തിയുള്ളൂ. ഇബ്‌റാഹിം(അ) പോലെയു ള്ളവര്‍ ഉദാഹരണം. മറ്റു ചിലര്‍ യഥാര്‍ത്ഥത്തില്‍ വിപ്ലവത്തിന് തുടക്കം കുറിക്കുക തന്നെ ചെ യ്തു. പക്ഷേ അവര്‍ക്കും ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. അതിനു മുമ്പു തന്നെ അവരുടെ ശ്രമങ്ങള്‍ അവസാനിച്ചു പോയി. ഈസാ(അ)നെപ്പോലുള്ളവര്‍ ഉദാഹര ണം. എന്നാല്‍ വേറെ ചിലര്‍, യൂസുഫ്, മൂസാ, മുഹമ്മദ്(സ) പോലുള്ള പ്രവാചകന്മാര്‍ ഈ പ്രസ്ഥാ നത്തെ വിജയത്തിലെത്തിക്കുക തന്നെ ചെയ്തു' (തജ്ദീദോ ഇഹ്‌യാ ഏ ദീന്‍ പേ. 32,33)
യഥാര്‍ത്ഥത്തില്‍ ക്വുര്‍ആനിക വിരുദ്ധമാണ് ഈ ആശയം. പ്രവാചകന്മാര്‍ ദൗത്യം പൂര്‍ത്തീകരിച്ചില്ലെന്നു പ്രചരിപ്പിച്ച് അവരെ അവഹേളിക്കുകയാണിവര്‍ ചെയ്യുന്നത്. അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി ശിയാക്കള്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസമാണിതെന്ന് വ്യക്തം. അതുകൊണ്ടാണ് ഇറാനികളുടെ ഇസ്‌ലാമികവിരുദ്ധ തീവ്രവാദത്തെ മൗദൂദി ഇസ്‌ലാമികം എന്നു വിളിച്ച് പ്രശംസിക്കുന്നത്. മൗദൂദി എഴുതുന്നു: 'ഖുമൈനിയുടെ വിപ്ലവം തികച്ചും ഇസ്‌ലാമിക വിപ്ലവമാണ്. ഇസ്‌ലാമികപ്രസ്ഥാനത്തിലൂടെ ശിക്ഷണം നേടിയ ഒരിസ്‌ലാമിക സമൂഹമാണ് അത് സാധി ച്ചത്. അതുകൊണ്ട് മുസ്‌ലിംകള്‍ പൊതുവിലും ഇസ്‌ലാമിക സംഘടനകള്‍ വിശേഷിച്ചും എല്ലാ രംഗത്തും എല്ലാ വിധേനയും ആ വിപ്ലവത്തെ പിന്തുണക്കുകയും അതിനോട് സഹകരിക്കുകയും ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നു' (മജല്ലത്തുദ്ദഅ്‌വ, കൈറോ, ലക്കം 29 1979 ആഗസ്റ്റ്, ഉദ്ധരണം: ആമുഖം, ഇസ്‌ലാമിക ഗവണ്‍മെന്റ്, ഖുമൈനി പേ.49). 
മൗദൂദി ഇസ്‌ലാമിനെ രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ പാളയത്തില്‍ നിന്ന് പുറത്തു കടന്ന വഹീദുദ്ദീന്‍ഖാനും (തഅ്ബീര്‍ കീ ഗല്‍ത്തി) അബുല്‍ഹസന്‍ നദ്‌വിയും (അത്തഫ്‌സീറുസ്സിയാസി ലില്‍ ഇസ്‌ലാം) ഉള്‍പ്പെടെ പല പ്രമുഖരും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌ലാമിന്റെ പ്രമാണങ്ങളായ ക്വുര്‍ആനും നബിചര്യയും അവലംബിച്ച് ഇസ്‌ലാമിന്റെ ആദര്‍ശ വും സംസകാരവും കര്‍മവ്യവസ്ഥകളും ഗ്രഹിക്കുന്നതിന്നു പകരം ശിയാചിന്താധാരയനുസ രിച്ച് ജിഹാദിനെ അടിസ്ഥാനമാക്കി സ്വന്തം ഗവേഷണകോണിലൂടെ ഇസ്‌ലാമിനെ മനസ്സിലാക്കാ ന്‍ ശ്രമിച്ചതാണ് മൗദൂദിക്കും മൗദൂദിസ്റ്റുകള്‍ക്കും പറ്റിയ മൗലികമായ അബദ്ധം. മൗദൂദി തന്നെ പറയുന്നു: 'ഈ പഠനങ്ങളിലൂടെ എനിക്ക് ബോധ്യപ്പെട്ട കാര്യമിതാണ്: ഭരണം അനിസ് ലാമികവും മുസ്‌ലിംകള്‍ അതിനു കീഴില്‍ ജീവിക്കുന്നവരും. ഇതിനല്ല ഇസ്‌ലാം വന്നത്. മിറച്ച്, ഇസ്‌ലാം അധികാരം നടത്തുകയും മറ്റുള്ളവരെല്ലാം അതിനു കീഴിലാവുകയും വേണം. അതി നാണ് ഇസ്‌ലാം വന്നത്' (സയ്യിദ് മൗദൂദി കാ അഹ്ദ് പേ.23) അങ്ങനെ ജിഹാദിനെക്കുറിച്ച് മൗദൂദി നടത്തിയ ഗവേഷണമാണ് ഇന്ത്യയടക്കം പലയിടങ്ങളിലും മതരാഷ്ട്രവാദത്തിനും ഇസ്‌ലാമിന്റെ പേരില്‍ കണ്ടു വരുന്ന തീവ്രവാദങ്ങള്‍ ക്കും അടിത്തറ പാകിയത്. ഇന്ത്യയെ പ്പോലുള്ള രാജ്യത്ത് അച്ചടക്കത്തോടെ ജീവിക്കാന്‍ ബാധ്യസ്ഥരല്ലെന്നു വരെ മൗദൂദി നിരീക്ഷി ക്കുകയുണ്ടായി. 'ഇസ്‌ലാം ഒരു മതമോ മുസ്‌ലിംകള്‍ ഒരു സമുദായമോ അല്ല. മറിച്ച്, ലോകസാ മൂഹികഘടനയെ മാറ്റിമറിച്ച് സ്വന്തം സിദ്ധാന്തത്തിനും ആശയത്തിനും അനുരൂപമായി അതിനെ വാര്‍ത്തെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിപ്ലവ ആശയമാണ് ഇസ്‌ലാം. അതിന്റെ വിപ്ലവപദ്ധതി കളും ലക്ഷ്യങ്ങളും നടപ്പില്‍ വരുത്തുന്നതിന്നായി അണിനിരത്തുന്ന രാഷ്ട്രാന്തരീയ വിപ്ലവ സംഘടന (ഇന്റര്‍നാഷണല്‍ റെവല്യൂഷണറി പാര്‍ട്ടി) ആണ് മുസ്‌ലിംകള്‍. ആ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന്നായി ഇസ്‌ലാമിക പാര്‍ട്ടി നടത്തുന്ന നിരന്തരയത്‌നത്തിനും വിപ്ലവ പോരാട്ടത്തിനും പറയുന്ന പേരാണ് ജിഹാദ്' (മൗദൂദി, തഫ്ഹീമാത്ത് 1/77)
നബി(സ) പഠിപ്പിച്ചു: 'പ്രാര്‍ത്ഥന, അതു തന്നെയാണ് ആരാധന' ഇതിന്നു തെളിവായി അദ്ദേഹം ക്വുര്‍ആനിലെ 40:60 സൂക്തം ഉദ്ധരിക്കുകയും ചെയ്തു. പണ്ഡിതന്മാര്‍ വി:ക്വു; 19:75 ആയത്തിന്റെ അടിസ്ഥാനത്തില്‍ ഉലൂഹിയ്യത്ത്, റുബൂബിയ്യത്ത്, അസ്മാഅ് വസ്സ്വിഫാത്ത് എന്നീ മൂന്നിനങ്ങളായി തൗഹീദ് വിഭജിച്ചു. പക്ഷേ പൂര്‍വികര്‍ വിഭജിച്ചതിനു വിരുദ്ധമായി പ്രമാണത്തിന്റെ പിന്‍ബലമില്ലാതെ ഹാകിമിയ്യത്ത് എന്ന ഒരു നാലാംപത്തി ചേര്‍ത്തുകൊണ്ട് മൗദൂദി തൗഹീദിനെ സങ്കീര്‍ണമാക്കുകയും യഥാര്‍ത്ഥ തൗഹീദിനെ അഗണ്യകോടിയില്‍ തള്ളുകയും ചെയ്തു. ഹാകിമിയ്യത്ത് തൗഹീദിന്റെ ഇനമായി ചേര്‍ത്ത ഈ നടപടി ബിദ് അത്തായ നടപടിയാണെന്ന് ശൈഖ് ഇബ്‌നുബാസ് ഉള്‍പ്പെടെയുള്ള പ്രമുഖരായ സലഫിപണ്ഡിതര്‍ ഫത്ത്‌വ നല്‍കിയിട്ടുണ്ട്.
പ്രബോധനരംഗത്ത് തൗഹീദിന് പ്രധാന്യം നല്‍കി പ്രവാചകന്മാരുടെ നിലപാട് സ്വീകരിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ തൗഹീദീ പ്രബോധനത്തിന് മൗദൂദിസ്റ്റുകള്‍ നല്‍കിയ സ്ഥാനം കാണുക: 'മുസ്‌ലിംകളില്‍ അള്ളിപ്പിടിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തന പരിപാടിയിലെ രണ്ടാമത്തെ ഇനമായ മുസ്‌ലിംകളുടെ സമ്പൂര്‍ണ സംസ്‌കരണത്തിന്റെ ഒരു വശത്തിനാണ് ഊന്നല്‍ നല്‍കുന്നത്' (ജ:ഇ: ലഘുപരിചയം, ശൈ.മു.കാരക്കുന്ന് പേ.91). 
മാത്രവുമല്ല, ഖബ്ര്‍പൂജയടക്കമുള്ള ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള സലഫി പ്രബോധനത്തെ ശ്മശാനവിപ്ലവം എന്നു പരിഹസിക്കുകയും ഇതു തന്നെ പ്രവാചകന്‍ ഭരണം നേടിയതിനു ശേഷമേ നടപ്പാക്കിയുള്ളൂ എന്നു തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഒരു മൗദൂദിസ്റ്റിന്റെ വാചകം കാണുക: 'ശിര്‍ക്കില്‍ നിന്ന് പിന്തിരിഞ്ഞ ഒരു സമൂഹം തൗഹീദിന്റെ അടിത്തറയില്‍ ഒരു ഭരണകൂടം സ്ഥാപിച്ച ശേഷം നടത്തിയ 'ശ്മശാനവിപ്ലവ'ത്തെ അകാലത്തും അനവസരത്തിലും നടപ്പാക്കാനുള്ള ശ്രമം ആത്മഹത്യാപരവും ബുദ്ധിശൂന്യതയുമാണെന്നും അതു കരുതുന്നു' (എ.ആര്‍, ജ:ഇ:50ാം വാര്‍ഷിക പതി പ്പ് പേ.186). മുഹമ്മദ് നബി(സ) നടത്തിയ ദഅ്‌വത്ത് അനവസരത്തിലുള്ളതാണെന്ന്! ബുദ്ധിശൂന്യതയാണെന്ന്! അല്ലാഹുവില്‍ ശരണം!

പ്രവാചകര്‍ക്കെതിരെ മൗദൂദിയന്‍ ആരോപണങ്ങള്‍
അല്ലാഹുവെ മാത്രം ആരാധിക്കണമെന്നാണ് നബി(സ) പറഞ്ഞതെങ്കില്‍ അത് സ്വീകരിക്കാന്‍ മുശ്‌രിക്കുകള്‍ക്ക് ഒരു പ്രയാസവും ഉണ്ടാകില്ലെന്നും മറിച്ച് ഭരണമാറ്റം ഉദ്ദേശിച്ച തുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ മക്കയില്‍ നിന്ന് ആട്ടിപ്പുറത്താക്കിയതെന്നും മൗദൂദി 'ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം' എന്ന തന്റെ കൃതിയില്‍ വാദിക്കുന്നു. എന്നാല്‍ ക്വുര്‍ആന്‍ ഇതു ഖണ്ഡിക്കുന്നതു കാണുക: 'ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഏകദൈവമാക്ക ണമെന്നോ? നിശ്ചയം, ഇത് അത്ഭുതകരമായ കാര്യമത്രെ' (വി:ക്വു. സൂറത്തു സ്വാദ്). 
ലൂത്ത്(അ)നെക്കുറിച്ച് ജമാഅത്ത് നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുതുന്നു: 'അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചു കാണുന്നത് ആരാധനാ കാര്യങ്ങളിലല്ല. അദ്ദേഹം ആരാധനാപരമായ പ്രശ്‌നങ്ങള്‍ പരാമര്‍ശിച്ചതായി ക്വുര്‍ആന്‍ എടുത്തു പറഞ്ഞിട്ടില്ല' (പ്രവാചകന്മാരുടെ പ്രബോധനം പേ.76). മൂസാനബിയും ആരാധനാകാര്യങ്ങളിലെ സംസ്‌കരണം വേണ്ടത്ര ശ്രദ്ധിച്ചില്ലത്രെ! 'അതിക്രൂരനും അഹങ്കാരിയും നിര്‍ദ്ദയനും മര്‍ദ്ദകനുമായിരുന്ന ഫിര്‍ഔനിന്റെ പിടുത്തത്തില്‍ നിന്ന് ഇസ്‌റാഈല്‍ സന്തതികളെ മോചിപ്പിച്ച മൂസാ(അ)ക്ക് ഏറെ ശ്രമകരമായ ആ ജോലികള്‍ക്കിടയില്‍ അവരെ വേണ്ട വിധം സംസ്‌കരിക്കാന്‍ സാധിച്ചിരുന്നില്ല. ഈജിപ്തിലെ സാഹചര്യം അതിന്ന് അനുയോജ്യവുമായിരുന്നില്ല. അതിനാലവരില്‍ ഏകദൈവവിശ്വാസം ശരിയാംവിധം വേരുറച്ചിരുന്നില്ല. അവരുടെ രാഷ്ട്രീയ മോചനത്തിനാണല്ലോ മൂസാനബി കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്' (ശയശറ പേ.129). 
അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും ഞാനല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും അതിനാല്‍ എന്നെ മാത്രമേ ആരാധിക്കാവൂ എന്നും ദിവ്യബോധനം നല്‍കാതെ നാം നിനക്കു മുമ്പ് ഒരു പ്രവാചകനേയും അയച്ചിട്ടില്ല' (വി:ക്വു:21:25 ) 'അല്ലാഹുവെ മാത്രം ആരാധിക്കുക ത്വാഗൂത്തിനെ വര്‍ജിക്കുക എന്ന സന്ദേശവുമായാണ് എല്ലാ സമൂഹത്തിലേക്കും നാം പ്രവാചക ന്മാരെ നിയോഗിച്ചിട്ടുള്ളത്' (വി:ക്വു:16:32). ചുരുക്കത്തില്‍ ജമാഅത്തുകാരന്റെ തൗഹീദ് ശീഈ തൗഹീദുമായാണ് ഏറെ ബന്ധപ്പെട്ടു കിടക്കുന്നതെന്നും പ്രവാചകന്‍ പഠിപ്പിച്ച തൗഹീദില്‍ നിന്നും അത് ഏറെ ദൂരം അകന്നിരിക്കുന്നുവെന്നും നമുക്കു കാണാം. 

തീവ്രവാദം വളര്‍ത്തിയത് മൗദൂദിസ്റ്റുകള്‍
പ്രമുഖ ഇസ്‌ലാമിക നിരൂപകനും ജമാഅത്ത് ഹിറാ സമ്മേളനത്തില്‍ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട വ്യക്തിയുമായ ഫഹ്മി ഹുവൈദിയുടെ നിരീക്ഷണം ജമാഅത്ത് അമീറായിരുന്ന കെ.സി.അബ്ദുല്ല മൗലവി തന്നെ തന്റെ ഇബാദത്ത് ഒരു സമഗ്രപഠനം എന്ന ഗ്രന്ഥത്തില്‍ എടു ത്തു ചേര്‍ത്ത ഒരു വാചകം ശ്രദ്ധിക്കുക: 'നാമുദ്ദേശിക്കുന്നതും ആഗ്രഹിക്കുന്നതുമായ ഇസ്‌ലാ ലാമിക ഗവണ്‍മെന്റിന്റെ സ്വഭാവമെന്തായിരിക്കും? ഇസ്‌ലാമിസ്റ്റുകള്‍ക്കിടയില്‍ ഏറ്റവും പ്രചാരം നേടിയ മറുപടി ഇതാണ്: 'അല്ലാഹുവിന്റെ വാക്യം ഉയര്‍ത്തുന്നതിന്ന് അല്ലാഹുവിന്റെ പാര്‍ട്ടി നടപ്പിലാക്കുന്ന അല്ലാഹുവിന്റെ പരമാധികാരം അംഗീകരിച്ച ഗവണ്‍മെന്റ്'  ഹാകിമിയ്യ ത്തുള്ളയുടെ വക്താക്കളാണവര്‍. പാക്കിസ്താനിലെ മഹാപണ്ഡിതന്‍ അബുല്‍അഅ്‌ലാ മൗദൂദിയാണ് ഈ പ്രയോഗം ആവിഷ്‌കരിച്ചിട്ടുള്ളത്. സയ്യിദ് ഖുത്തുബ് അറബ്‌ലോകത്ത് അതിനു നല്ല പ്രചാരണം നല്‍കി. ധാരാളം ഗ്രന്ഥങ്ങളുടെ വരികള്‍ക്കിടയില്‍ ഒളിഞ്ഞോ തെളിഞ്ഞോ ഇന്നത് പ്രത്യക്ഷപ്പെടുന്നുണ്ട.്. ഇന്തോനേഷ്യ മുതല്‍ അള്‍ജീരിയ വരെയുള്ള യൂനിവേഴ്‌സിറ്റികളില്‍ ഡോക്ടറേറ്റിനു വേണ്ടി സമര്‍പ്പിക്കപ്പെടുന്ന പ്രബന്ധങ്ങളിലും രഹസ്യതീവ്രവാദസംഘനകളു ൈപ്രസിദ്ധീകരണങ്ങളിലുമൊക്കെ ആ പ്രയോഗം വന്നു കൊണ്ടിരിക്കുന്നു. പാക്കിസ്താനിലെ ഒന്നാമത്തെ ഭരണഘടനയിലും (1953) അതു കാണാം. 1979ല്‍ പ്രഖ്യാപിച്ച ഭരണഘടനയിലുമുണ്ടത്. (അല്‍ക്വുര്‍ആനു വസ്സുല്‍ത്വാന്‍ പേ.138)
ഇസ്‌ലാമിന്റെ പേരില്‍ ലോകത്ത് പൊങ്ങിവരുന്ന സകലതീവ്രവാദപ്രസ്ഥാനങ്ങള്‍ക്കും ബീജാവാപം നല്‍കിയത് മൗദൂദിയാണെന്നര്‍ത്ഥം. എന്നാല്‍ ശാന്തമായ അന്തരീക്ഷത്തില്‍ ഇസ്‌ലാമിനെ പ്രബോധനം ചെയ്യുക എന്ന ദൗത്യമായിരുന്നു പ്രവാചകന്മാര്‍ക്ക് നിര്‍വഹിക്കാനു ണ്ടായിരുന്നതെന്നും ബലപ്രയോഗം അനുവദിച്ചിരുന്നില്ലെന്നും പ്രാമാണികമായി നാം മനസ്സിലാക്കി. 

നമ്മുടെ ദൗത്യം തിരിച്ചറിയുക
മുഹമ്മദ് നബി(സ) ആയുധം കൊണ്ടല്ല, മറിച്ച് വിശുദ്ധ ക്വുര്‍ആനിന്റെ ആയത്തുകള്‍ പാരായണം ചെയ്തു കൊണ്ടാണ് ജാഹിലിയ്യാ ജനതയെ സംസ്‌കരിച്ചതെന്ന് വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപദേശം ഫലപ്പെടാതായപ്പോള്‍ പ്രവാചകന്ന് വാളെടുക്കേണ്ടി വന്നുവെന്ന മൗദൂദിയന്‍ വാദം ഇസ്‌ലാമിക വിരുദ്ധമാണെന്നര്‍ത്ഥം. 'അക്ഷരജ്ഞാ നമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചു കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു' (വി.ക്വുര്‍ആന്‍ 62:2) പ്രവാചകന്മാര്‍ നിര്‍വഹിച്ച അതേ ദൗത്യം അതേ രീതിയില്‍ നിര്‍വഹിക്കുകയെന്ന ചുമതലയാണ് മുസ്‌ലിം സമൂഹത്തിലെ പണ്ഡിതരും സാധാരണക്കാരും നിര്‍ഹിക്കേണ്ടത്. അല്ലാതെ ഇസ്‌ലാം നിരോധിച്ച പ്രതികാരപ്രവര്‍ത്തനങ്ങളുമായി കലാപം വിതച്ച് ക്ഷുഭിതയൗവനങ്ങളായി വളരേണ്ടവരല്ല ഈ യുവതയെന്ന് തിരിച്ചറിയണം. യഥാര്‍ത്ഥ ആദര്‍ശം സ്വീകരിക്കാതിരിക്കുകയും ഇസ്‌ലാമകപ്രബോധനം നിര്‍വഹിക്കാതിരിക്കുകയും ചെയ്യുന്നവര്‍ നാളെ റബ്ബിന്റെ കോടതിയില്‍ മറുപടി പറയാന്‍ സാഹസസപ്പെടേണ്ടിവരും എന്നാണ് ഓര്‍മിപ്പിക്കാനുള്ളത്. അത്തരം ദുരന്തത്തില്‍ നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ